ഐറിഷ് വന്പ്
Wednesday, August 5, 2020 11:30 PM IST
സതാംപ്ടണ്: 2002ൽ നാറ്റ് വെസ്റ്റ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം ക്രിക്കറ്റ് ആരാധകർ മറന്നിരിക്കില്ല. 326 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയമാഘോഷിച്ചു. യുവരാജ് സിംഗും (69) മുഹമ്മദ് കൈഫുമായിരുന്നു (87 നോട്ടൗട്ട്) ഇന്ത്യക്ക് ആ ജയമൊരുക്കിയത്.
ഇംഗ്ലീഷ് മണ്ണിൽ ഇംഗ്ലണ്ടിനെതിരേ ഒരു ടീം പിന്തുടർന്നു നേടുന്ന ഏറ്റവും വലിയ ജയമെന്ന റിക്കാർഡും അന്ന് കുറിക്കപ്പെട്ടു. 18 വർഷം മുന്‍പ് ഇന്ത്യ സ്വന്തമാക്കിയ ആ റിക്കാർഡ് അയർലൻഡ് മറികടന്നു. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 329 റണ്‍സ് എന്ന ലക്ഷ്യം ഐറിഷ് പോരാളികൾ ഒരു പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി. യുവരാജും കൈഫും ഇന്ത്യക്കായി ചെയ്തത് അയർലൻഡിനായി പ്രാവർത്തികമാക്കിയത് പോൾ സ്റ്റിർലിംഗും (128 പന്തിൽ 142) ആൻഡ്രൂ ബാൽബിർനിയും (112 പന്തിൽ 113) ആയിരുന്നു. സ്റ്റിർലിംഗ് മാൻ ഓഫ് ദ മാച്ചുമായി.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അയർലൻഡ് മൂന്നാം ഏകദിനത്തിൽ രണ്ടും കൽപ്പിച്ചായിരുന്നു. ആദ്യ വിക്കറ്റ് 50 റണ്‍സിലെത്തിയപ്പോൾ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ സ്റ്റിർലിംഗും ബാൽബിർനിയും 214 റണ്‍സ് കൂട്ടിച്ചേർത്തു. 26 പന്തിൽ 29 റണ്‍സുമായി ഹാരി ടെക്റ്ററും 15 പന്തിൽ 21 റണ്‍സുമായി കെവിൻ ഒബ്രിയനും പുറത്താകാതെനിന്നു. ഇരുവരും ചേർന്നുള്ള 32 പന്തിൽ 50 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് ഐറിഷ് പടയ്ക്ക് ഏഴ് വിക്കറ്റ് ജയം സമ്മാനിച്ചു. ഇയോൻ മോർഗൻ (84 പന്തിൽ 106), ടോം ബൻടണ്‍ (58), ഡേവിഡ് വില്ലി (51) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 49.5 ഓവറിൽ 328 റണ്‍സ് എടുത്തത്. പരന്പര ഇംഗ്ലണ്ട് 2-1നു സ്വന്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ നിമിഷങ്ങളിൽ ഒന്നാണ് നാറ്റ് വെസ്റ്റ് ഫൈനൽ. അന്ന് ലോർഡ്സിന്റെ ബാൽക്കണിയിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ജഴ്സി ഊരി വീശി വിജയം ആഘോഷിച്ചത് ആരാധകർ മറക്കാനിടയില്ല.
സിക്സർ ക്യാപ്റ്റൻ
സതാംപ്ടണ്: അയർലൻഡിനെതിരേ അപ്രതീക്ഷിത തോൽവി വഴങ്ങിയ മത്സരത്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയോൻ മോർഗനു റിക്കാർഡ്. രാജ്യാന്തര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും അധികം സിക്സർ പറത്തുന്നതിന്റെ റിക്കാർഡ് മോർഗൻ സ്വന്തമാക്കി.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ പേരിലുള്ള റിക്കാർഡാണ് മോർഗൻ തിരുത്തിയത്. അയർലൻഡിനെതിരേ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട മത്സരത്തിൽ മോർഗൻ 84 പന്തിൽ 15 ഫോറും നാല് സിക്സും അടക്കം 106 റണ്‍സ് എടുത്തു. ഇതോടെ ഏകദിനത്തിലെ മോർഗന്റെ സിക്സർ നേട്ടം 328 ആയി. ക്യാപ്റ്റനെന്ന നിലയിൽ 212 സിക്സറുകളാണ് മോർഗൻ പറത്തിയത്. ധോണിയുടെ പേരിലുണ്ടായിരുന്ന 332 ഏകദിനങ്ങളിൽനിന്ന് 211 സിക്സർ ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 163 മത്സരങ്ങളിൽനിന്നാണ് മോർഗന്റെ നേട്ടം.