![](/Newsimages/pepper_2019oct21.jpg)
പിന്നിട്ടവാരത്തിന്റെ രണ്ടാം പകുതിയിൽ കാർഷികമേഖല ചരക്കുനീക്കം കുറച്ചത് വിലസ്ഥിരതയ്ക്ക് അവസരമൊരുക്കി. പ്രതിദിനം 50 ടണ്‍ മുളക് കൊച്ചിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നത് മുപ്പതിലേക്കു താഴ്ന്നു. ഇതിൽ ഏറിയ പങ്കും പഴയ ചരക്കാണ്.
മാത്രമല്ല, ഇറക്കുമതി മുളക് കലർത്തിയാണു പലരും വിൽപ്പനയ്ക്കിറക്കിയത്. അണ്‍ഗാർബിൾഡ് 54,400 രൂപയിൽനിന്ന് 54,100 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6900 ഡോളറാണ്.
കാപ്പിക്കു പ്രതീക്ഷ യുഎസ്, യുറോപ്യൻ ഡിമാൻഡിൽ ആഗോളതലത്തിൽ പതഞ്ഞുപൊങ്ങിയ കാപ്പിയിൽ സാങ്കേതിക തിരുത്തലുണ്ടായി. ബ്രസീൽ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള കാപ്പിക്കയറ്റുമതി ഉയർന്നതു ചൂടുപിടിച്ചുനിന്ന കാപ്പിയെ താത്കാലികമായി തണുപ്പിക്കാനിടയുണ്ട്. മുഖ്യ ഉത്പാദകരാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റം അടുത്ത സീസണിൽ വിളവു മെച്ചപ്പെടുത്താം.
![](/Newsimages/coffee_2019octo07.jpg)
ആഗോള വിപണിയിൽനിന്ന് ലഭ്യമാവുന്ന ഏറ്റവും പുതിയ സൂചനകൾപ്രകാരം, റിക്കാർഡ് തലത്തിൽനിന്നു കാപ്പി അവധിയിൽ തിരുത്തലിനു വഴിതെളിക്കാം. കേരളത്തിലും കർണാടകത്തിലും കാപ്പി വിളവെടുപ്പ് ഏതാണ്ടു പൂർത്തിയാവുന്നു. കട്ടപ്പനയിൽ ഉണ്ടക്കാപ്പി റോബസ്റ്റ കിലോ 160 രൂപ വരെയും പരിപ്പ് റോബസ്റ്റ 250 രൂപയായും ഉയർന്നു. വയനാട്ടിൽ 54 കിലോഗ്രാം കാപ്പിക്കുരു 8,500 രൂപയിലും പരിപ്പ് 27,500 രൂപയിലുമെത്തി.
മാറ്റമില്ലാതെ ജാതി ![](/Newsimages/jathica_2020june01.jpg)
ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. ഉത്പാദനകേന്ദ്രങ്ങളിൽനിന്നുള്ള ചരക്കുനീക്കം ശക്തമല്ലാത്തതിനാൽ വില ഉയർത്താനാകുമെന്നു ചില വ്യാപാരികൾ കരുതുന്നു. അതേസമയം, കഴിഞ്ഞ വിളവെടുപ്പുവേളയിൽ ജാതിക്ക വില ഒരു വിഭാഗം കൃത്രിമമായി ഇടിച്ച് കർഷകരിൽനിന്നു ചരക്ക് സംഭരിച്ചു. ഇതു വിപണിയുടെ സന്തുലിതാവസ്ഥയിൽ വിള്ളലുണ്ടാക്കി.
അവസരം നേട്ടമാക്കി ഉത്തരേന്ത്യൻ ലോബി കുറഞ്ഞ വിലയ്ക്കു ചരക്ക് കൈക്കലാക്കി. ജാതിക്ക തൊണ്ടൻ കിലോ 250 രൂപയിലും ജാതിപ്പരിപ്പ് 450 രൂപയിലുമാണ്.
തേങ്ങ സമ്മര്‍ദത്തില്‍ നാളികേര വിളവെടുപ്പ് ഉൗർജിതമായതിനൊപ്പം പച്ചത്തേങ്ങ ലഭ്യതയും വർധിച്ചു. എന്നാൽ, കൊപ്രയ്ക്ക് മില്ലുകാരിൽനിന്നുള്ള ആവശ്യമുയരാത്തതു വിപണിയെ സമ്മർദത്തിലാക്കി.
കോഴിക്കോട്ട് കൊപ്ര 10,300 രൂപയിൽനിന്ന് 9,900ലേക്ക് ഇടിഞ്ഞു.
![](/Newsimages/coccnut_2019sept09.jpg)
വിലത്തകർച്ചയിൽ താഴ്ന്ന വിലയ്ക്ക് ചരക്കു വിറ്റുമാറാൻ കർഷകർ നിർബന്ധിതരായി. കോഴിക്കോടൻ വിപണിയിൽ വെളിച്ചെണ്ണയ്ക്ക് 350 രൂപ ഇടിഞ്ഞ് 15,900 രൂപയായി. കൊച്ചിയിൽ എണ്ണ വില 13,800 രൂപയാണ്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ആഭരണവിപണികളിൽ പവൻ 46,160 രൂപയിൽനിന്ന് 45,520 രൂപയായി താഴ്ന്നശേഷം വാരാന്ത്യം 45,760 രൂപയിലാണ്.