അഹമ്മദാബാദ്: ഒരിക്കൽ തള്ളിപ്പറഞ്ഞവരെക്കൊണ്ട് തിരുത്തിപ്പറയിപ്പിക്കുകയാണ് ഋഷഭ് പന്ത് എന്ന ഇരുപത്തിമൂന്നുകാരൻ. പന്തിനെ ടീമിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഇന്ത്യൻ ക്രിക്കറ്റിൽ ഒരിടയ്ക്ക് ശക്തമായിരുന്നു. എന്നാൽ, ഓസ്ട്രേലിയൻ പര്യടനത്തിലും ഇപ്പോൾ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലും പന്താട്ടം കണ്ട് കഥയറിയാതെ ഏവരും അദ്ഭുതപ്പെട്ടു.
അതെ, മൊട്ടേര സ്റ്റേഡിയത്തിൽ ഋഷഭ് പന്തിന്റെ പകർന്നാട്ടത്തിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ്. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചുറിയിലൂടെ പന്ത് ആടിത്തിമിർത്തപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205ന് എതിരേ ഇന്ത്യ രണ്ടാംദിനം അവസാനിപ്പിച്ചത് ഏഴിന് 294 എന്ന നിലയിൽ. മൂന്ന് വിക്കറ്റ് ശേഷിക്കേ 89 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യക്കുണ്ട്. 60 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും 11 റണ്‍സുമായി അക്സർ പട്ടേലുമാണ് ക്രീസിൽ.
സിക്സർ സെഞ്ചുറി
വിരേന്ദർ സെവാഗിനുശേഷം സിക്സറിലൂടെ സെഞ്ചുറി തികയ്ക്കാൻ ചങ്കൂറ്റമുള്ള ഒരു താരമുണ്ടെങ്കിൽ അത് ഋഷഭ് പന്താണെന്ന് വീണ്ടും തെളിഞ്ഞു. ഇന്ത്യയിൽ പന്ത് നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ 118 പന്തിൽനിന്ന് രണ്ട് സിക്സും 13 ഫോറും ഉൾപ്പെടെ നേടിയ 101 റണ്‍സ്. ജോ റൂട്ടിനെ സ്ക്വയർ ലെഗിലൂടെ സിക്സർ പറത്തിയായിരുന്നു പന്ത് സെഞ്ചുറി തികച്ചത്. സെഞ്ചുറിക്കുശേഷം ഒരു റണ്‍കൂടി നേടാനേ പന്തിനു സാധിച്ചുള്ളൂ. നേരിട്ട ആദ്യ 82 പന്തിൽനിന്നാണ് പന്ത് അർധസെഞ്ചുറി തികച്ചത്. പിന്നീട് ഗിയർ മാറിയ പന്ത്, സെഞ്ചുറിയിലേക്കു കുതിച്ചെത്താൻ പിന്നീട് വേണ്ടിവന്നത് വെറും 33 പന്തും.
ചെറുതല്ല ഈ ചങ്കൂറ്റം
ലോക ക്രിക്കറ്റിൽ നിലവിൽ പന്തിനോളം ചങ്കൂറ്റമുള്ള മറ്റൊരു താരമില്ലെന്നാണു ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. അതിനെ സാധൂകരിക്കുന്നതായിരുന്നു 83-ാം ഓവർ എറിയാനായി ന്യൂബോളുമായെത്തിയ ജയിംസ് ആൻഡേഴ്സണിനെ റിവേഴ്സ് സ്കൂപ്പിലൂടെ സ്ലിപ്പിനു മുകളിലൂടെ ഋഷഭ് പന്ത് ബൗണ്ടറി പായിച്ചത്. 18-11-28-2 എന്നതായിരുന്നു ന്യൂബോൾ കൈയിലെടുക്കുന്പോൾ ആൻഡേഴ്സന്റെ ബൗളിംഗ് ഫിഗർ എന്നതാണ് ഏറെ ശ്രദ്ധേയം. ഷോട്ട് ഓഫ് ദ ഡേ എന്നാണു പന്തിന്റെ ആ റിവേഴ്സ് സ്കൂപ്പിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്.
ചേതേശ്വർ പൂജാര (17), വിരാട് കോഹ്ലി (0), അജിങ്ക്യ രഹാനെ (27) എന്നീ വന്പന്മാർ പുറത്തായി 37.5 ഓവറിൽ നാലിന് 80 എന്ന നിലയിൽ ഇന്ത്യ നട്ടംതിരിയുന്പോഴായിരുന്നു പന്ത് എത്തിയത്. 84.1 ഓവറിൽ പന്ത് പുറത്താകുന്പോൾ ഇന്ത്യ 54 റണ്‍സ് ലീഡ് സ്വന്തമാക്കി.
ഏഴാം വിക്കറ്റിൽ വാഷിംഗ്ടണ്‍ സുന്ദറും പന്തും ചേർന്ന് 158 പന്തിൽ 113 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചതാണു മത്സരം ഇന്ത്യൻ വരുതിയിലാക്കിയത്.
സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 205. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ശുഭ്മാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സണ് 0, രോഹിത് എൽബിഡബ്ല്യു ബി സ്റ്റോക്സ് 49, പൂജാര എൽബിഡബ്ല്യു ബി ലീച്ച് 17, കോഹ്ലി സി ഫോക്സ് ബി സ്റ്റോക്സ് 0, രഹാനെ സി സ്റ്റോക്സ് ബി ആൻഡേഴ്സണ് 27, പന്ത് സി റൂട്ട് ബി ആൻഡേഴ്സണ് 101, അശ്വിൻ സി പോപ്പ് ബി ലീച്ച് 13, വാഷിംഗ്ടണ്‍ നോട്ടൗട്ട് 60, അക്സർ നോട്ടൗട്ട് 11, എക്സ്ട്രാസ് 16, ആകെ 94 ഓവറിൽ 294/7.
വിക്കറ്റ് വീഴ്ച: 1-0, 2-40, 3-41, 4-80, 5-121, 6-146, 7-259.
ബൗളിംഗ്: ആൻഡേഴ്സണ് 20-11-40-3, സ്റ്റോക്സ് 22-6-73-2, ലീച്ച് 23-5-66-2, ബെസ് 15-1-56-0, റൂട്ട് 14-1-46-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.