ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
Friday, April 19, 2024 1:11 AM IST
കൊച്ചി: കള്ളക്കടത്തുകാര്‍ക്ക് കടിഞ്ഞാണിട്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും മുഖേന അനധികൃതമായി കടത്തിക്കൊണ്ടുവന്ന 287.76 കോടി രൂപയുടെ 485.57 കിലോ സ്വര്‍ണമാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതിനുപുറമെ വിദേശ കറന്‍സി, സിഗരറ്റ്, കുങ്കുമപ്പൂവ് എന്നിവയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
സ്വര്‍ണം അനധികൃതമായി കടത്താനാണ് ഏറ്റവുമധികം ശ്രമം നടന്നിട്ടുള്ളതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ കെ. പത്മാവതി പറഞ്ഞു.
കേരളവും ലക്ഷദ്വീപും കൂടാതെ മാഹിയും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ കീഴിലാണ് വരുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനുകള്‍ നിലവിലുള്ളത്.
കഞ്ചാവ് മുതല്‍ വിദേശ കറന്‍സി വരെ
3.63 കോടി വില വരുന്ന വിവിധ ബ്രാൻഡുകളുടെ വിദേശ സിഗരറ്റ്, യുഎസ് ഡോളറുകള്‍, സൗദി, ബഹറിന്‍, ഒമാനി റിയാലുകളും യുഎഇ ദിര്‍ഹവും ഉള്‍പ്പെടെ 2.56 കോടിയുടെ വിദേശ കറന്‍സികള്‍, 1.26 കോടി രൂപ വിലമതിക്കുന്ന 56 ഐഫോണുകള്‍, 52.6 ലക്ഷം വിലമതിക്കുന്ന 40 കിലോ കുങ്കുമപ്പൂവ് എന്നിവയും ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.
പേസ്റ്റ്, പൊടി തുടങ്ങിയ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ഭൂരിഭാഗം ശ്രമങ്ങളും നടന്നിട്ടുള്ളത്. വാച്ച്, ഗ്രൈൻഡര്‍, ട്രിമ്മര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൂടാതെ ശരീരത്തിലും വസ്ത്രം, ഷൂസ് എന്നിവയിലുള്‍പ്പെടെ ഒളിപ്പിച്ചും സ്വര്‍ണം കടത്താന്‍ ശ്രമിച്ചു.
അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1.26 കോടി രൂപയോളം വിലവരുന്ന 56 ഐഫോണുകൾ, ഇയര്‍പോഡ് എന്നിവയും തൃശൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് ഉദ്യോഗസ്ഥര്‍ സംസ്ഥാന എക്സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ സംയുക്ത ദൗത്യത്തിൽ 4.7 കിലോ കഞ്ചാവും പിടികൂടി.
സമ്മാനമായി നല്‍കിയത് 107 കോടി
കള്ളക്കടത്ത് സംബന്ധിച്ചു രഹസ്യവിവരം നല്‍കിയവര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 107 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്തത്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കളളക്കടത്ത് തടയുന്നതിന് ശക്തമായ നടപടികൾ തുടരുമെന്നും കമ്മീഷണര്‍ പറഞ്ഞു.