സർ അലക്സ് ഫെർഗൂസണിനു കീഴിലാണു മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മികവാർന്ന പ്രകടനം കാഴ്ചവച്ചത്. ഫെർഗിയുടെ കീഴിൽ ഓൾഡ് ട്രാഫോഡിലെ ഷെൽഫിൽ എത്തിയത് 38 കിരീടങ്ങൾ. ഫെർഗൂസണിനു കീഴിലായിരുന്നു യുണൈറ്റഡ് (2012-13) അവസാനമായി പ്രീമിയർ ലീഗ് കിരീടം നേടിയത്.
ഡേവിഡ് മോയസ്, ലൂയിസ് വാൻ ഗാൽ, ഹൊസെ മൗറീഞ്ഞോ... ഫെർഗിക്കുശേഷം യുണൈറ്റഡിന്റെ മാനേജർ സ്ഥാനത്ത് എത്തിയവർ അതിപ്രഗല്ഭർ. എന്നാൽ, അവർക്കാർക്കും സാധിക്കാത്തത് ഓലെ ഗണ്ണർ സോൾഷെയർ എന്ന നാൽപ്പത്തേഴുകാരനായ നോർവേക്കാരനു സാധിച്ചു. കഴിഞ്ഞ വർഷം സോൾഷെയറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു എന്നതും ശ്രദ്ധേയം.
കരുത്ത് ബ്രൂണോ...
സോൾഷെയറിന്റെ തന്ത്രങ്ങൾക്കു കരുത്തേകുന്നത് കഴിഞ്ഞ വർഷമാദ്യം ടീമിലെത്തിയ പോർച്ചുഗീസുകാരനായ ബ്രൂണോ ഫെർണാണ്ടസ് ആണ്. പ്രീമിയർ ലീഗിൽ നിലവിൽ ഏറ്റവും ക്രിയേറ്റീവ് കളിക്കാരനാണു ബ്രൂണോ. കഴിഞ്ഞ വർഷം ബ്രൂണോ യുണൈറ്റഡിലെത്തുന്പോൾ 34 പോയിന്റുമായി ടീം ലീഗിൽ അഞ്ചാം സ്ഥാനത്തായിരുന്നു. അതിന്റെ ഇരട്ടിയോളം പോയിന്റ് അന്ന് ലിവർപൂളിനുണ്ടായിരുന്നു എന്നതും ചരിത്രം. ആ യുണൈറ്റഡാണു ലിവർപൂളിനേക്കാൾ മൂന്ന് പോയിന്റ് അധികവുമായി ആൻഫീൽഡിൽ ഞായറാഴ്ച ഇറങ്ങുക.
തുടർച്ചയായ മത്സരങ്ങളെത്തുടർന്ന് ലിവർപൂൾ പരിക്കേറ്റ് തളർന്നപ്പോൾ യുണൈറ്റഡ് വേറിട്ടുനിന്നു. ബ്രൂണോ ഫെർണാണ്ടസ്, ഹാരി മഗ്വയർ, വാൻ ബിസ്സാക, റാഷ്ഫോർഡ് എന്നിവർമാത്രമാണ് സോൾഷെയറിന്റെ സ്ഥിരം പ്ലേയിംഗ് ഇലവണിൽ ഉൾപ്പെട്ടത്. കവാനി, മർത്യാൽ, ഗ്രീൻവുഡ്, ഫ്രെഡ്, പോഗ്ബ, മക്ടോമിനെ, മാറ്റിക്, വാൻ ഡി ബീക്, ലിൻഡെലോഫ്, ബെയ്ലി, ലൂക്ക് ഷോ, ടെല്ലസ് എന്നിവരെയെല്ലാം സോൾഷെയർ റൊട്ടേറ്റ് ചെയ്തുകൊണ്ടിരുന്നു, ഗോളി ഡേവിഡ് ഡി ഹെയയെവരെ... ലീഗ് കിരീടത്തിലേക്ക് ഇനിയും ദൂരമുണ്ടെങ്കിലും യുണൈറ്റഡിന്റെ തിരിച്ചുവരവ് കാത്തിരുന്നവർക്ക് ഉൗർജം നൽകുന്നതാണു നിലവിലെ ഒന്നാം സ്ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.