ഗോ ഫസ്റ്റിനായി വലയെറിഞ്ഞ് സ്പൈസ് ജെറ്റ് എംഡി
Saturday, February 17, 2024 1:01 AM IST
മുംബൈ: കടക്കെണിയിലായ ഗോ ഫസ്റ്റ് വിമാനക്കന്പനിയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ് എംഡി അജയ് സിംഗ്.
ബിസി ബീ എയർവേയ്സുമായി ചേർന്നാണ് അജയ് സിംഗിന്റെ നീക്കം. സാന്പത്തികപ്രതിസന്ധിയെത്തുടർന്നു കഴിഞ്ഞ വർഷം മേയിൽ പ്രവർത്തനം അവസാനിപ്പിച്ച ഗോ ഫസ്റ്റ്, നിലവിൽ പാപ്പർ നടപടികളുമായി മുന്നോട്ടുപോകുകയാണ്.
അജയ് സിംഗ് സ്വന്തം നിലയിലാണു ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതെന്നു സ്പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഏറ്റെടുക്കൽ സംഭവിച്ചാൽ സ്പൈസ് ജെറ്റ് ഓപ്പറേഷണൽ പങ്കാളിയാകും. ജീവനക്കാർ, സേവനങ്ങൾ, വിദഗ്ധപരിശീലനം എന്നിവയും നൽകും.
സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡ്യൂയിഷ് ബാങ്ക് എന്നിവയ്ക്കുൾപ്പെടെ 6,521 കോടിയുടെ കടബാധ്യതയാണു ഗോ ഫസ്റ്റിനുള്ളത്.
അജയ് സിംഗ് ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ ഇന്നലെ ഓഹരിവിപണിയിൽ സ്പൈസ് ജെറ്റിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടായി. ഏറ്റെടുക്കലിൽ ബിസി ബീ എയർവേയ്സിന്റെ പങ്ക് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.