മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പുതുമുഖ താരം ശുഭ്മാൻ ഗിൽ ഇടംപിടിച്ചു. 15 അംഗ ഇന്ത്യൻ ടീമിലാണ് അണ്ടർ 19 ലോകകപ്പ് താരമായ ഗിൽ ഉൾപ്പെട്ടത്. ശുഭാരംഭം കുറിക്കാൻ ഗില്ലിന് അവസരം ലഭിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ തികഞ്ഞ പരാജയമായിരുന്ന കെ.എൽ. രാഹുലിനെ ഒഴിവാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് പരന്പരയിൽ 25.25 ശരാശരിയിൽ 101 റണ്‍സ് മാത്രമാണ് രാഹുലിനു നേടാൻ സാധിച്ചത്.
ആദ്യ മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടിന് വിശാഖപട്ടണത്താണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്ന് ടെസ്റ്റ് മത്സര പരന്പരയിലെ ആദ്യ പോരാട്ടം.
അനൗദ്യോഗിക ടെസ്റ്റ് പരന്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഇരുപതുകാരനായ ശുഭ്മാൻ ഗില്ലിന് സീനിയർ ടീമിലേക്കുള്ള വഴി തുറന്നത്. വിൻഡീസ് പര്യടനത്തിൽ ഇന്ത്യ എയ്ക്കുവേണ്ടി ഇരട്ടസെഞ്ചുറി (204 നോട്ടൗട്ട്) നേടിയിരുന്നു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ തിരുവനന്തപുരത്ത് നടത്ത ചതുർദിന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ എയ്ക്കുവേണ്ടി ഗിൽ 90 റണ്‍സ് സ്വന്തമാക്കി.
വിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ വിജയത്തിന്റെ മധ്യനിരയുടെ ചുക്കാൻ പിടിച്ച ഹനുമ വിഹാരി ടീമിലുണ്ട്. 289 റണ്‍സ് നേടിയ വിഹാരിയായിരുന്നു വിൻഡീസ് പര്യടനത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ. ഋഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് കീപ്പർമാർ. ശിഖർ ധവാനും വിൻഡീസിനെതിരേ അവസരം ലഭിക്കാതിരുന്ന ഉമേഷ് യാദവിനും ഇടം നേടാനായില്ല.
രോഹിത് ഓപ്പണറായേക്കും
രോഹിത് ശർമയെ ഓപ്പണറായി ഈ പരന്പരയിൽ പരീക്ഷിക്കാനുള്ള സാധ്യതയാണുള്ളത്. രോഹിത്തിന് ഓപ്പണറായി അവസരം നല്‍കുമെന്ന് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കുകയും ചെയ്തു. ഏകദിന, ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ള രോഹിത് ടെസ്റ്റിലും ആ റോൾ നിർവഹിക്കാൻ കഴിവുള്ള താരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
മായങ്ക് അഗർവാളാണ് ഓപ്പണിംഗിൽ രോഹിത്തിന്റെ ഒപ്പമുണ്ടാകുക. മായങ്ക് വിൻഡീസ് പര്യടനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരിശീലന മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ് ടീമിനെയും സെലക്ടർമാർ പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് ബോർഡ് പ്രസിഡന്റ് ടീമിനെ നയിക്കുക. കെ.എസ്. ഭരത് വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ജലജ് സക്സേനയ്ക്ക് ടീമിൽ ഇടം ലഭിച്ചു. ഈ മാസം 26 മുതൽ വിശാഖപട്ടണത്താണ് മത്സരം.
ഇന്ത്യൻ ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.