എടിഎമ്മിലെ പണം പിൻവലിക്കൽ: എസ്ബിഐക്ക് ലാഭം 2043 കോടി
Wednesday, March 26, 2025 11:58 PM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: എടിഎം (ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകൾ) വഴിയുള്ള പണം പിൻവലിക്കൽ ഫീസ് ഇനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എസ്ബിഐയുടെ ലാഭം 2043 കോടി രൂപ. 90.33 കോടി രൂപയുടെ ലാഭവുമായി പഞ്ചാബ് നാഷണൽ ബാങ്കാണു രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള കാനറ ബാങ്കിന്റെ ലാഭം 31.42 കോടിയാണ്.
പണം പിൻവലിക്കുന്നതിനുള്ള നിശ്ചിത പരിധിക്കുശേഷം ബാങ്കുകൾ നേടിയ ലാഭത്തിന്റെ കണക്ക് അടുത്തിടെ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ റിക്കാർഡ് ലാഭം സംബന്ധിച്ച് വിശദമാക്കിയിട്ടുള്ളത്.
റിസർവ് ബാങ്കിന്റെ മാർഗ നിർദേശം അനുസരിച്ച് ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മിൽനിന്ന് പ്രതിമാസം സാമ്പത്തിക - സാമ്പത്തികേതരമായ അഞ്ച് ഇടപാടുകൾ നടത്താം.അതിനു ശേഷമുള്ള ഇടപാടുകൾക്കാണ് ബാങ്കുകൾ അധിക ഫീസ് ഈടാക്കുന്നത്.
മറ്റ് ബാങ്കുകളുടെ എടിഎം വഴിയുള്ള ഇടപാടുകളിൽ മെട്രോ സെന്ററുകളിൽ മൂന്നും നോൺ മെട്രോ സെന്ററുകളിൽ അഞ്ചും ഇടപാടുകൾ സൗജന്യമാണ്. ഈ പരിധി കഴിഞ്ഞാൽ ഇടപാടുകാരിൽ നിന്നും അധിക ചാർജ് ഈടാക്കും.
റിസർവ് ബാങ്കിന്റെ 2025 ജനുവരിയിലെ കണക്ക് അനുസരിച്ച് രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളുടെ എണ്ണം 1,35,908 ആണ്. ഇതിൽ മുന്നിൽ നിൽക്കുന്നതും എസ്ബിഐ തന്നെ. അവർക്ക് 64,933 എടിഎമ്മുകൾ ഉണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ 12,974 ഉം കാനറാ ബാങ്കിന്റെ 11,968 എടിഎമ്മുകളും രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
2020 മാർച്ച് മുതൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കു മിനിമം ബാലൻസ് നിലനിർത്താൻ പിഴ ഈടാക്കുന്നില്ല എന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.