ഇനിയുള്ള നാളുകളിൽ മഴയ്ക്കും മിന്നലിനും പ്രകൃതി സാക്ഷ്യംവഹിക്കും... ബ്രിട്ടൻ സാക്ഷ്യംവഹിക്കുക റണ്മഴയ്ക്കും ബൗളിംഗ് മിന്നൽപിണറുകൾക്കും... ഇംഗ്ലീഷ് പിച്ചുകൾ പതിവിനു വിപരീതമായി ബാറ്റിംഗിനെ സഹായിക്കുമെന്നാണ് ഇപ്പോഴുള്ള കണക്കുകൂട്ടലുകൾ. പേസ് ബൗളിംഗിന്റെ പറുദീസകളായിരുന്നു ഈ പിച്ചുകൾ എന്നതും ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. പന്ത്രണ്ടാം ഏകദിന ലോകകപ്പിൽ 400ൽ അധികം സ്കോറുകൾ പിറന്നാലും അദ്ഭുതമില്ല. കാരണം, ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ഏകദിന പരന്പര അതിന്റെ സൂചനകളാണ് നല്കുന്നത്.
എന്നാൽ, കൃത്യതയാർന്ന ബൗളിംഗിലൂടെ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കിയാൽ കാര്യങ്ങൾ മാറിമറിയും. ഈ ലോകകപ്പിന് എത്തുന്നതിൽ ഏറ്റവും മികച്ച പേസ് ആക്രമണം ഇന്ത്യയുടേതാണെന്നാണ് സർവരുടെയും പക്ഷം. കാരണം ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ജസ്പ്രീത് ബുംറ, വേഗവും സ്വിംഗും സമന്വയിപ്പിച്ച മുഹമ്മദ് ഷാമി, സ്വിംഗ് മാസ്റ്ററായ ഭുവനേശ്വർ കുമാർ എന്നിവരാണ് ഇന്ത്യയുടെ പേസ് ആക്രമണനിരയിലുള്ളത്.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ഈ മാസം 30ന് തുടങ്ങുന്ന ലോകകപ്പിൽ വേഗവും സ്വിംഗും കൊണ്ട് എതിരാളികളെ വിറപ്പിക്കാൻ കഴിവുള്ള പേസർമാർ നിരവധിയാണ്. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, വെസ്റ്റ് ഇൻഡീസിന്റെ ഒഷാനെ തോമസ്, പാക്കിസ്ഥാന്റെ ജുനൈദ് ഖാൻ, ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ, ശ്രീലങ്കയുടെ ലസിത് മലിംഗ തുടങ്ങിയവരെല്ലാം ആ നിരയിലുണ്ട്. വേഗതയ്ക്കൊപ്പം ആക്രമണ സൗന്ദര്യത്തിന്റെയും വക്താക്കളായ അഞ്ച് പേസർമാരെക്കുറിച്ച്...
ജസ്പ്രീത് ബുംറ
ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയാണ് ബുംറ. ഇതിഹാസ താരമായ സച്ചിൻ തെണ്ടുൽക്കറിന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബൗളറാണ് ഇരുപത്തഞ്ചുകാരനായ ബുംറ. 2016ൽ ഇന്ത്യക്കായി അരങ്ങേറിയശേഷം ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നിവയിലായി 185 വിക്കറ്റുകളാണ് ഈ പേസർ സ്വന്തമാക്കിയത്. ഏകദിനത്തിലെ അസാമാന്യ പ്രകടം അദ്ദേഹത്തെ ലോക ഒന്നാം നന്പർ ബൗളർ സ്ഥാനത്തിനും അർഹനാക്കി.
ആക്ഷനിലെ വ്യത്യസ്തതയും പേസും സ്വിംഗും സമന്വയിപ്പിച്ച ബൗളിംഗുമാണ് ബുംറയെ അപകടകാരിയാക്കുന്നത്. ഐപിഎലിലും ബുംറ മികച്ച ഫോമിലായിരുന്നു. 16 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റുകൾ ഐപിഎലിൽ താരം സ്വന്തമാക്കി.
മത്സരം: 49
വിക്കറ്റ്: 85
മികച്ച ബൗളിംഗ്: 5/27
ഐസിസി റാങ്ക്: 01
ട്രെന്റ് ബോൾട്ട്
ന്യൂസിലൻഡിന്റെ ബൗളിംഗ് ആക്രമണത്തിനു ചുക്കാൻ പിടിക്കുന്നത് ഇടംകൈ പേസറായ ട്രെന്റ് ബോൾട്ട് ആണ്. ടിം സൗത്തിക്കൊപ്പം ചേർന്ന് എതിർ ബാറ്റ്സ്മാന്മാരെ നിശബ്ദരാക്കുന്നതിൽ തന്റെ മികവ് ബോൾട്ട് പ്രകടമാക്കിയിട്ടുണ്ട്. ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് ബോൾട്ടിനെ അപകടകാരിയാക്കുന്നത്.
ന്യൂസിലൻഡിന്റെ ന്യൂബോൾ ആക്രമണത്തിൽ സർ റിച്ചാർഡ് ഹാഡ്ലിക്കൊപ്പമാണ് ബോൾട്ടിന്റെ സ്ഥാനം. സൗത്തിക്കൊപ്പം ചേരുന്പോളാണ് ബോൾട്ടിന്റെ കരുത്ത് വെളിപ്പെടുക. 2015 ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനലിൽ എത്തിച്ചതിൽ ബോൾട്ട് നിർണായക പങ്ക് വഹിച്ചിരുന്നു. 22 വിക്കറ്റ് വീഴ്ത്തി അന്ന് വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനം പങ്കിട്ടു.
മത്സരം: 79
വിക്കറ്റ്: 147
മികച്ച ബൗളിംഗ്: 7/34
ഐസിസി റാങ്ക്: 02
കഗിസൊ റബാദ
2015ൽ അരങ്ങേറിയതു മുതൽ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണം റബാദ എന്ന ഇരുപത്തിമൂന്നുകാരന്റെ ചുമലിലാണ്. ഏകദിന അരങ്ങേറ്റത്തിൽതന്നെ തന്റെ പ്രഹരശേഷി വെളിപ്പെടുത്തിയിരുന്നു അദ്ദേഹം. ബംഗ്ലാദേശിനെതിരേ 16 റണ്സ് വഴങ്ങി ഹാട്രിക്ക് ഉൾപ്പെടെ ആറ് വിക്കറ്റ് നേടിയാണ് റബാദയുടെ വരവ്.
ഐപിഎലിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടിവന്നത് റബാദയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം. 12 മത്സരങ്ങളിൽ 25 വിക്കറ്റ് ഐപിഎലിൽ സ്വന്തമാക്കി. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ റബാദ ഉണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഉറപ്പുനല്കുന്നു. മത്സരത്തിന്റെ ഏത് അവസരത്തിലും വിക്കറ്റ് വീഴ്ത്തുമെന്നതാണ് റബാദയെ വ്യത്യസ്തനാക്കുന്നത്.
മത്സരം: 66
വിക്കറ്റ്: 106
മികച്ച ബൗളിംഗ്: 6/16
ഐസിസി റാങ്ക്: 05
പാറ്റ് കമ്മിൻസ്
മിച്ചൽ സ്റ്റാർക്ക്, ജെസണ് ബെഹ്റെൻഡോഫ്, കോർട്ടർ നിൽ എന്നിവർക്കൊപ്പം ഓസ്ട്രേലിയയുടെ പേസ് ആക്രമണ ചുമതല കമ്മിൻസിലും നിക്ഷിപ്തമാണ്. ഓൾ റൗണ്ടർ ആയാണ് കമ്മിൻസിനെ പരിഗണിക്കുന്നതെങ്കിലും ഐസിസി ബൗളർമാരുടെ റാങ്കിൽ ആറാം സ്ഥാനത്താണ് ഈ ഇരുപത്താറുകാരൻ. ലോകകപ്പിൽ ഓസ്ട്രേലിയയുടെ ഉപനായകൻകൂടിയാണ് വലംകൈ പേസർ. ബൗൾസും സ്വിംഗും സമന്വയിപ്പിച്ച പന്തുകളാണ് കമ്മിൻസിനെ ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമാക്കുന്നത്. പേസ് ആക്രമണമാണ് ഓസീസിന്റെ കരുത്ത് എന്നാണ് പരിശീലകൻ ജസ്റ്റിൻ ലാംഗറിന്റെ നിരീക്ഷണം.
മത്സരം: 48
വിക്കറ്റ്: 82
മികച്ച ബൗളിംഗ്: 5/70
ഐസിസി റാങ്ക്: 06
ഷഹീൻ അഫ്രീദി
പാക്കിസ്ഥാൻ ലോകത്തിന് എക്കാലവും പേസർമാരെ സമ്മാനിച്ചിട്ടുണ്ട്. ഷൊയ്ബ് അക്തർ, ഇമ്രാൻ ഖാൻ, വസിം അക്രം, വഖാർ യൂനിസ് തുടങ്ങിയവരെല്ലാം പാക് മണ്ണിൽനിന്നെത്തി ലോകത്തെ വിറപ്പിച്ചവരാണ്. ആ നിരയിലേക്ക് അതിവേഗമെത്തുന്ന കൗമാരപ്രതിഭയാണ് പത്തൊന്പതുകാരനായ ഷഹീൻ ഷാ അഫ്രീദി. അണ്ടർ 19 പാക് ടീമിൽ എത്തിയതുമുതൽ സീനിയർ ടീം സെലക്ടർമാരുടെ കണ്ണിലുണ്ണിയാണ് ഷഹീൻ. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനെതിരേയായിരുന്നു അരങ്ങേറ്റം. ന്യൂസിലൻഡ് പര്യടനത്തിൽ 38 റണ്സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി തന്റെ ശൗര്യം കൗമാരതാരം വെളിപ്പെടുത്തി.
മത്സരം: 14
വിക്കറ്റ്: 24
മികച്ച ബൗളിംഗ്: 4/38
ഐസിസി റാങ്ക്: 80
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.