ത്രില്ലർ സമനില
Sunday, November 22, 2020 11:32 PM IST
മഡ്ഗാവ് (ഗോവ): ഐഎസ്എലിൽ ആദ്യമായി നാല് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയും എഫ്സി ഗോവയും 2-2ന് സമനിലയിൽ പിരിഞ്ഞു. 2018-19 സീസൺ ഫൈനലിന്റെ തനിയാവർത്തനമായിരുന്ന മത്സരത്തിൽ 2-0നു മുന്നിട്ടുനിന്ന ശേഷമാണ് സുനിൽ ഛേത്രിയുടെ ബംഗളൂരു സമനില വഴങ്ങിയത്. മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ നേടിയ ഇഗോർ അൻഗുലൊ ആയിരുന്നു ഗോവൻ സംഘത്തിന്റെ സൂപ്പർ സ്റ്റാർ.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഒരു ഗോൾ മാത്രമായിരുന്നു പിറന്നത്. ഗോളടി മേളം നടക്കാതിരുന്ന രണ്ട് മത്സരങ്ങൾക്കുശേഷം ഇന്നലെ നടന്ന മൂന്നാം പോരാട്ടത്തിന്റെ 27-ാം മിനിറ്റിൽ ഗോവൻ വല കുലുങ്ങി. ബ്രസീലിൽനിന്നുള്ള മുന്നേറ്റ നിരത്താരം ക്ലെയ്ടൺ സിൽവയുടെ ഷോട്ട് ഗോവയുടെ വലയിൽ നൃത്തമാടി. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതിക്ക് പിരിഞ്ഞ ബംഗളൂരുവിനായി 57-ാം മിനിറ്റിൽ സ്പാനിഷ് താരം ഹ്വാനൻ ലീഡ് ഉയർത്തി.
ഓസ്ട്രേലിയൻ താരം എറിക് പാർടലുവിന്റെ ക്രോസിൽനിന്നായിരുന്നു ഗോൾ. ജയമുറപ്പിക്കാനുള്ള ബംഗളൂരുവിന്റെ ശ്രമങ്ങൾക്ക് 66-ാം മിനിറ്റിൽ ആദ്യ തിരിച്ചടി നേരിടുന്നു. അൻഗുലൊയിലൂടെ ഗോവ ഒരു ഗോൾ മടക്കി. മൂന്ന് മിനിറ്റിനുശേഷം സ്പാനിഷ് താരം ബംഗളൂരുവിന്റെ വലയിൽ വീണ്ടും പന്ത് എത്തിച്ചു. അതോടെ മത്സരം 2-2ൽ. തുടർന്ന് വിജയ ഗോളിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
മത്സരത്തിൽ 67 ശതമാനം പന്ത് കൈവശംവച്ചത് ഗോവയായിരുന്നു. ഷോട്ട് ഓൺ ടാർഗറ്റിലും ഗോവയ്ക്കായിരുന്നു (4-3) മുൻതൂക്കം. അതുപോലെ ഫൗൾ ചെയ്യുന്നതിലും (19-10) മഞ്ഞക്കാർഡ് മേടിക്കുന്നതിലും (4-1) ഗോവക്കാർ ഒരുപടി മുന്നിലായിരുന്നു എന്നതും ശ്രദ്ധേയം.
ഈ സീസണിൽ പോയിന്റ് പങ്കുവയ്ക്കപ്പെട്ട ആദ്യ മത്സരവുമായി ഇത്.