വിൽക്കാനുണ്ട് ബിഎസ്എൻഎൽ ഭൂമി
Friday, June 21, 2024 11:55 PM IST
കൊച്ചി: കേരളത്തിൽ ബിഎസ്എൻഎലിന്റെ ഉപയോഗിക്കാതെ കിടക്കുന്ന കൂടുതൽ ഭൂമി വിൽക്കുന്നു. പ്രോപ്പർട്ടി കൺസൾട്ടന്റ്സിന്റെ സഹായത്തോടെ ഭൂമിവില്പനയ്ക്കുള്ള നടപടികൾ ആരംഭിച്ചു.
ആലുവയ്ക്കടുത്ത് ചൂണ്ടിയിലും കൊല്ലം കൊട്ടാരക്കരയിലുമുള്ള ഭൂമികളാണ് ഇപ്പോൾ പ്രധാനമായും വില്പനയ്ക്കു വച്ചിട്ടുള്ളത്. ഇതുൾപ്പെടെയുള്ള ഭൂമിവില്പനയിലൂടെ ഈ വർഷം കേരളത്തിൽനിന്ന് 60 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
ചൂണ്ടിയിൽ 2.25 ഏക്കർ ഭൂമിയാണു വില്പന നടത്തുക. നേരത്തേ ടെലിഫോൺ എക്സ്ചേഞ്ചും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിച്ചിരുന്ന ഈ സ്ഥലം നിലവിൽ ഉപയോഗിക്കുന്നില്ല. 16.47 കോടി രൂപ ചൂണ്ടിയിലെ സ്ഥലവില്പനയിലൂടെ ലഭിക്കുമെന്നാണു ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്.
കൊട്ടാരക്കരയിൽ 90 സെന്റ് ഭൂമിയാണു വില്പനയ്ക്കുള്ളത്. ഇതിൽനിന്ന് 4.8 കോടിയാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായ ജെഎൽഎൽ പ്രോപ്പർട്ടി കൺസൾട്ടന്റ്സിനാണ് ഭൂമി വില്പനയുടെ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. ഭൂമി വാങ്ങാൻ താത്പര്യമുള്ളവർക്ക് ജൂലൈ ഒന്നുവരെ ക്വട്ടേഷൻ സമർപ്പിക്കാനാകും.
സർക്കാർ ഏജൻസികൾക്കും സ്വകാര്യവ്യക്തികൾക്കും ഭൂമി വാങ്ങുന്നതിനുള്ള അവസരമുണ്ടെന്ന് ബിഎസ്എൻഎൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ അറിയിച്ചു. ബിഎസ്എൻഎലിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആധുനികവത്കരണത്തിനുമാണ് ഭൂമി വില്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, തിരുവനന്തപുരത്ത് ബിഎസ്എൻഎലിന്റെ വിവിധ ഭൂമികൾ മലിനീകരണ നിയന്ത്രണ ബോർഡിനും ഇന്റലിജൻസ് ബ്യൂറോയ്ക്കും വില്പന നടത്തിയിരുന്നു.
4 ജി മൂന്നു മാസത്തിനുള്ളിൽ എറണാകുളം ബിസിനസ് ഏരിയയിൽ ബിഎസ്എൻഎൽ 4 ജി കണക്ടിവിറ്റി മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി സ്ഥാപിക്കേണ്ട ഉപകരണങ്ങൾ എത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.