ചൈന പണപെരുപ്പ ഭീഷണിയിൽ നീങ്ങുന്നതിനാൽ വ്യാവസായികരംഗം അൽപ്പം പരുങ്ങലിലാണ്. അതുകൊണ്ടുതന്നെ ടയർ മേഖല രാജ്യാന്തര വിപണിയിൽനിന്നുള്ള റബർ ഇറക്കുമതിക്ക് ഉത്സാഹം കാണിക്കുന്നില്ല. ഏപ്രിലിൽ ചൈനയുടെ റബർ ഇറക്കുമതിയിൽ 25 ശതമാനം ഇടിവ് സംഭവിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന ഏപ്രിലിൽ മൊത്തം 5,23,000 ടണ്‍ ഇറക്കുമതി നടത്തി. 2023 ഏപ്രിലിൽ ഇറക്കുമതി 7,01,000 ടണ്ണായിരുന്നു.
താങ്ങില്ലാതെ റബർ ചൈനയിലെ സ്ഥിതി തുടർന്നാൽ രാജ്യാന്തര റബർ വരും മാസങ്ങളിൽ മുന്നേറാൻ ക്ലേശിക്കും. വിലക്കയറ്റസാധ്യതകൾക്ക് മങ്ങലേൽക്കാമെന്നതിനാൽ ഫണ്ടുകൾ അവധി വ്യാപാരത്തിൽ വിൽപ്പനയ്ക്കു മുൻതൂക്കം നൽകാം. ജപ്പാൻ ഒസാക്കയിൽ വാരാവസാനം കിലോ 308 യെന്നിൽ നിലകൊള്ളുന്ന മേയ് അവധി 280ലേക്കു പരീക്ഷണങ്ങൾക്കു മുതിർന്നാൽ ടയർ ലോബി ആഭ്യന്തര ഷീറ്റ് വിലയിടിക്കും. സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് 18,000 രൂപയിലും അഞ്ചാം ഗ്രേഡ് 17,800ലുമാണ്.
![](/Newsimages/rubber234_2024mar25.jpg)
വിയറ്റ്നാമിൽ കുരുമുളകുക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ. ആവശ്യാനുസരണം ആഭ്യന്തര ചരക്ക് ലഭിക്കാതെ വന്നതോടെ അവർ ഇറക്കുമതിയിലേക്കു തിരിഞ്ഞു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന വിയറ്റ്നാമിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ, ഉത്തരേന്ത്യൻ ഉത്സവവേളയിൽ വിപണി തിളച്ചുമറിയും. കൊച്ചിയിൽ ഗാർബിൾഡ് മുളക് 60,000 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു. അണ്‍ഗാർബിൾഡ് 57,900 രൂപയിലാണ്.
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ വ്യവസായികൾ രംഗത്തിറങ്ങി. കറിമസാല നിർമാതാക്കളും ചില ഒൗഷധ വ്യവസായികളും വിപണിയിലുണ്ടെങ്കിലും അവർ വിലയുയർത്തിയില്ല. ജൂണിൽ മഴയ്ക്കു മുന്നേ സംഭരണം നടത്തിയാൽ ഉണക്കു കൂടിയ ചരക്ക് കരുതൽ ശേഖരത്തിൽ എത്തിക്കാനാകുമെന്നാണ് ഉത്തരേന്ത്യൻ വാങ്ങലുകാരുടെ വിലയിരുത്തൽ.