വെല്ലിംഗ്ടണ്‍: ഭയന്നതുപോലെ സംഭവിച്ചു. പേസിനെ അകമഴിഞ്ഞു തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യയുടെ തല തകർന്നു. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും പൊക്കക്കാരൻ കെയ്ൽ ജമൈസണും തീതുപ്പുന്ന പന്തുകളുമായി കളം വാണപ്പോൾ ന്യൂസിലൻഡിനെതിരേ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് തകർച്ച.
ആദ്യ ദിനം അവസാനിച്ചപ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മഴയെത്തുടർന്ന് ചായയ്ക്കുശേഷമുള്ള കളി നടന്നില്ല. ആദ്യദിനം 55 ഓവർ മാത്രമാണ് മത്സരം നടന്നത്. 38 റണ്‍സുമായി അജിങ്ക്യ രഹാനെയും 10 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.
കില്ലർ ജമൈസണ്
ടോസ് ജയിച്ച ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് പേസർമാർ ലൈനും ലെംഗ്തും കൃത്യതയോടെ പാലിച്ചപ്പോൾ ഇന്ത്യൻ ബാറ്റ്സ്മാന്മാർ വിയർത്തു. ആറ് അടി എട്ട് ഇഞ്ച് ഉയരമുള്ള കെയ്ൽ ജമൈസണ് അരങ്ങേറ്റത്തിൽത്തന്നെ മികവ് തെളിയിച്ചപ്പോൾ ഇന്ത്യൻ പ്രധാനികൾ കൂടാരം കയറി. 14 ഓവറിൽ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജമൈസണ് ആയിരുന്നു കിവീസ് പേസർമാരിൽ ഏറ്റവും വിനാശകാരി. ചേതേശ്വർ പൂജാര (11), വിരാട് കോഹ്ലി (രണ്ട്), ഹനുമ വിഹാരി (ഏഴ്) എന്നിവരെയാണ് ജമൈസണ് മടക്കിയത്. 4.2 ഓവറിൽ സ്കോർബോർഡിൽ 16 റണ്‍സുള്ളപ്പോൾ പൃഥ്വി ഷായെ (16) നഷ്ടപ്പെട്ടതോടെയാണ് ഇന്ത്യയുടെ തകർച്ചയ്ക്കു തുടക്കമായത്. ഷായെ ടിം സൗത്തി ബൗൾഡ് ആക്കുകയായിരുന്നു. 34 റണ്‍സ് എടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റ് ട്രെന്റ് ബോൾട്ടിനായിരുന്നു. ആദ്യ രണ്ട് സെഷനുശേഷം മഴയെത്തിയതോടെ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ രക്ഷപ്പെട്ടു.
വൃഥിമാൻ സാഹയ്ക്കു പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്തിയത്. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന പന്ത് ട്വന്റി-20, ഏകദിന പരന്പരകളിൽ ഇറങ്ങിയിരുന്നില്ല.
സ്കോർബോർഡ്/ ടോസ്: ന്യൂസിലൻഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: പൃഥ്വി ബി സൗത്തി 16, മായങ്ക് സി ജമൈസണ് ബി ബോൾട്ട് 34, പൂജാര സി വാട്ലിംഗ് ബി ജമൈസണ് 11, കോഹ്ലി സി ടെയ്ലർ ബി ജമൈസണ് 2, രഹാനെ നോട്ടൗട്ട് 38, വിഹാരി സി വാട്ലിംഗ് ബി ജമൈസണ് 7, പന്ത് നോട്ടൗട്ട് 10, എക്സ്ട്രാസ് 4, ആകെ 55 ഓവറിൽ 122/5.
വിക്കറ്റ് വീഴ്ച: 16/1, 35/2, 40/3, 88/4, 101/5.
ബൗളിംഗ്: സൗത്തി 14-4-27-1, ബോൾട്ട് 14-2-44-1, ഗ്രാൻഡ്ഹോം 11-5-12-0, ജമൈസണ് 14-2-38-3, അജാസ് പട്ടേൽ 2-2-0-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.