അഡ്ലെയ്ഡ്: ചെറിയൊരു മുൻതൂക്കമുണ്ട്, ആ മുൻതൂക്കത്തിന്റെ ഫലംനുകർന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപേയേക്കും. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനം ഇന്ന് ഇന്ത്യ ഇറങ്ങുന്നത് ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷിച്ച്. ഇന്ത്യയുടെ 250 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സ് എടുത്തുനിൽക്കുകയാണ് ഓസീസ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കേ 59 റണ്‍സ് പിന്നിലാണ് ആതിഥേയർ.
പേസർമാരും അശ്വിനും
ആദ്യദിനം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 250 എന്ന നിലയിൽ ക്രീസ് വിട്ട ഇന്ത്യക്ക് ഇന്നലെ ഒരു റണ്‍പോലും കൂട്ടിച്ചേർക്കാൻ സാധിച്ചില്ല. രണ്ടാം ദിനത്തിൽ ഒരു പന്തിന്റെ ആയുസ് മാത്രമേ ഇന്ത്യൻ ഇന്നിംഗ്സിനുണ്ടായിരുന്നുള്ളൂ. ആറ് റണ്‍സ് എടുത്തുനിന്ന മുഹമ്മദ് ഷാമിയെ ഹെയ്സൽവുഡ് വിക്കറ്റിനു പിന്നിൽ ടിം പെയ്നിന്റെ കൈകളിലെത്തിച്ചു.
തുടർന്ന് ക്രീസിലെത്തിയ ഓസ്ട്രേലിയയെ പേസർമാരായ ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവർ തളച്ചു. ഇവരുടെ പേസ് ആക്രമണത്തിനിടെ സ്പിന്നിലൂടെ വിക്കറ്റ് കൊയ്ത് ആർ. അശ്വിനും തകർത്തതോടെ ഓസീസ് ഇന്നിംഗ്സിന്റെ ബലം ക്ഷയിച്ചു.
ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിനു ബൗൾഡാക്കി ഇഷാന്ത് കംഗാരുക്കൾക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. മാർക്കസ് ഹാരീസും (26 റണ്‍സ്) ഉസ്മാൻ ഖവാജയും (28 റണ്‍സ്) ചേർന്ന് രക്ഷാപ്രവർത്തനം നടത്തവേ അശ്വിനെ ഉപയോഗിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വഴിത്തിരിവുണ്ടാക്കി. ഹാരീസിനെ മുരളി വിജയ്യുടെ കൈകളിലെത്തിച്ച അശ്വിൻ ഷോണ്‍ മാർഷിന്റെ (രണ്ട് റണ്‍സ്) വിക്കറ്റും തെറിപ്പിച്ചു. വൈകാതെ ഖവാജയെയും അശ്വിൻ മടക്കിയതോടെ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 87 എന്ന നിലയിൽ.
പിടിതരാതെ ഹെഡ്
149 പന്തിൽ 61 റണ്‍സ് എടുത്ത് പുറത്താകാതെ നിൽക്കുന്ന ട്രാവിസ് ഹെഡ് ആണ് ഇന്ത്യക്കു ഭീഷണി സൃഷ്ടിക്കുന്നത്. ഇന്നലെ അവസാന സെഷനിൽ ഹെഡ് പാറ്റ് കമ്മിൻസിനൊപ്പം (10 റണ്‍സ്) ചേർന്ന് 50 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. കമ്മിൻസിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. ആറ് വിക്കറ്റിന് 127 എന്ന നിലയിൽനിന്ന് ഓസീസിനെ കരകയറ്റിയത് ഏഴാം വിക്കറ്റിലെ ഹെഡ്സ്-കമ്മിൻസ് കൂട്ടുകെട്ടായിരുന്നു. ഹെഡിനൊപ്പം എട്ട് റണ്‍സുമായി മിച്ചൽ സ്റ്റാർക്ക് ആണ് ക്രീസിൽ.
പീറ്റർ ഹാൻഡ്സ്കോന്പ് (34 റണ്‍സ്) അപകടകാരിയാകുമെന്ന് തോന്നിപ്പിച്ചഘട്ടത്തിൽ ബുംറ അദ്ദേഹത്തെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യക്കുവേണ്ടി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്തും ബുംറയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അഞ്ചാം ബൗളറായി ഇന്ത്യ മുരളി വിജയ്യെ ഉപയോഗിച്ചു. നാല് ഓവർ എറഞ്ഞ വിജയ് 10 റണ്‍സ് വഴങ്ങി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 250. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ആരോണ്‍ ഫിഞ്ച് ബി ഇഷാന്ത് 0, മാർക്കസ് ഹാരീസ് സി വിജയ് ബി അശ്വിൻ 26, ഉസ്മാൻ ഖവാജ സി പന്ത് ബി അശ്വിൻ 28, ഷോണ്‍ മാർഷ് ബി അശ്വിൻ 2, ഹാൻഡ്സ്കോന്പ് സി പന്ത് ബി ബുംറ 34, ട്രാവിസ് ഹെഡ് 61 നോട്ടൗട്ട്, ടിം പെയ്ൻ സി പന്ത് ബി ഇഷാന്ത് 5, പാറ്റ് കമ്മിൻസ് എൽബിഡബ്ല്യു ബി ബുംറ 10, മിച്ചൽ സ്റ്റാർക്ക് നോട്ടൗട്ട് 8, എക്സ്ട്രാസ് 17, ആകെ 88 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191.
ബൗളിംഗ്: ഇഷാന്ത് ശർമ 15-6-31-2, ബുംറ 20-9-34-2, ഷാമി 16-6-51-0, ആർ. അശ്വിൻ 33-9-50-3, മുരളി വിജയ് 4-1-10-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.