കോല്‍ക്കത്ത: ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റെന്ന നിലയില്‍ ചരിത്രത്തിന്റെ ഭാഗമായ കോല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ക്കു മേൽക്കൈ. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 174 എന്ന നിലയിലാണ്.
ഏഴു വിക്കറ്റ് കൈയിലിരിക്കേ ഇന്ത്യക്ക് 68 റണ്‍സ് ലീഡായി. 59 റണ്‍സുമായി നായകന് വിരാട് കോഹ്ലിയും 23 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 106ന് ഓള് ഔട്ടായിരുന്നു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21) എന്നിവര്‍ക്കു പുറമെ അര്‍ധ സെഞ്ചുറി കടന്ന ചേതേശ്വര്‍ പൂജാരയെ (55)യുമാണ് ഇന്ത്യക്കു നഷ്ടമായത്. എബാദത് ഹുസൈന് രണ്ടു വിക്കറ്റും അല്‍ അമീന് ഹുസൈന് ഒരു വിക്കറ്റും വീഴ്ത്തി. പൂജാര -കോഹ്ലി സഖ്യം മികച്ച രീതിൽ മുന്നോട്ടു പോകുന്പോഴാണ് വിക്കറ്റ് വീണത്. എബാദത്തിന്റെ പന്ത് പൂജാരയുടെ ബാറ്റിൽ തട്ടി സ്ലിപ്പിൽ പിടികൂടുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 94 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്.
12 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണില്‍ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 2007ൽ പാക്കിസ്ഥാനെതിരേയായിരുന്നു ഇഷാന്ത് അവസാനമായി നാട്ടിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
പത്തും വീഴ്ത്തി ഇന്ത്യൻ പേസർമാർ
ഇന്ത്യന്‍ പേസ് ത്രയം ഈഡന് ഗാര്‍ഡന്‍സ് അടക്കിവാണതോടെ ബംഗ്ലാദേശ് ബാറ്റിംഗ് നിര തകര്‍ന്നു. നാലാം തവണയാണ് നാട്ടിൽ ഇന്ത്യൻ പേസർമാർ ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റ് വീഴ്ത്തുന്നത്. ഇതിനു മുന്‍പ് ഈഡൻ ഗാർഡൻസിൽ 2017ൽ ശ്രീലങ്കയ്ക്കെതിരേയും 1983ൽ അഹമ്മദാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരേയും 1981ൽ മുംബൈയിൽ ഇംഗ്ലണ്ടിനെതിരേയും ഈ നേട്ടം കൈവരിച്ചു.
ഇഷാന്ത് ശര്‍മ 12 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. ഉമേഷ് യാദവ് ഏഴ് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്നും മുഹമ്മദ് ഷമി 10.3 ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പേസർമാർ അരങ്ങുവാണപ്പോൾ ഇന്ത്യൻ സ്പിന്നർമാർക്ക് ജോലി കുറവായിരുന്നു. ജഡേജ ഒരോവർ എറിഞ്ഞപ്പോൾ അശ്വിന് അവസരം ലഭിച്ചുമില്ല.
29 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറര്‍. മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ലിട്ടണ്‍ ദാസ് (24), നയിം ഹസന് (28 പന്തില്‍ 19 എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടുപേര്‍. ലിട്ടന്‍ ദാസിനു പകരം ‘കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടാ’യി മെഹ്ദി ഹസനാണെത്തിയത്.
ബാറ്റിംഗ് മറന്ന് ബംഗ്ലാദേശ്
പിങ്ക് പന്തില്‍ കളിച്ചു പരിചയമില്ലാത്തതിന്റെ സകല ലക്ഷണങ്ങളും കാട്ടിയാണ് ബംഗ്ലാദേശ് കൂട്ടത്തകര്‍ച്ച നേരിട്ടത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാമും ഇമ്രുല്‍ കയെസും കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ, സ്കോര്‍ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. പിങ്ക് പന്തില്‍ ഇഷാന്ത് ശര്‍മയ്ക്ക് ആദ്യ വിക്കറ്റ്. ഇഷാന്തിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് കയെസിന്റെ (15 പന്തില്‍ 4))മടക്കം.
11-ാം ഓവറില്‍ ക്യാപ്റ്റന്‍ മോമിനുല്‍ ഹഖ്, മുഹമ്മദ് മിഥുന് എന്നിവരെ പുറത്താക്കി ഉമേഷ് യാദവ് ഏല്‍പ്പിച്ച ഇരട്ട ആഘാതം ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി. ഏഴു പന്തു നേരിട്ടെങ്കിലും അക്കൗണ്ടു തുറക്കാതെയാണ് മോമിനുല്‍ ഹഖ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ ഉജ്വല ക്യാച്ചിൽ പുറത്തായത്.
ഒരു പന്തിന്റെ ഇടവേളയ്ക്കു ശേഷം അക്കൗണ്ട് തുറക്കാത്ത മുഹമ്മദ് മിഥുന്റെ കുറ്റി തെറിപ്പിച്ച ഉമേഷ് ബംഗ്ലദേശിനെ തകര്‍ച്ചയിലേക്കു തള്ളിവിട്ടു. അടുത്തതായി റണ്ണൊന്നുമെടുക്കാതെനിന്ന മുഷ്ഫിഖര്‍ റഹിമിനെ മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ നാലിന് 26 റണ്‍സ് എന്ന നിലയിലായി ബംഗ്ലാദേശ്.
ബംഗ്ലാദേശിന് അല്പമെങ്കിലും പ്രതീക്ഷ നല്കിയ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ ഉമേഷ് യാദവ് പറഞ്ഞുവിട്ടു. 52 പന്തില്‍ അഞ്ചു ഫോര്‍ സഹിതം 29 റണ്‍സായിരുന്നു സമ്പാദ്യം. വൃദ്ധിമാന്‍ സാഹയ്ക്കായിരുന്നു ക്യാച്ച്.
ആറാം വിക്കറ്റില്‍ 22 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ലിട്ടണ്‍ ദാസ്- മഹമദുള്ള സഖ്യം ഒന്ന് പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും അത് ഇഷാന്ത് ശര്‍മ തകർത്തു. മഹമദുള്ളയെ (6) ഇഷാന്ത് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. മഹമദുള്ളയുടെ ബാറ്റിന്റെ അഗ്രത്തില്‍ തട്ടി സ്ലിപ്പിലേക്കു നീങ്ങിയ പന്ത് മുഴുനീളെ വീണ് സാഹ പിടികൂടി.
ഇതോടെ ആറിന് 60 റണ്‍സ് എന്ന നിലയിലായി. 27 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയില്‍ 24 റണ്‍സ് നേടിയ ലിട്ടന്‍ ദാസ് പരിക്കേറ്റ് തിരിച്ചുകയറി. ഇഷാന്തിന്റെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടാണ് ലിട്ടന്‍ ദാസിന് പരിക്കേറ്റത്.
ലഞ്ചിനുശേഷം തിരിച്ചെത്തി അധികം താമസിക്കാതെ ഇഷാന്ത് എബാദത്ത് ഹുസൈനിനെ (1) പുറത്താക്കി. സ്കോര്‍ 98ല്‍ നില്‍ക്കെ മെഹ്ദി ഹസനെ (8) ഇഷാന്ത് മടക്കി. 100 കടന്ന ബംഗ്ലാദേശിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തി ഇഷാന്ത് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. 28 പന്തില്‍ നാലു ഫോര്‍ സഹിതം 19 റണ്‍സെടുത്ത നയീം ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഒരു റണ്‍കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അബു ജായേദിനെ പുറത്താക്കി മുഹമ്മദ് ഷമി ബംഗ്ലാ ഇന്നിംഗ്സ് ചുരുട്ടിക്കെട്ടി.
സ്കോര്‍ബോര്‍ഡ്
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ്
ബാറ്റിംഗ്
ഷദ്മാന്‍ ഇസ്ലാം സി സാഹ ബി ഉമേഷ് 29, ഇമ്രുള്‍ കയെസ് എല്‍ബിഡബ്ല്യു ബി ഇഷാന്ത് 4, മോമിനുള്‍ ഹഖ് സി രോഹിത് ബി ഉമേഷ് 0, മുഹമ്മദ് മിഥുന് ബി ഉമേഷ് 0, മുഷ്ഫിഖര്‍ റഹിം ബി മുഹമ്മദ് ഷമി 0, മഹമദുള്ള സി സാഹ ബി ഇഷാന്ത് 6, ലിട്ടന്‍ ദാസ് റിട്ടയേർഡ് ഹര്‍ട്ട് 24, നയിം ഹസന് 19, എബാദത്ത് ഹുസൈന് ബി ഇഷാന്ത് 1, മെഹ്ദി ഹസന് സി പൂജാര ബി ഇഷാന്ത് 8, അല്‍ അമീന് ഹുസൈന് നോട്ടൗട്ട് 1, അബു ജയേദ് സി പൂജാര ബി ഷമി 0, എക്സ്ട്രാസ് 14, ആകെ 30.3 ഓവറില്‍ 106ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
ഇഷാന്ത് ശര്‍മ 12-4-22-5, ഉമേഷ് യാദവ് 7-2-29-3, മുഹമ്മദ് ഷമി 10.3-2-36-2, ജഡേജ 1-0-5-0
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ബാറ്റിംഗ്
അഗര്‍വാള്‍ സി മെഹ്ദി ഹസന് സി അല്‍ അമീന് ഹുസൈന് 14, രോഹിത് എല്‍ബിഡബ്ല്യു ബി എബാദത് 21, പൂജാര സി ഷദ്മാന്‍ ഇസ് ലാം ബി എബാദത് 55, കോഹ്ലി നോട്ടൗട്ട് 59, രഹാനെ നോട്ടൗട്ട് 23, എക്സ്ട്രാസ് 2, ആകെ 46 ഓവറില്‍ മൂന്നു വിക്കറ്റിന് 174.
ബൗളിംഗ്
അല്‍ അമീന് ഹുസൈന് 14-3-49-1,
അബു ജയേദ് 12-3-40-0, എബാദത് 12-1-61-2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.