മുൻവാരം സൂചിപ്പിച്ചതു ശരിവച്ച് സെൻസെക്സ് നിക്ഷേപകരെ അക്ഷരാർഥത്തിൽ മോഹിപ്പിച്ചു. സൂചിക ചരിത്രത്തിൽ ആദ്യമായി 80,000 മറികടന്നു. സെൻസെക്സ് 70,000ൽനിന്ന് 80,000ലേക്കു സഞ്ചരിക്കാൻ 139 പ്രവൃത്തിദിനങ്ങളാണു വേണ്ടിവന്നത്. 10,000 പോയിന്റ് ദൂരം സൂചിക റിക്കാർഡ് വേഗത്തിൽ മറികടന്നു. അതേസമയം, 10,000 പോയിന്റിൽനിന്ന് 40,000ലേക്ക് ഉയരാൻ 14 വർഷം വേണ്ടിവന്നു; 40,000ൽനിന്ന് 80,000ലേക്ക് സഞ്ചരിക്കാൻ അഞ്ചു വർഷവും.
സെൻസെക്സ് 79,032ൽനിന്ന് 80,140ലെ പ്രതിരോധം തകർത്ത് 80,392.64 വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ചശേഷം വാരാന്ത്യം 79,996 പോയിന്റിലാണ്. ഈ വാരം 80,521ലെ പ്രതിരോധം തകർത്താൽ 81,046നെ ലക്ഷ്യമാക്കും. വില്പനസമ്മർദം ഉടലെടുത്താൽ 79,342-78,688ൽ താങ്ങുണ്ട്.
രൂപയ്ക്ക് ഇടിവ് ഡോളറിനു മുന്നിൽ രൂപ 83.39ൽനിന്ന് 83.49ലേക്കു ദുർബലമായി. 83.10-83.70 റേഞ്ചിൽ രൂപ ഈ വാരം നീങ്ങാം. ഡോളർ സൂചിക 106 മറികടക്കാനുള്ള ശ്രമം പരാജയപ്പെട്ടതു കുത്തനെയുള്ള ഇടിവിനു കാരണമായി. വാരാന്ത്യം 104.88ൽ നിലകൊള്ളുന്ന സൂചികയ്ക്ക് 104.60ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 104ലേക്കു പതിക്കും. ഇതു രൂപയുടെ മൂല്യം 83ലേക്കു ശക്തമാക്കാം.
വിദേശഫണ്ടുകൾ 2426.15 കോടി രൂപയുടെ വില്പനയും 9300.81 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ 4565.68 കോടി വാങ്ങലും 4950.97 കോടി രൂപയുടെ വില്പനയും നടത്തി.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം ഈ വർഷം ഒരു ലക്ഷം കോടി മറികടന്ന് 1,03,934 കോടി രൂപയായി. ഏപ്രിലിലും മേയിലും അവർ വില്പനക്കാരായിരുന്നെങ്കിലും ജൂണിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. ഈ മാസം ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, ദക്ഷിണകൊറിയ വിപണികളിലും അവർ നിക്ഷേപകരാണ്.
സ്വർണം തിളങ്ങും രാജ്യാന്തര സ്വർണം വീണ്ടും 2400 ഡോളറിനെ ലക്ഷ്യമാക്കുന്നു. യുഎസ് തൊഴിൽമേഖലയിലെ പ്രതിസന്ധിയും ഡോളർസൂചികയിലെ തളർച്ചയും നിക്ഷേപകരെ ആകർഷിക്കും. ഫെഡറൽ റിസർവ് സെപ്റ്റംബറിൽ പലിശ പുതുക്കുമെന്ന വിലയിരുത്തൽ സ്വർണത്തിനു തിളക്കം സമ്മാനിക്കാം. വാരാന്ത്യം 2392 വരെ ഉയർന്ന സ്വർണം 2388 ഡോളറിലാണ്.