ഏപ്രിലിൽ രണ്ടാംഘട്ട സംഭരണം തുടങ്ങാനിരിക്കേ മാർച്ച് 27ന് വിത്തുതേങ്ങ സംഭരണം ഏഴുലക്ഷമായി വെട്ടിക്കുറച്ച് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്റേറ്റ് ഉത്തരവിറക്കിയിരുന്നു. കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് നേരത്തേ തീരുമാനിച്ചപ്രകാരം 11 ലക്ഷം തേങ്ങ സംഭരിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിക്കുകയായിരുന്നു.
രണ്ടാം ഘട്ടത്തിൽ സംഭരിക്കേണ്ട തേങ്ങയുടെ പകുതി മാത്രമേ സംഭരിച്ചിട്ടുള്ളൂ. പല കർഷകരിൽനിന്നും സംഭരിക്കേണ്ടതിന്റെ 60 ശതമാനം കുറച്ചാണ് സംഭരിച്ചത്.
ആറ്, എഴ് തേങ്ങ മാത്രമാണ് രണ്ടാംഘട്ടത്തിൽ ഒരു തെങ്ങിൽനിന്ന് എടുത്തത്. ഇത്തരത്തിലാണു സംഭരണമെങ്കിൽ എങ്ങനെ 11 ലക്ഷം സംഭരിക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്. വിത്തുതേങ്ങ കെട്ടിയിറക്കുന്നതിന് തെങ്ങൊന്നിന് 70 രൂപയാണു കൂലി.
കയർ പിടിക്കുന്ന വകയിൽ 30 രൂപ വേറെയും നൽകണം. ഇത്തരത്തിൽ തെങ്ങൊന്നിന് 100 രൂപ ചെലവ് വരും. കൂടാതെ ചുമന്നെത്തിക്കുന്നതിന് വേറെയുമുണ്ട് ചെലവ്. കയറ്റിപ്പോകുന്നതിനുമുമ്പ് വീണ്ടും തരംതിരിക്കും. പലതും ഒഴിവാക്കും. ഇതോടെ ചെലവുകഴിഞ്ഞ് ലാഭമൊന്നും കിട്ടാത്ത അവസ്ഥയിലാകും കർഷകർ.