2007 സെപ്റ്റംബർ 19. ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ട്-ഇന്ത്യ പോരാട്ടം. പന്തെറിയാനെത്തുന്നത് സ്റ്റൂവർട്ട് ബ്രോഡ്. ക്രീസിൽ ഇന്ത്യയുടെ സ്വന്തം യുവി എന്ന യുവരാജ് സിംഗ്. ഇംഗ്ലീഷ് താരം ആൻഡ്രൂ ഫ്ളിന്റോഫ് യുവിക്കുനേരെ വാക്ശരം തൊടുത്തു. യുവി അതിനുള്ള മറുപടി നല്‍കിയത് തന്റെ ബാറ്റ്കൊണ്ട്. തുടർന്ന് എവിടെ, എങ്ങനെ പന്ത് എറിയണമെന്ന് അറിയാതെ പാവം ബ്രോഡ് വലഞ്ഞതായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.
ഇംഗ്ലീഷ് യുവ പേസറുടെ ആറ് പന്തും നിലംതൊടാതെ യുവി ഗാലറിയിലേക്ക് പറത്തി. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇന്നും ആവേശത്തോടെ ഓർക്കുന്ന ആ ഇന്നിംഗ്സിന്റെ നാഥൻ, യുവരാജ് സിംഗ് ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ട്വന്റി-20 ക്രിക്കറ്റിൽ ഇനി യുവിയുടെ സാന്നിധ്യം ഉണ്ടാകില്ല. ആരാധകർക്ക് ഒന്നടങ്കം പറയുന്നു... നന്ദി, ക്രിക്കറ്റ് വിരുന്നൊരുക്കിയതിന്... വീ മിസ് യു, ഇനി യുവിയുടെ കളികൾ കാണാനാകില്ലെന്നതിനാൽ...
ഇന്ത്യയുടെ ബെവൻ
വെടിക്കെട്ട് ബാറ്റ്സ്മാൻ, ഏത് സാഹചര്യത്തിലും ഉപകാരപ്പെടുന്ന ഇടംകൈ സ്ലോ ബൗളർ, സർവോപരി അത്യുജ്വല ഫീൽഡർ... അതായിരുന്നു ഇന്ത്യക്ക് യുവരാജ് സിംഗ് എന്ന സൂപ്പർമാൻ. ഓസ്ട്രേലിയ ക്രിക്കറ്റിലെ അജയ്യരായി നിൽക്കുന്ന കാലത്ത് ഓൾ റൗണ്ടർ മൈക്കിൾ ബെവൻ എങ്ങനെയായിരുന്നോ അതായിരുന്നു ഇന്ത്യക്ക് യുവി. യുവി എന്ന യുവാവ് ഇന്ത്യൻ ടീമിലെത്തിയപ്പോൾ ഇന്ത്യയുടെ ബെവൻ എന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിശേഷിപ്പിച്ചത്.
40 ടെസ്റ്റ്, 304 എകദിനം, 58 ട്വന്റി-20 എന്നിങ്ങനെ 402 മത്സരങ്ങളിൽ യുവരാജ് സിംഗ് ഇന്ത്യൻ ജഴ്സി അണിഞ്ഞു. 2000 ഒക്ടോബർ മൂന്നിന് കെനിയയ്ക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. നാല് ഓവറിൽ 16 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് ഇല്ലായിരുന്നു. ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചുമില്ല. 2003 ഒക്ടോബർ 16ന് ന്യൂസിലൻഡിനെതിരേ ടെസ്റ്റ് അരങ്ങേറ്റം. 2007 സെപ്റ്റംബർ 13ന് ട്വന്റി-20യിലും അരങ്ങേറി.
സിക്സർ വസന്തം
ഫോമിലുള്ളപ്പോൾ യുവരാജിന്റെ ബാറ്റിൽനിന്ന് പന്ത് സിക്സർ പറക്കുന്നത് കാണാൻ ചന്തം ഒന്നു വേറെതന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എക്സ് ഫാക്ടറായിരുന്ന യുവി ബാറ്റുകൊണ്ടായാലും പന്തുകൊണ്ടായാലും ഒരൊറ്റ ഓവർ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള താരമായിരുന്നു. സൗരവ് ഗാംഗുലിയാണ് യുവിയെ ദേശീയ ടീമിൽ എത്തിച്ചത്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിൽ 2000ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് കിരീടം നേടിയ ടീമിലെ നിർണായക ഘടകം യുവിയായിരുന്നു. 203 റണ്‍സും 12 വിക്കറ്റുകളുമായി യുവി ടൂർണമെന്റിന്റെ താരമായി.
അതോടെ ദേശീയ ടീമിലേക്കുള്ള വാതിൽ തുറക്കപ്പെട്ടു. കെനിയയിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരേ യുവി തന്റെ ക്ലാസ് വെളിപ്പെടുത്തി. മഗ്രാത്ത്, ബ്രെറ്റ് ലീ, ഗില്ലെസ്പി എന്നിവർ അണിനിരന്ന പേസ് ആക്രമണത്തെ തെല്ലും കൂസാതെ നേരിട്ട യുവതാരം 84 റണ്‍സ് നേടി.
രണ്ട് ലോകകപ്പ്
2007 ട്വന്റി-20, 2011 ഏകദിന ലോകകപ്പുകളിൽ യുവരാജ് ആയിരുന്നു ഇന്ത്യയുടെ നെടുംതൂണ്. സീനിയർ താരങ്ങളെല്ലാം മാറിനിന്ന പ്രഥമ ട്വന്റി-20 ലോകകപ്പിൽ പുതിയ നായകൻ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായി യുവി.
2011 ഏകദിന ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുന്പോൾ യുവിയുടെ ഫോമിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ, ടൂർണമെന്റ് ആരംഭിച്ചതോടെ അതെല്ലാം അസ്ഥാനത്തായി. 90.50 ശരാശരിയിൽ 362 റണ്‍സാണ് യുവി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 15 വിക്കറ്റുകളും പിഴുത യുവി ടൂർണമെന്റിന്റെ താരവുമായി.
കാൻസറിനെ കീഴടക്കിയെത്തി
യുവരാജ് സിംഗ് യഥാർഥ ജീവിതത്തിലും പോരാളിയാണെന്ന് ലോകം അറിഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്. 2011 ലോകകപ്പിനു പിന്നാലെയാണ് യുവിയുടെ ജീവിതത്തിൽ വില്ലനായി കാൻസറെത്തുന്നത്. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലെ ട്യൂമറായിരുന്നു വില്ലൻ. യുവിയുടെ അമ്മ ശബ്നം സിംഗ് മകനു കാവലാളായി ഉൗണിലും ഉറക്കത്തിലും ഒപ്പമുണ്ടായിരുന്ന നാളുകൾ. കാൻസറിനോട് പടവെട്ടിയ യുവി 2012ൽ ടീമിലേക്ക് മടങ്ങിയെത്തി. എന്നാൽ, പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാൻ പിന്നീട് അദ്ദേഹത്തിന് സാധിച്ചില്ല. 2017 ജൂണിലാണ് യുവി അവസാനമായി ഏകദിന ഇന്ത്യൻ ജഴ്സിയണിഞ്ഞത്. രണ്ട് ലോകകപ്പ് ഇന്ത്യക്കു സമ്മാനിച്ച യുവി മറ്റൊരു ലോകകപ്പിന്റെ സമയത്താണ് 17 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചതെന്നതും ശ്രദ്ധേയം.
കരിയർ ഹൈലൈറ്റ്
ജനുവരി 2000: അണ്ടർ 19 ലോകകപ്പിൽ 33.83 ശരാശരിയിൽ 203 റണ്‍സ്. ഇടംകൈ സ്പിന്നിലും തന്റെ മികവ് തെളിയിച്ചു. പിന്നാലെ സീനിയർ ടീമിലേക്ക് വിളിയെത്തി.
ഒക്ടോബർ 2000: കോഴ വിവാദത്തിലുലഞ്ഞ ഇന്ത്യൻ ടീമിനെ സൗരവ് ഗാംഗുലി കരയ്ക്കടുപ്പിക്കുന്ന സമയം. തന്റെ രണ്ടാം ഏകദിനം കളിക്കുന്ന യുവി ഓസ്ട്രേലിയയ്ക്കെതിരേ 80 പന്തിൽ 84 റണ്‍സ് അടിച്ചെടുത്ത് ലോകശ്രദ്ധ ആകർഷിച്ചു. ഐസിസി നോക്കൗട്ട് ടൂർണമെന്റിലായിരുന്നു അത്.
ജൂലൈ 2002: നാറ്റ് വെസ്റ്റ് സീരീസ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ലോഡ്സിൽ ഇന്ത്യ 325 റണ്‍സ് ചേസ് ചെയ്ത് രണ്ട് വിക്കറ്റ് ജയം നേടിയതിൽ നിർണായക പങ്ക്. 69 റണ്‍സ് നേടിയ യുവി, മുഹമ്മദ് കൈഫിനൊപ്പം ചേർന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ത്രില്ലിംഗ് ജയത്തിലെത്തിച്ചത്.
സെപ്റ്റംബർ 2007: പ്രഥമ ട്വന്റി-20 ലോകകപ്പിൽ സ്റ്റൂവർട്ട് ബ്രോഡിനെ ആറ് പന്തിലും സിക്സർ പറത്തി. സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരേ 70 റണ്‍സ് എടുത്ത് ഇന്ത്യയെ ജയത്തിലെത്തിച്ച് കിരീടത്തിലേക്ക് അടുപ്പിച്ചു.
ഫെബ്രുവരി-ഏപ്രിൽ 2011: നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് ചാന്പ്യന്മാർ. യുവരാജ് 362 റണ്‍സും 15 വിക്കറ്റും ടൂർണമെന്റിൽ സ്വന്തമാക്കി. നാല് മാൻ ഓഫ് ദ മാച്ച് ആയി. ടൂർണമെന്റിന്റെ താരവും യുവിയായിരുന്നു. ഒരു ലോകകപ്പിൽ 300ൽ അധികം റണ്‍സും 15 വിക്കറ്റും നേടുന്ന ആദ്യ ഓൾ റൗണ്ടർ എന്ന ചരിത്രം കുറിച്ചു ഇന്ത്യൻ താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.