![](/Newsimages/pepper_2024mar18.jpg)
2023 ജനുവരി ഏപ്രിലിനെ അപേക്ഷിച്ച് ഈ വർഷം കയറ്റുമതി 52 ശതമാനം കുറഞ്ഞു. ചൈനയിലേക്കുള്ള കുരുമുളക് ഷിപ്മെന്റിൽ 95 ശതമാനത്തിന്റെ ഇടിവുണ്ടായി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആദ്യ നാലു മാസങ്ങളിൽ 23 ശതമാനം കുറഞ്ഞു. വിയറ്റ്നാം ഈ വർഷം ഇതിനകം ഏകദേശം 18,000 ടണ്‍ കുരുമുളക് ഇറക്കുമതി നടത്തിയെന്നാണു കണക്ക്.
ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരണം തുടരുകയാണ്. പ്രതീക്ഷയ്ക്കൊത്ത് അവർക്കു ചരക്കു ശേഖരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടെ, നേരത്തേ വിദേശത്തുനിന്ന് ഇറക്കുമതി നടത്തിയ ചരക്ക് കർണാടക മുളകുമായി കലർത്തി വില്പനയ്ക്കിറക്കുന്നവർ കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റോക്ക് വില കുറച്ചു വിറ്റഴിച്ചതു വിപണിയെ അല്പം തളർത്തിയെങ്കിലും വാരാന്ത്യത്തിൽ മുളകുവില ഉയർന്നു. കൊച്ചിയിൽ ഗാർബിൾഡ് മുളക് 59,200 രൂപയിലും അണ്‍ഗാർബിൾഡ് 57,200 രൂപയിലുമാണ്. ഇന്ത്യൻ വില 7250 ഡോളർ. വിയറ്റ്നാം നിരക്ക് 5400ലേക്ക് അടുപ്പിച്ചു. അവിടെ നിരക്കുയർത്താതെ ഇതരരാജ്യങ്ങളിൽനിന്നു മുളക് സംഘടിപ്പിക്കാനുള്ള നീക്കത്തിലാണവർ. ബ്രസീൽ 5000 ഡോളറായും ഇന്തോനേഷ്യ 5500 ഡോളറായും വിലയുയർത്തി.
തിരിച്ചുവരവ് ഏലക്ക ലേലത്തിൽ തുടർച്ചയായി പത്തു ദിവസങ്ങളിൽ കിലോഗ്രാമിനു രണ്ടായിരം രൂപയ്ക്കു മുകളിൽ ഇടപാടുകൾ നടന്ന ശരാശരിയിനങ്ങൾ, വാരാവസാനം അല്പം തളർന്നു. എന്നാൽ, ശനിയാഴ്ച വിപണി കരുത്തു തിരിച്ചുപിടിച്ച് 2000 രൂപയിലേക്കു കയറി. ഏലക്കലേലത്തിൽ വാങ്ങൽ താത്പര്യം ശക്തമായിരുന്നെങ്കിലും ഇടപാടുകാർ സംഘടിതരായി നിരക്കുയരുന്നതു തടയാൻ ശ്രമം നടത്തുന്നതായി കാർഷികമേഖലയിൽനിന്ന് ആരോപണമുയരുന്നുണ്ട്. ഹൈറേഞ്ചിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 2500 രൂപയിലാണ്.
![](/Newsimages/cardamom_2019sept09.jpg)
ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. കറിമസാല, ഒൗഷധ വ്യവസായികൾ രംഗത്തുണ്ടെങ്കിലും വിപണിവിലയിൽ കാര്യമായ ചാഞ്ചാട്ടം ദൃശ്യമല്ല. കാലവർഷത്തിനു മുന്നേ ചരക്കുസംഭരണം പുർത്തിയാക്കാൻ ഒരു വിഭാഗം വാങ്ങലുകാർ ഉത്സാഹിക്കുന്നുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 250 രൂപയിലും ജാതിപ്പരിപ്പ് 450 രൂപയിലും വ്യാപാരം നടന്നു.
ആഭരണവിപണികളിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 53,800 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച പവൻ, 53,400ലേക്കു താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 54,720 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് വില 6840 രൂപ.