പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ അട്ടിമറിയോടെ തുടക്കം. വനിതാ സിംഗിൾസിൽ അഞ്ചാം സീഡായ ജർമനിയുടെ ആംഗലിക് കെർബറിനെ അട്ടിമറിച്ച് റഷ്യയുടെ കൗമാര താരം അനസ്തേഷ്യ പൊറ്റപോവ രണ്ടാം റൗണ്ടിൽ കടന്നു. വിംബിൾഡൻ ചാന്പ്യനായ കെർബറിനെ നേരിട്ടുള്ള സെറ്റുകൾക്കായണ് പതിനെട്ടുകാരിയായ പൊറ്റപോവ കീഴടക്കിയത്. സ്കോർ: 6-4, 6-2. റോളങ് ഗാരോസിൽ ഇത് ആറാം തവണയാണ് ജർമൻ താരം ആദ്യ റൗണ്ടിൽ പുറത്താകുന്നത്.
സ്പാനിഷ് താരം ഗാർബിനെ മുഗുരുസ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ ടെയ്ലർ ടൗണ്സെൻഡിനെതിരേ ഒരു സെറ്റിനു പിന്നിൽനിന്നശേഷമായിരുന്നു മുഗുരുസ ജയം നേടിയത്. സ്കോർ: 5-7, 6-2, 6-2.
ഫെഡറർ മുന്നോട്ട്
2015നുശേഷം ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടത്തിനെത്തിയ പുരുഷ ലോക രണ്ടാം നന്പർ സിംഗിൾസ് താരം റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മുപ്പത്തേഴുകാരനായ സ്വിസ് താരം ഇറ്റലിയുടെ ലോറെൻസോ സൊനെഗൊയെയാണ് ആദ്യ റൗണ്ടിൽ കീഴടക്കിയത്. 6-2, 6-4, 6-4 നായിരുന്നു ഫെഡറർ വിജയിച്ചത്.
ഏഴാം സീഡായ ജാപ്പനീസ് താരം കെയ് നിഷികോരി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഫ്രാൻസിന്റെ ക്വിന്റിൻ ഹെയ്ൽസിനെ 6-2, 6-3, 6-4നാണ് നിഷികോരി ആദ്യ റൗണ്ടിൽ കീഴടക്കിയത്. അതേസമയം, 16-ാം സീഡായ ഇറ്റലിയുടെ മാർക്കോ ചെച്ചിനാറ്റോയെ അട്ടിമറിച്ച് ഫ്രാൻസിന്റെ സീഡ് ചെയ്യപ്പെടാത്ത നിക്കോളാസ് മഹൂത് രണ്ടാം റൗണ്ടിൽ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 2-6, 6-7(6-8), 6-4, 6-2, 6-4നായിരുന്നു മഹൂതിന്റെ ജയം.
ഗുണേശ്വരൻ പുറത്ത്
പുരുഷ സിംഗിൾസിൽ ഇന്ത്യൻ സാന്നിധ്യമായ പ്രജ്ഞേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി. ഇരുപത്തൊന്‍പതുകാരനായ ഇന്ത്യൻ താരം ബൊളീവിയയുടെ ഹ്യൂഗൊ ഡെല്ലിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 6-1, 6-3, 6-1.
ഗ്രീക്ക് സൂപ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു. ജർമനിയുടെ മാക്സ്മില്യൻ മാർട്ടറിനെ 6-2, 6-2, 7-6(7-4) കീഴടക്കിയാണ് സിറ്റ്സിപാസ് മുന്നേറിയത്. 11-ാം സീഡായ ക്രൊയേഷ്യയുടെ മരിൻ സിലിച്ചും രണ്ടാം റൗണ്ടിൽ കടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.