ടിക്കി ടാക്ക... രണ്ടായിരങ്ങളുടെ അവസാനത്തിലും രണ്ടായിരത്തിപ്പത്തുകളുടെ ആദ്യപകുതിയിലും ഫുട്ബോൾ ലോകം അടക്കിവാണ പന്തുതട്ടൽ രീതി. വണ്‍ ടച്ചിലൂടെ കുറിയ പാസുകൾ, ഒറ്റയ്ക്കുള്ള മുന്നേറ്റങ്ങളില്ല, ടോട്ടൽ ഫുട്ബോളാണോ എന്നു ചോദിച്ചാൽ അല്ല, മിഡ്ഫീൽഡ് പ്രധാന താവളമാക്കി പന്ത് കൈവശം വയ്ക്കൽ, ചിലപ്പോൾ ഒരു ലക്ഷ്യവുമില്ലാതെ പന്ത് പാസ് ചെയ്തുകൊണ്ടിരിക്കും, എന്താണ് സംഭവിക്കുന്നതെന്ന് എതിരാളികൾ ആശങ്കപ്പെടുന്പോൾ പന്ത് വലയിലാക്കുക...
ഭംഗിയോടെ മെനഞ്ഞെടുക്കുന്ന മനഃശാസ്ത്രപരമായ പാസിംഗ് ഗെയിം, ടിക്കി ടാക്ക. ടിക്കി ടാക്കയുടെ രാജ്യാന്തര പ്രയോക്താക്കളാണ് ലാ റോഹ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്പാനിഷ് ദേശീയ ടീം. സുപ്രാധാനമായ മൂന്നാം കിരീടത്തിലൂടെ സ്പെയിൻ ചരിത്രം കുറിച്ചത് എട്ട് വർഷം മുന്‍പത്തെ ഇതുപോലൊരു ജൂലൈ ഒന്നിന്. അന്നു നടന്ന യൂറോ കപ്പിൽ കിരീടം നേടിയതോടെ സ്പാനിഷ് ടീം ചരിത്രനേട്ടം സ്വന്തമാക്കി. 2008 യൂറോ, 2010 ഫിഫ ലോകകപ്പ് എന്നിവയായിരുന്നു അതിനു തൊട്ടുമുന്‍പ് സ്പെയിനിലെത്തിയവ.
2012 ജൂലൈ ഒന്ന്: യുക്രെയ്നിലെ കീവിലുള്ള ഒളിന്പിക് സ്റ്റേഡിയം. കാൽപ്പന്ത് ലോകം ഒന്നടങ്കം ഇമചിമ്മാതെ കാത്തിരുന്നത് ഒരേയൊരു കാര്യം അറിയാൻ... യൂറോ കപ്പ് സ്പെയിൻ നിലനിർത്തുമോ, അതിലൂടെ തുടർച്ചയായ മൂന്ന് സുപ്രധാന കിരീടങ്ങളിൽ അവർ ചുംബിക്കുമോ... 2008 യൂറോ കപ്പിനും 2010 ലോകകപ്പിനും ശേഷം സ്പെയിനിന്റെ ടിക്കി ടാക്ക 2012 ജൂലൈ ഒന്നിലെ ആ രാത്രിയും സ്വന്തമാക്കി. ഗ്രൂപ്പ് സിയിൽ ആദ്യമത്സരത്തിൽ നേർക്കുനേർ ഇറങ്ങിയ ഇറ്റലിയായിരുന്നു ഫൈനലിൽ സ്പെയിനിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നിച്ചുവന്ന ടീം ഫൈനലിൽ എത്തിയത് യൂറോ ചരിത്രത്തിൽ നാലാം തവണ. ഗ്രൂപ്പ് പോരാട്ടം 1-1 സമനിലയിലായിരുന്നു. എന്നാൽ, കിരീട പോരാട്ടത്തിലേക്കെത്തിയപ്പോൾ ഇറ്റലി കളത്തിലില്ലാതായി. ഡേവിഡ് സിൽവ (14), ജോർഡി ആൽബ (41), ഫെർണാണ്ടോ ടൊറസ് (84), ഹ്വാൻ മാട്ട (88) എന്നിവർ ലക്ഷ്യംകണ്ട മത്സരത്തിൽ അസൂറികളെ 4-0ന് ലാ റോഹ മുക്കി.
അതോടെ സാക്ഷാൽ ബ്രസീലിനുപോലും സാധിക്കാത്ത അത്യപൂർവ നേട്ടം സ്പെയിനിനെ തേടിയെത്തി, തുടർച്ചയായ മൂന്ന് സുപ്രധാന കിരീടങ്ങൾ. യൂറോ കപ്പ് നിലനിർത്തുന്ന ആദ്യം ടീം, യൂറോപ്യൻ ചാന്പ്യൻഷിപ്പ് ഫൈനലിലെ ഏറ്റവും വലിയ ഗോൾവ്യത്യാസം എന്നീ നേട്ടങ്ങളും സ്പെയിനിനു ലഭിച്ചു.
ഡെച്ച് ഇതിഹാസം യൊഹാൻ ക്രൈഫ് ആണ് ടിക്കി ടാക്കയുടെ പിതാവ്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലൂടെ ക്രൈഫ് ടിക്കി ടാക്ക പരീക്ഷിച്ച് വിജയിച്ചു. 2004 മുതൽ 2008വരെ സ്പെയിനിന്റെ പരിശീലകനായ ലൂയിസ് അരഗോണിസ് ദേശീയ ടീമിൽ ഈ തന്ത്രം പ്രയോഗിച്ചു. അതിന്റെ ഫലമായി 2008 യൂറോ കപ്പിൽ സ്പെയിൻ മുത്തമിട്ടു. തുടർന്ന് 2016 വരെ പരിശീലകസ്ഥാനമലങ്കരിച്ച വിൻസെന്റ് ഡെൽ ബോസ്ക് ടിക്കി ടാക്കയുടെ വക്താവായി. അദ്ദേഹത്തിന്റെ കീഴിൽ 2010 ലോകകപ്പും 2012 യൂറോ കപ്പും സ്പെയിനിലെത്തി.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.