ഹൈദരാബാദ്: രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇൻഡീസിന് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ സാധിച്ചില്ല. മത്സരം മൂന്നാം ദിവസം അവസാനിച്ചപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് പത്ത് വിക്കറ്റ് ജയം. മികച്ച ഓൾ റൗണ്ട് പ്രകടനത്തോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിൽ ജയം കൈക്കലാക്കിയത്. അതോടെ രണ്ട് മത്സര പരന്പര ഇന്ത്യ തൂത്തുവാരി. സ്വന്തം മണ്ണിൽ ടീം ഇന്ത്യയുടെ തുടർച്ചയായ പത്താം പരന്പര നേട്ടമായി അത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 311, 127. ഇന്ത്യ 367, വിക്കറ്റ് നഷ്ടപ്പെടാതെ 75. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം.
രണ്ടാം ഇന്നിംഗ്സിൽ വിൻഡീസ് തകർന്നടിഞ്ഞതോടെ ഇന്ത്യക്കു മുന്നിലുണ്ടായിരുന്നത് വെറും 72 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്സിൽ പരാജയപ്പെട്ട കെ.എൽ. രാഹുൽ (33 നോട്ടൗട്ട്), പൃഥ്വി ഷായ്ക്കൊപ്പം (33 നോട്ടൗട്ട്) ശ്രദ്ധയോടെ ബാറ്റ് ചലിപ്പിച്ച് ഇന്ത്യയെ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തിച്ചു. ജയിക്കാൻ ഒരു റണ്‍ മാത്രം വേണ്ടിയിരിക്കേ ബിഷോ എറിഞ്ഞ 17-ാം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ഷാ ഇന്ത്യയുടെ വിജയം കുറിച്ചു.
ഉമേഷിന്റെ 10 വിക്കറ്റ് നേട്ടം
ഉമേഷ് യാദവിന്റെ പത്ത് വിക്കറ്റ് പ്രകടനമാണ് ടെസ്റ്റിലെ ശ്രദ്ധേയ പ്രകടനങ്ങളിൽ പ്രധാനം. ഒന്നാം ഇന്നിംഗ്സിൽ 88 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് രണ്ടാം ഇന്നിംഗ്സിൽ 45 റണ്‍സ് വിട്ടുനല്‍കി നാല് പേരെ പുറത്താക്കി കരിയറിലെ ആദ്യ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 1999ൽ ന്യൂസിലൻഡിനെതിരേ ജവഗൽ ശ്രീനാഥ് 45 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പേസർ ഒരു ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേടിയത്.
ഉമേഷിനൊപ്പം രവീന്ദ്ര ജഡേജയും (12 റണ്‍സിന് മൂന്ന് വിക്കറ്റ്) ആർ. അശ്വിനും (24 റണ്‍സിന് രണ്ട് വിക്കറ്റ്) ചേർന്നതോടെ വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിന് 46.1 ഓവറിൽ 127 റണ്‍സിന്റെ ആയുസേ ഉണ്ടായുള്ളൂ. 38 റണ്‍സ് എടുത്ത സുനിൽ ആംബ്രിസ് ആയിരുന്നു സന്ദർശകരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. അഞ്ച് ബാറ്റ്സ്മാന്മാർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടത്. ഓപ്പണർമാരായ ബ്രാത്വെയ്റ്റും കീറണ്‍ പവലും പൂജ്യത്തിനു പുറത്തായി. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ ബ്രാത്വെയ്റ്റിനെ പുറത്താക്കി ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടയ്ക്ക് തിരികൊളുത്തിയത്. ഉമേഷ് യാദവാണ് മാൻ ഓഫ് ദ മാച്ച്.
ഹോൾഡറിന്റെ അഞ്ച് വിക്കറ്റ്
തുടർച്ചയായ മൂന്നാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വിൻഡീസ് ക്യാപ്റ്റൻ ജെസണ്‍ ഹോൾഡർ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് മൂന്നാം ദിനത്തിന്റെ തുടക്കത്തിൽതന്നെ അവസാനിപ്പിച്ചു. നാല് വിക്കറ്റ് നഷ്ടത്തിൽ 308 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഇന്നലെ പുനരാരംഭിക്കാൻ എത്തിയ ഇന്ത്യക്ക് 25 റണ്‍സ് എടുക്കുന്നതിനിടെ അവസാന അഞ്ച് വിക്കറ്റുകളും നഷ്ടപ്പെട്ടു. ഋഷഭ് പന്തും (92 റണ്‍സ്), അജിങ്ക്യ രഹാനെയും (80 റണ്‍സ്) പുറത്തായതോടെ ഇന്ത്യയുടെ കാര്യത്തിന് തീരുമാനമായി. ഇവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 152 റണ്‍സ് നേടി. ഇന്ത്യ 367ൽ പുറത്തായപ്പോൾ ലഭിച്ചത് വെറും 56 റണ്‍സിന്റെ ലീഡ് മാത്രം. 56 റണ്‍സ് വഴങ്ങി ഹോൾഡർ അഞ്ച് വിക്കറ്റ് വീഴ്ത്തി. കരിയറിൽ അഞ്ചാം തവണയാണ് വിൻഡീസ് ക്യാപ്റ്റൻ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.
1994ൽ കെന്നി ബെഞ്ചമിനുശേഷം ഇന്ത്യയിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന വിൻഡീസ് പേസർ എന്ന നേട്ടം ഹോൾഡൻ സ്വന്തമാക്കി. 2018ൽ ഇതുവരെ 33 വിക്കറ്റുകൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
സ്കോർബോർഡ്
വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സ് 311.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: കെ.എൽ. രാഹുൽ ബി ഹോൾഡർ 4, പൃഥ്വി ഷാ സി ഹെറ്റ്മെയർ ബി വാരികാൻ 70, പൂജാര സി സബ് (ഹാമിൽടണ്) ബി ഗബ്രിയേൽ 10, കോഹ്ലി എൽബിഡബ്ല്യു ബി ഹോൾഡർ 45, രഹാനെ സി ഹോപ്പ് ബി ഹോൾഡർ 80, പന്ത് സി ഹെറ്റ്മെയർ ബി ഗബ്രിയേൽ 92, ജഡേജ എൽബിഡബ്ല്യു ബി ഗബ്രിയേൽ 0, അശ്വിൻ ബി ഗബ്രിയേൽ 35, കുൽദീപ് യാദവ് ബി ഹോൾഡർ 6, ഉമേഷ് യാദവ് സി സബ് (ഹാമിൽട്ടണ്) ബി വാരികാൻ 2, ഷാർദുൾ ഠാക്കുർ നോട്ടൗട്ട് 4, എക്സ്ട്രാസ് 19, ആകെ 106.4 ഓവറിൽ 367.
ബൗളിംഗ്: ഗബ്രിയേൽ 20.4-1-107-3, ഹോൾഡർ 23-5-56-5, വാരികാൻ 31-7-84-2, ചേസ് 9-1-22-0, ബിഷോ 21-4-78-0, ബ്രാത് വെയ്റ്റ് 2-0-6-0.
വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സ്: ബ്രാത്വെയ്റ്റ് സി പന്ത് ബി ഉമേഷ് 0, പവൽ സി രഹാനെ ബി അശ്വിൻ 0, ഹോപ് സി രഹാനെ ബി ജഡേജ 28, ഹെറ്റ്മെയർ സി പൂജാര ബി കുൽദീപ് 17, ആംബ്രിസ് എൽബിഡബ്ല്യു ബി ജഡേജ 38, ചേസ് ബി ഉമേഷ് 6, ഡൗറിച്ച് ബി ഉമേഷ് 0, ഹോൾഡർ സി പന്ത് ബി ജഡേജ 19, ബിഷോ നോട്ടൗട്ട് 10, വാരികാൻ ബി അശ്വിൻ 7, ഗബ്രിയേൽ ബി ഉമേഷ് 1, എക്സ്ട്രാസ് 1, ആകെ 46.1 ഓവറിൽ 127.
ബൗളിംഗ്: ഉമേഷ് യാദവ് 12.1-3-45-4, അശ്വിൻ 10-4-24-2, കുൽദീപ് യാദവ് 13-1-45-1, ജഡേജ 11-5-12-3.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: പൃഥ്വി ഷാ നോട്ടൗട്ട് 33, രാഹുൽ നോട്ടൗട്ട് 33, എക്സ്ട്രാസ് 9, ആകെ 16.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 75.
ബൗളിംഗ്: ഹോൾഡർ 4-0-17-0, വാരികാൻ 4-0-17-0, ബിഷോ 4.1-0-19-0, ചേസ് 4-0-14-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.