ഓഹരിവിലയില്‍ വന്‍ കുതിപ്പ്; ഫാക്ടിന്റെ വിപണിമൂല്യം 70,000 കോടി
Thursday, June 20, 2024 11:40 PM IST
കൊച്ചി: കേന്ദ്ര പൊതുമേഖലാ വളംനിർമാണ കന്പനിയായ ഫാക്ടിന്റെ വിപണിമൂല്യം 70,000 കോടി കടന്നു. ഇന്നലെ വ്യാപാരത്തിനിടെ ഓഹരിവില 20 ശതമാനം മുന്നേറി അപ്പർ സർക്യൂട്ടിൽ എത്തിയതോടെയാണു ഫാക്ടിന് ഈ നേട്ടം സ്വന്തമാക്കാനായത്.
ഫാക്ടിന്റെ ഓഹരിവില ഇന്നലെ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾത്തന്നെ 20 ശതമാനം ഉയർന്ന് സർവകാല റിക്കാർഡായ 1,090.35 രൂപയിലെത്തി. ഇതോടെ വിപണിമൂല്യം 70,599 കോടി രൂപയിലുമായി. ആദ്യമായാണു കന്പനിയുടെ വിപണിമൂല്യം 70,000 കോടിയും ഓഹരിവില 1,000 രൂപയും ഭേദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ഫാക്ടിന്റെ വിപണിമൂല്യം ആദ്യമായി 50,000 കോടി രൂപ ഭേദിച്ചത്.
ഇതോടെ കേരളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കന്പനിയെന്ന നേട്ടം ഫാക്ടിന്റെ പേരിലായി. മുത്തൂറ്റ് ഫിനാൻസിനെ മറികടന്നാണു ഫാക്ട് ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്നലെ വ്യാപാരം അവസാനിക്കുന്പോൾ ഫാക്ടിന്റെ വിപണി മൂല്യം 70,553 കോടി രൂപയാണ്. മുത്തൂറ്റ് ഫിനാൻസിന്റേത് 69,947 കോടി രൂപയും. 58,549 കോടി രൂപ വിപണിമൂല്യവുമായി കൊച്ചിൻ ഷിപ്യാർഡാണു മൂന്നാം സ്ഥാനത്ത്.
കേന്ദ്ര സർക്കാർ ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടിയതും നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ വളം കന്പനികൾക്കു ജിഎസ്ടി ഒഴിവാക്കുമെന്ന പ്രതീക്ഷയുമാണ് ഫാക്ട് ഉൾപ്പെടെയുള്ള വളംകന്പനി ഓഹരികൾക്കു നേട്ടമായത്.
ഫാക്ടിന്റെ 90 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈയിലാണ്. 10 ശതമാനം ഓഹരികൾ മാത്രമാണ് പൊതു ഓഹരിയുടമകളുടെ കൈവശമുള്ളത്.
2,883% വളർച്ച കഴിഞ്ഞ കുറച്ചു കാലങ്ങളായി ഫാക്ട് ഓഹരികൾ മുന്നേറ്റത്തിലാണ്. 2018 നവംബർ ഒന്നിനു വെറും 36.85 രൂപയായിരുന്ന ഓഹരിയാണ് ഇന്നലെ 1,090 രൂപയിലെത്തിയത്. ഓഹരിയുടമകൾക്കു കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ 2,883 ശതമാനത്തിലധികം നേട്ടം; ഒരു വർഷംകൊണ്ട് 161 ശതമാനവും.