ബ്രിസ്ബെയ്ൻ: ലോകമേ കണ്‍നിറയേ കാണുക, ഹൃദയത്തിൽ കോറിയിടുക, ഈ ഇന്ത്യൻ പയ്യന്മാർക്ക് ഹാറ്റ്സ് ഓഫ് നൽകുക... അല്ലെങ്കിൽ അത് നിങ്ങൾ നിങ്ങളോടുതന്നെ ചെയ്യുന്ന അനീതിയാകും. കാരണം, ചോര നീരാക്കി മാത്രമല്ല, ചോര ചിന്തിത്തന്നെയാണ് ടീം ഇന്ത്യ ഗാബ മൈതാനത്ത് ആനന്ദനൃത്തം ചവിട്ടിയത്, ത്രിവർണപ്പതാകയേന്തി മൈതാനത്ത് വലംവച്ചത്... അതേ, ഓസ്ട്രേലിയയുടെ ഗാബക്കോട്ട തകർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്ര ടെസ്റ്റ് ജയം സ്വന്തമാക്കി.
1988ൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടശേഷം ഓസ്ട്രേലിയൻ ടീം ഗാബയിൽ തോൽവി എന്തെന്ന് അറിഞ്ഞിരുന്നില്ല. നീണ്ട 33 വർഷത്തിനുശേഷം ഓസ്ട്രേലിയ തോൽവിയുടെ കയ്പുനീരു കുടിച്ചു. അതും ക്രിക്കറ്റ് ലോകം ഒന്നടങ്കം എഴുതിത്തള്ളിയ ടീം ഇന്ത്യയോട് മൂന്നു വിക്കറ്റിന്റെ പരാജയം. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ഇറങ്ങിയ സംഘം അതോടെ ഗാബയിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ടീം എന്ന റിക്കാർഡ് കുറിച്ചു. 2003-04ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ സമനില നേടിയതായിരുന്നു ഗാബയിൽ ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ച നേട്ടം. സ്കോർ: ഓസ്ട്രേലിയ 369, 294. ഇന്ത്യ 336, 329/7.
ഇതോടെ നാല് മത്സര പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കി. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് പരന്പര നേട്ടം. 2018-19ലായിരുന്നു ആദ്യ പരന്പര ജയം. ഓസീസ് മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം പരന്പര, ബോർഡർ-ഗാവസ്കർ ട്രോഫി തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ സ്വന്തമാക്കുന്നത് (2016-17, 2018-19, 2020-21).
ഉച്ചഭക്ഷണംവരെ
ഓസ്ട്രേലിയ മുന്നോട്ടുവച്ച 328 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അഞ്ചാം ദിനമായ ഇന്നലെ ക്രീസിലെത്തിയത് തലേദിവസം വിക്കറ്റ് നഷ്ടപ്പെടാതെ നേടിയ നാല് റണ്‍സുമായി ആയിരുന്നു. സ്കോർ 18ൽ നിൽക്കുന്പോൾ രോഹിത് ശർമ (7) ഒൗട്ട് സൈഡ് എഡ്ജിലൂടെ വിക്കറ്റിനു പിന്നിൽ ടിം പെയ്നു ക്യാച്ച് നൽകി പാറ്റ് കമ്മിൻസിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്ന് ചേതേശ്വർ പൂജാര ക്രീസിൽ. യുവതാരം ശുഭ്മാൻ ഗില്ലിന് പിന്തുണ നൽകി പൂജാര ക്രീസിന്റെ ഒരു വശത്ത് വേരുറപ്പിച്ചു. ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ ഇന്ത്യൻ സ്കോർ 38 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83. ഗില്ലും (64) പൂജാരയും (8) ക്രീസിൽ.
വയറു നിറഞ്ഞു, വിധംമാറി
ഉച്ചഭക്ഷണത്തിനുശേഷം ഇന്ത്യ ഗെയിം പ്ലാനിൽ മാറ്റംവരുത്തിയാണ് ഇറങ്ങിയത്. ജയത്തിനായി രണ്ടുംകൽപ്പിച്ചുള്ള പോരാട്ടത്തിനു ഗില്ലും പൂജാരയും തുടക്കമിട്ടു. അതോടെ സ്കോർ 83ൽ നിന്ന് 100ൽ എത്താൻ പിന്നീട് വേണ്ടിവന്നത് 3.4 ഓവർ. ആ 22 പന്തിൽ 17 റണ്‍സ് ഇന്ത്യൻ സ്കോർബോർഡിലെത്തി. 146 പന്തിൽനിന്ന് 91 റണ്‍സെടുത്ത ഗില്ലിനെ 48-ാം ഓവറിന്റെ അവസാന പന്തിൽ ഇന്ത്യക്കു നഷ്ടപ്പെട്ടു. രണ്ടാം വിക്കറ്റിൽ ഗിൽ-പൂജാര കൂട്ടുകെട്ട് നേടിയത് 240 പന്തിൽ 114 റണ്‍സ്.
രക്തംചിന്തി പൂജാര
49-ാം ഓവറിന്റെ രണ്ടാം പന്തിൽ ചേതേശ്വർ പൂജാരയുടെ കൈയിൽ പന്തുകൊണ്ട് രക്തംവാർന്നു. ജോഷ് ഹെയ്സൽവുഡിന്റെ ഷോർട്ട്പിച്ച് ആക്രമണമായിരുന്നു പൂജാരയുടെ രക്തം വീഴ്ത്തിയത്. വേദനകൊണ്ടുപുളഞ്ഞ പൂജാര മൈതാനത്തു വീണുകിടന്നു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ഹെയ്സൽവുഡ് എന്നിവരുടെയെല്ലാം ഷോർട്ട് പിച്ച് ആക്രമണം ഹെൽമറ്റിലും നെഞ്ചിലും കൈയിലുമെല്ലാം ഏറ്റുവാങ്ങിയായിരുന്നു പൂജാരയുടെ പോരാട്ടം. 211 പന്തിൽ 56 റണ്‍സ് നേടിയശേഷമാണ് പൂജാര, കമ്മിൻസിന്റെ എൽബിഡബ്ല്യു കുരുക്കിൽ അകപ്പെട്ടത്.
അടി തുടങ്ങിയത് രഹാനെ
ഒരറ്റത്ത് പൂജാര നങ്കൂരമിടും. മറുവശത്ത് ആരായാലും അടിച്ചു തകർക്കുക. ഇന്ത്യയുടെ ഗെയിം പ്ലാനിന്റെ യഥാർഥ മുഖം കണ്ടത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ആക്രമണത്തോടെ. ട്വന്റി-20 സ്റ്റൈലിൽ രഹാനെ അടിച്ചുകൂട്ടിയത് 22 പന്തിൽ 24 റണ്‍സ്. അതിൽ ഒരു സിക്സും ഒരു ഫോറും അടങ്ങുമെന്ന് പറഞ്ഞാൽ അതിശയിക്കേണ്ട. 56.5 ഓവറിൽ 167ൽ നിൽക്കുന്പോൾ രഹാനെ കമ്മിൻസിന്റെ പന്തിൽ പുറത്ത്.
പെയ്ൻ സാക്ഷി, ഗാബയിൽ പന്താട്ടം
സിഡ്നി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 97 റണ്‍സ് എടുത്ത് മത്സരം സമനിലയിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഋഷഭ് പന്താണു ബ്രിസ്ബെയ്ൻ ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ച് ആയത്. ഗാബയിലേക്കു വാ... ശരിയാക്കിത്തരാം എന്ന് സിഡ്നിയിൽവച്ച് ഓസീസ് ക്യാപ്റ്റൻ പന്തിനെ സ്ലെഡ്ജ് ചെയ്തിരുന്നു. പെയ്ന്റെ പെയ്ൻ വർധിപ്പിച്ച് ഗാബയിൽ പന്ത് ആടിത്തിമർത്തു. 138 പന്തിൽ ഒരു സിക്സും ഒന്‍പത് ഫോറും അടക്കം 89 റണ്‍സുമായി പുറത്താകാതെനിന്ന് പന്ത് ഇന്ത്യയെ ജയത്തിലെത്തിച്ചു. പന്താട്ടത്തിനു സാക്ഷ്യംവഹിച്ച് വിക്കറ്റിനു പിന്നിൽ മിട്ടാണ്ടംമുട്ടിയ പെയ്ന്റെ തലതാഴ്ന്നു. പൂജാരയ്ക്കൊപ്പം നാലാം വിക്കറ്റിൽ 61 റണ്‍സിന്റെയും മായങ്ക് അഗർവാളിനൊപ്പം അഞ്ചാം വിക്കറ്റിൽ 37 റണ്‍സിന്റെയും വാഷിംഗ്ടണ്ണിനൊപ്പം ആറാം വിക്കറ്റിൽ 53 റണ്‍സിന്റെയും കൂട്ടുകെട്ട് പന്ത് സ്ഥാപിച്ചു.
നേരിട്ട ആദ്യ 84 പന്തിൽ പന്ത് നേടിയത് 34 റണ്‍സ്. തുടർന്നുള്ള 24 പന്തിൽ 23 റണ്‍സ് സ്വന്തമാക്കി. മായങ്ക അഗർവാളായിരുന്നു ആ സമയം മറുവശത്ത്. വാഷിംഗ്ടണ്‍ - പന്ത് കൂട്ടുകെട്ട് 55 പന്തിലാണ് 53 റണ്‍സ് അടിച്ചെടുത്തതെന്നതും ശ്രദ്ധേയം.
സ്കോർബോർഡ്
ഓസ്ട്രേലിയ: 369, 294. ഇന്ത്യ 336, രണ്ടാം ഇന്നിംഗ്സ്: രോഹിത് സി പെയ്ൻ ബി കമ്മിൻസ് 7, ഗിൽ സി സ്മിത്ത് ബി ലിയോണ്‍ 91, പൂജാര എൽബിഡബ്ല്യു ബി കമ്മിൻസ് 56, രഹാനെ സി പെയ്ൻ ബി കമ്മിൻസ് 24, പന്ത് നോട്ടൗട്ട് 89, മായങ്ക് സി വേഡ് ബി കമ്മിൻസ് 9, വാഷിംഗ്ടണ്‍ ബി ലിയോണ്‍ 22, ഷാർദുൾ സി ലിയോണ്‍ ബി ഹെയ്സൽവുഡ് 2, സൈനി നോട്ടൗട്ട് 0, എക്സ്ട്രാസ് 29, ആകെ 97 ഓവറിൽ 329/7.
വിക്കറ്റ് വീഴ്ച: 1-18, 2-132, 3-167, 4-228, 5-265, 6-318, 7-325.
ബൗളിംഗ്: സ്റ്റാർക്ക് 16-0-75-0, ഹെയ്സൽവുഡ് 22-5-74-1, കമ്മിൻസ് 24-10-55-4, ഗ്രീൻ 3-1-10-0, ലിയോണ്‍ 31-7-85-2, ലബൂഷെയ്ൻ 1-0-4-0.
ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഒന്നാമത്
ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറി. അഞ്ചു പരന്പരകളിലായി ഒന്‍പതു ജയങ്ങളോടെ 71.7 എന്ന വിജയ ശരാശരിയോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 430 പോയിന്റാണു ടീം ഇന്ത്യക്കുള്ളത്. ശതമാനത്തിൽ മാത്രമല്ല പോയിന്റ് കണക്കിലും ഇന്ത്യ തന്നെയാണു മുന്നിൽ. 70.0 എന്ന വിജയശതമാനവുമായി ന്യൂസിലൻഡാണു പട്ടികയിൽ രണ്ടാമത്. ഓസ്ട്രേലിയയാണു മൂന്നാമത്.
പെയ്നിനു കൂക്കിവിളി
ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നിനെ കൂവി വിളിച്ചു ഗാബയിലെ കാണികൾ. ഗാബയിലെ തോൽവിക്കുശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനായി എത്തിയപ്പോഴാണു കാണികൾ ഓസീസ് നായകനെ കൂക്കിവിളിച്ചത്. അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മൈതാനത്തേക്കിറങ്ങിയപ്പോൾ നിറഞ്ഞ കൈയടിയാണു മുഴങ്ങിയത്
മനംകവർന്ന് നായകൻ
ബോർഡർ-ഗാവസ്കർ ട്രോഫി ഉയർത്തുന്നതിനുമുന്പായി ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിന് ഒപ്പിട്ട ജഴ്സി സമ്മാനിച്ച് ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ. ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ലിയോണിന്റെ കരിയറിലെ 100-ാം മത്സരമായിരുന്നു. ലിയോണിനെ അഭിനന്ദിക്കാനും രഹാനെ മറന്നില്ല.
ഇന്ത്യയുടെ വിദേശ പരന്പര ജയങ്ങൾ
1967-68: ന്യൂസിലൻഡ് 1-3 ഇന്ത്യ (4)
1970-71: വെസ്റ്റ് ഇൻഡീസ് 0-1 ഇന്ത്യ (5)
1971: ഇംഗ്ലണ്ട് 0-1 ഇന്ത്യ (3)
1986: ഇംഗ്ലണ്ട് 0-2 ഇന്ത്യ (3)
199394: ശ്രീലങ്ക 0-1 ഇന്ത്യ (3)
2000-01: ബംഗ്ലാദേശ് 0-1 ഇന്ത്യ (1)
2003-04: പാക്കിസ്ഥാൻ 1-2 ഇന്ത്യ (3)
200405: ബംഗ്ലാദേശ് 0-2 ഇന്ത്യ (3)
2005-06: സിംബാബ്വെ 0-2 ഇന്ത്യ (2)
2005-06: വെസ്റ്റ് ഇൻഡീസ് 0-1 ഇന്ത്യ (4)
200607: ബംഗ്ലാദേശ് 0-1 ഇന്ത്യ (2)
2007: ഇംഗ്ലണ്ട് 0-1 ഇന്ത്യ (3)
2008-09: ന്യൂസിലൻഡ് 0-1 ഇന്ത്യ (3)
2009-10: ബംഗ്ലാദേശ് 0-2 ഇന്ത്യ (2)
2010-11: വെസ്റ്റ് ഇൻഡീസ് 0-1 ഇന്ത്യ (3)
20015-16: ശ്രീലങ്ക 1-2 ഇന്ത്യ (3)
2001617: വെസ്റ്റ് ഇൻഡീസ് 0-2 ഇന്ത്യ (4)
2017-18: ശ്രീലങ്ക 0-3 ഇന്ത്യ (3)
2018-19: ഓസ്ട്രേലിയ 1-2 ഇന്ത്യ (4)
2019-20: വെസ്റ്റ് ഇൻഡീസ് 0-2 ഇന്ത്യ (2)
2020-21: ഓസ്ട്രേലിയ 1-2 ഇന്ത്യ (4)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.