വൻകിട എസ്റ്റേറ്റുകളിലും ടാപ്പിംഗ് പുനരാരംഭിച്ചു.പല ഭാഗങ്ങളിലും തൊഴിലാളികളുടെ ലഭ്യത ചുരുങ്ങിയെങ്കിലും ഷീറ്റ് വില ഉയരുന്നതിനാൽ പണിക്കാർ കൂടുതലായി രംഗത്തെത്തും. മാസാവസാനത്തിൽ ലാറ്റക്സ് ലഭ്യത ചെറുകിടവിപണികളിൽ ഉയരും. അധികം വൈകാതെ പുതിയ ഷീറ്റും വിൽപ്പനയ്ക്കിറങ്ങും. നാലാം ഗ്രേഡ് ഷീറ്റ് 20,000 രൂപയിൽനിന്ന് 20,300ലേക്കുയർന്നു. അഞ്ചാം ഗ്രേഡ് 19,600 രൂപയിൽനിന്ന് 20,000 രൂപയായി.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബറിനു പിന്നിട്ട രണ്ടാഴ്ചയായി സൂചിപ്പിക്കുന്ന 359 യെന്നിലെ പ്രതിരോധമേഖലയിൽ ഉടലെടുത്ത വില്പനസമ്മർദത്തിൽ 333 യെന്നിലേക്കു വാരാന്ത്യം ഇടിഞ്ഞു. അഞ്ച് ആഴ്ചകളിലെ തുടർച്ചയായ നേട്ടത്തിനുശേഷമാണു റബർ വിലയിടിയുന്നത്. 328 യെന്നിലെ സപ്പോർട്ട് നിലനിൽക്കുവോളം തിരിച്ചുവരവിന് അവസരമുണ്ട്.
അതേസമയം ഈ നിർണായകതാങ്ങ് നഷ്ടപ്പെട്ടാൽ 306 യെന്നിലേക്കു വിപണിയുടെ ദിശ തിരിയുമെന്നത് ഏഷ്യൻ മാർക്കറ്റുകളെ മൊത്തത്തിൽ ബാധിക്കും. ഈയവസരത്തിൽ ബാങ്കോക്കിൽ 200 രൂപയ്ക്കു മുകളിൽ പിടിച്ചുനിൽക്കാനുള്ള ശ്രമം വിജയിക്കണമെങ്കിൽ കാലാവസ്ഥ കൂടി രക്ഷയ്ക്കെത്തണം.
യൂറോപ്യൻ പ്രഹരം ജൂലൈ ഒന്നു മുതൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് 38.1 ശതമാനം അധിക തീരുവ ചുമത്താനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം ടയർ വ്യവസായ മേഖലയെ മാത്രമല്ല, റബർ ഉത്പാദക രാജ്യങ്ങളെയും ആശങ്കയിലാക്കുന്നു. അവർ തീരുമാനത്തിൽ ഉറച്ചുനിന്നാൽ അതിന്റെ പ്രത്യാഘാതം വരുന്ന മൂന്നു മുതൽ ആറുമാസ കാലയളവിൽ ഏഷ്യൻ റബറിനെ സ്വാധീനിക്കും.
ഏലം കർഷകർ പ്രതീക്ഷകളോടെ പുതിയ സീസണിനായി കാത്തിരിക്കുന്നു. ഇതിനിടയിൽ സംസ്ഥാനത്തു കാലവർഷം ദുർബലമായതിനൊപ്പം 29 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതു കാർഷികമേഖലയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും.
അതേസമയം, അടുത്ത മാസം അവസാനം പുതിയ ഏലക്ക ചിലഭാഗങ്ങളിൽ വിളവെടുപ്പു നടത്താനാവുമെന്നു സൂചനയുണ്ട്. സീസണ് മുന്നിൽക്കണ്ട് സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിൽപ്പനയ്ക്കിറക്കുന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേല കേന്ദ്രങ്ങളിൽ സജീവമാണ്. ശരാശരി ഇനങ്ങൾ കിലോ 2489 രൂപയിലും മികച്ചയിനങ്ങൾ 3233 രൂപയിലുമാണ്.
രക്ഷയില്ലാതെ തേങ്ങ നാളികേരോത്പന്നങ്ങളുടെ രക്ഷയ്ക്കായി ആരുമെത്തിയില്ല. ഉത്പന്നവിപണി തളരുമെന്നു മുൻകൂർ വ്യക്തമാക്കിയിട്ടും നാളികേര കർഷകരെ താങ്ങാനോ ഒന്നു തിരിഞ്ഞുനോക്കാനോ ആരും തയാറായില്ല.
വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യമുയരാത്തതു മില്ലുകാരെ പിരിമുറുക്കത്തിലാക്കി. ഇതിനിടെ, തമിഴ്നാട് കൊപ്ര സംഭരണം നിർത്തിയതും വിപണിയെ പ്രതിസന്ധിയിലാക്കി. കൊച്ചിയിൽ കൊപ്ര 9800ൽനിന്ന് 9700 രൂപയായി. വെളിച്ചെണ്ണയ്ക്ക് 100 രൂപ കുറഞ്ഞ് 14,900ൽ ക്ലോസിംഗ് നടന്നു. ആഭരണവിപണിയിൽ സ്വർണവില ഉയർന്നു. പവൻ 52,560 രൂപയിൽനിന്ന് 53,200 രൂപയായി.