നാലാം ഗ്രേഡ് ഷീറ്റ് 20,400 രൂപ വരെ ഉയർന്നു. 20,500 ഉം ആവശ്യപ്പെടുന്നുണ്ട്. അഞ്ചാം ഗ്രേഡ് 20,200 രൂപയിലാണ്. അനുകൂല കാലാവസ്ഥ അവസരമാക്കി ഒട്ടുമിക്ക ഭാഗങ്ങളിലും വെട്ട് നടന്നു. അതേസമയം, തിരുവാതിര ഞാറ്റുവേലയായതിനാൽ ഈ വാരം മഴ സാധ്യതകൾ റെയിൻ ഗാർഡ് ഇടാത്ത തോട്ടങ്ങളിലെ ടാപ്പിംഗിനെ ബാധിക്കാം.
കൂർഗ് കുരുമുളകിന് ഡിമാൻഡ് കൂർഗ് കുരുമുളകിനായി യൂറോപ്യൻ വാങ്ങലുകാർ രംഗത്തിറങ്ങിയതായി സൂചന. മുന്നിലുള്ള നാലു മാസങ്ങളിലേക്കുള്ള കയറ്റുമതിക്ക് കച്ചവടങ്ങൾ ഉറപ്പിച്ചതായി അറിയുന്നു. എന്നാൽ, ഇതു സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമാക്കുകയാണ് കയറ്റുമതി മേഖല. വിദേശ വ്യാപാരം നടന്ന വാർത്ത പുറത്തുവന്നാൽ വിലക്കയറ്റം ശക്തമാക്കുമെന്ന് അവർക്ക് അറിയാം.
ആഗോളതലത്തിൽത്തന്നെ ചരക്ക് ക്ഷാമം നിൽക്കുന്നതിനാൽ വില, പിടിച്ചാൽകിട്ടാത്ത അവസ്ഥയിലാവുമെന്ന ഭീതിയുമുണ്ട്. പിന്നിട്ട നാലാഴ്ചകളിൽ 11,000 രൂപ മുളകിന് വർധിച്ചു. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 68,500 രൂപയിലും ഗാർബിൾഡ് 70,500 രൂപയിലുമാണ്.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയരുന്നു. ബ്രസീലും അർജന്റീനയും സൂര്യകാന്തി, സോയ എണ്ണകൾ ഇന്ത്യയിലേക്ക് കയറ്റിവിടാൻ മത്സരിച്ചപ്പോൾ ഇന്തോനേഷ്യയും മലേഷ്യയും പാം ഓയിൽ ഷിപ്മെന്റിന് ഉത്സാഹിച്ചു. കഴിഞ്ഞമാസം 14.98 ലക്ഷം ടൺ പാചകയെണ്ണ ഇറക്കുമതി നടന്നു. ഈ മാസവും വരവ് ഉയരുമെന്നത് നാളികേര കർഷകർക്ക് കനത്ത പ്രഹരമാവും. രണ്ടാഴ്ചയായി വെളിച്ചെണ്ണ-കൊപ്ര വിലകൾ കുറയുന്നു. ഓഫ് സീസണാണ്, വിളവെടുപ്പു നിലച്ചു, തേങ്ങാവെട്ടും നടക്കുന്നില്ല, എന്നിട്ടും കൊപ്ര വില 9,600 രൂപയായി കൊച്ചിയിൽ താഴ്ന്നു. കാങ്കയത്ത് 9,150 രൂപ മാത്രമാണ്.
സംസ്ഥാനത്തെ ആഭരണകേന്ദ്രങ്ങളിൽ സ്വർണവില ചാഞ്ചാടി. പവൻ 53,200 രൂപയിൽ നിന്ന് 52,960ലേക്കു താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 53,720 രൂപ വരെ കയറിയെങ്കിലും ശനിയാഴ്ച 53,080 രൂപയിലാണ്. ഒരു ഗ്രാമിന് വില 6635 രൂപ.