അഫ്ഗാനിസ്ഥാന്റെ സ്പിൻ ചുഴിയിൽ അകപ്പെട്ട് ജീവശ്വാസത്തിനായി പെടാപ്പാടുപെട്ട ടീം ഇന്ത്യ വിഷമവൃത്തത്തിൽ. ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഏറെ ചിന്തിപ്പിച്ചത് ബാറ്റിംഗ് ലൈനപ്പിൽ നാലാം നന്പറിൽ ഒരു വിശ്വസ്തന്റെ അഭാവമായിരുന്നു. എന്നാൽ, സന്നാഹ മത്സരത്തിൽ സെഞ്ചുറിയിലൂടെ നാലാം നന്പറായി കെ.എൽ. രാഹുൽ തിളങ്ങിയതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.
ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായത് ഇന്ത്യയുടെ ബാറ്റിംഗ് പ്ലാനിംഗ് തകിടം മറിച്ചതോടെ ടീമിന്റെ ബാലൻസ് തെറ്റി. രാഹുൽ നാലാം നന്പറിൽനിന്ന് ഓപ്പണിംഗിലേക്ക് എത്തേണ്ടിവന്നു. അപ്പോൾ നാലാം നന്പർ പ്രശ്നം വീണ്ടും രൂപപ്പെട്ടു. നാലാം നന്പറായി വിജയ് ശങ്കറെ ഇറക്കിയെങ്കിലും രണ്ട് മത്സരത്തിലും അതു ഫലം കണ്ടില്ല, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ.
ടോപ് ത്രീ, ‘ടു’ ആയപ്പോൾ
ഇന്ത്യയുടെ ടോപ് ത്രീ നിലവിൽ ‘ടു’ ആയി ചുരുങ്ങി. ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ ഫോമിൽ തുടർന്നുള്ളവർ സുരക്ഷിതരായിരുന്നു. ധവാൻ ഇല്ലാതായതോടെ ടോപ് ത്രീ ശോഷിച്ച് ടു (കോഹ്ലി, രോഹിത്) ആയി. ഇവർ രണ്ടുപേരും ഒന്നിച്ച് ഒരു ദിവസം വന്പൻ ഇന്നിംഗ്സ് കളിക്കാൻ പരാജയപ്പെട്ടാൽ ഇന്ത്യയുടെ അവസ്ഥ എന്താകും. അത്തരൊമൊരു സാഹചര്യമുണ്ടായാൽ ഇന്ത്യ സമ്മർദത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തുമെന്നതാണ് അഫ്ഗാനിസ്ഥാൻ ശനിയാഴ്ച തെളിയിച്ചത്.
പന്ത് വരട്ടെ
നാലാം നന്പറായി വിജയ് ശങ്കറെ ഇറക്കുന്പോൾ ടീം മാനേജ്മെന്റിന്റെ വിശദീകരണം അയാൾ ത്രീ ഇൻ വണ്‍ (ബൗളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ്) ആണ് എന്നായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ നാലാം നന്പറായെത്തിയ വിജയ് 41 പന്തിൽ 29 റണ്‍സ് ആണ് എടുത്തത്. 15-ാം ഓവറിലാണ് വിജയ് ക്രീസിലെത്തിയത്. മുഴുനീള ഇന്നിംഗ്സ് കളിക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും അദ്ദേഹം പരാജയപ്പെട്ടു. ഒരു ഓവർ പോലും ബൗളിംഗ് ചെയ്യാൻ വിജയ് ശങ്കറിനെ കോഹ്ലി ഏൽപ്പിച്ചില്ലെന്നതും ശ്രദ്ധേയം.
ഈ സാഹചര്യത്തിലാണ് ഋഷഭ് പന്തിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. കാരണം, സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവയ്ക്കാൻ കഴിവുള്ള താരമാണ് പന്ത്. ഒരുപക്ഷേ പന്ത് അഫ്ഗാനെതിരായ മത്സരത്തിൽ കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ സ്കോർ മറ്റൊന്നാകുമായിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്. അഫ്ഗാനെതിരായ മത്സരത്തിൽ ആറ് ബൗളർമാരുടെ (വിജയ് ഉൾപ്പെടെ) ആവശ്യമില്ലായിരുന്നു. അതിനാൽ, പന്തിന് അവസരം നല്കി മധ്യനിരയുടെ കരുത്ത് വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ഒൗട്ട് ഫീൽഡിൽ പന്തിനേക്കാൾ കേമൻ ദിനേശ് കാർത്തിക് ആണെന്നും അതിനാൽ അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാൽ നാലാം നന്പർ പ്രശ്നം തീരുമെന്നും ക്രിക്കറ്റ് നിരീക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നു.
ജഡേജയ്ക്കും അവസരം
വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയ്ക്കെതിരേയാണ് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഇനി ഏറ്റുമുട്ടേണ്ടത്. അവരവരുടെ ദിവസം ഏതു വന്പനെയും അട്ടിമറിക്കുന്നവരാണ് ഈ നാല് ടീമും. ഇംഗ്ലണ്ടിനെ തോൽപ്പിച്ചവരാണ് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചതാണ് ബംഗ്ലാദേശ്.
സെമിയിലേക്കുള്ള പാതിവഴി പിന്നിട്ട ഇന്ത്യ രവീന്ദ്ര ജഡേജയ്ക്കു അവസരം നല്കാൻ ശ്രമിക്കണമെന്ന അഭിപ്രായവും ഉയരുന്നു. എന്നാൽ, അഫ്ഗാനെതിരേ കേദാർ ജാദവ് നിർണായക അർധസെഞ്ചുറി നേടിയത് ജഡേജയുടെ കടന്നുവരവിനു തടയിട്ടേക്കും. ഫീൽഡിൽ മുൻ മത്സരങ്ങളിൽ ജഡേജയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അവസരം നല്കിയാൽ എക്സ് ഫാക്ടർ ആകാനുള്ള കഴിവ് ജഡേജയ്ക്കുണ്ട്.
ഭുവനേശ്വർ കുമാറിന്റെ പരിക്കിനെത്തുടർന്ന് പ്ലേയിംഗ് ഇലവനിലെത്തിയ മുഹമ്മദ് ഷാമി വിക്കറ്റ് വീഴ്ത്തുന്നതിൽ തന്റെ മികവ് തെളിയിച്ചു. പരിക്ക് ഭേദമായി ഭുവനേശ്വർ തിരിച്ചെത്തിയാൽ ഷാമി പുറത്തിരിക്കേണ്ടിവരുമോയെന്നതാണ് പ്രധാന ചോദ്യം. റണ്‍സ് വഴങ്ങില്ലെന്നതാണ് ഭുവിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ കോഹ്ലിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ചുരുക്കത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രണ്ട് പ്രധാന താരങ്ങളുടെ പരിക്ക് വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. അഫ്ഗാനെതിരായ മത്സരം അതിന്റെ കാഠിന്യം വർധിപ്പിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.