ഇനി ടെസ്റ്റ് പരീക്ഷ
Thursday, February 20, 2020 11:57 PM IST
വെല്ലിംഗ്ടണ്: അഞ്ച് മത്സര ട്വന്റി-20 പരന്പര ഇന്ത്യ തൂത്തുവാരിയപ്പോൾ മൂന്ന് മത്സര ഏകദിന പരന്പര ന്യൂസിലൻഡ് തൂത്തുവാരി. ഇരു ടീമുകളും തമ്മിലുള്ളത് രണ്ട് മത്സര ടെസ്റ്റ് പരന്പര. പരന്പരയിലെ ആദ്യ മത്സരം ഇന്ന് തുടങ്ങും. ഇന്ത്യൻ സമയം പുലർച്ചെ നാലിനാണ് മത്സരം ആരംഭിക്കുക. ന്യൂസിലൻഡിൽ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റ് ജയം 1969ൽ മൻസൂർ അലിഖാൻ പട്ടൗഡിയുടെ നേതൃത്വത്തിലായിരുന്നു. തുടർന്നിതുവരെ ഇന്ത്യക്ക് ഒരു ടെസ്റ്റ് കിവീസ് നാട്ടിൽ ജയിക്കാൻ സാധിച്ചിട്ടില്ല.
തുടർച്ചയായ ഏഴ് ടെസ്റ്റ് ജയത്തിനുശേഷമാണ് വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എട്ടാം ജയത്തിലൂടെ റിക്കാർഡ് കുറിക്കാനും കോഹ്ലി സംഘം ലക്ഷ്യമിടുന്നു. ഐസിസി ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പിന്റെ ഭാഗമായാണ് ഈ പരന്പര. നിലവിൽ 360 പോയിന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഐസിസി ടെസ്റ്റ് റാങ്കിലും ഇന്ത്യ ഒന്നാമതാണ്. ഇതിനെയെല്ലാം സാധൂകരിക്കുന്ന പ്രകടനം ഇന്ത്യക്ക് പുറത്തെടുക്കാൻ സാധിക്കുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്.
സ്വന്തം കിവികൾ
ന്യൂസിലൻഡ് സ്വന്തം നാട്ടിൽ ഒരു പരന്പര പരാജയപ്പെടുന്നത് 2017ലാണ്. അതിനുശേഷം നടന്ന 10 ടെസ്റ്റുകളിൽ അഞ്ച് എണ്ണത്തിലും കിവികൾ വിജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിൽ 3-0നു പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കേണ്ടതും ന്യൂസിലൻഡിന്റെ ആവശ്യകതയാണ്.
പുല്ലുനിറഞ്ഞ പിച്ചാണ് വെല്ലിംഗ്ടണിലേതെന്ന് ബിസിസിഐയുടെ ട്വീറ്റിലൂടെ വ്യക്തമായി. ട്രെന്റ് ബോൾട്ട്, ടിം സൗത്തി, കെയ്ൽ ജമൈസണ് എന്നിവരാണ് കിവീസിന്റെ പേസ് ആക്രമണം നയിക്കുക. കോളിൻ ഗ്രാൻഡ്ഹോമും ഇവർക്കൊപ്പം ചേരും. ജമൈസണ് ഇന്ന് അരങ്ങേറുമെന്നാണ് കരുതപ്പെടുന്നത്.
ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവരുടെ പേസ് ആക്രമണത്തിലാണ് ഇന്ത്യയുടെ വിശ്വാസം. പൃഥ്വി ഷാ - മായങ്ക് അഗർവാൾ സഖ്യമാണ് ഇന്ത്യയുടെ ഓപ്പണർമാർ. ചേതേശ്വർ പൂജാര, കോഹ്ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും ഇന്ത്യൻ പ്രതീക്ഷയാണ്.