പുതിയ താഴചകളിലേയ്ക്ക് ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ ഉൗളിയിടാനുള്ള ഒരുക്കത്തിലാണ്. രണ്ടാഴചകളിൽ 17,255 സപ്പോർട്ടിൽ കാലിടറിയ നിഫ്റ്റിക്ക് തിരിച്ചു വരവിന് വ്യക്തമായ അവസരം ലഭിക്കാഞ്ഞത് വില്പനക്കാരുടെ ആത്മവിശ്വാസം ഉയർത്തി.
വിദേശ ഓപ്പറേറ്റർമാർ വാങ്ങലുകാരായി രംഗത്തുണ്ടായിട്ടും നിഫ്റ്റി രണ്ട് ശതമാനം തളർന്നു, സാന്പത്തിക വർഷാന്ത്യമായതിനാൽ നിക്ഷേപം കുറക്കാനും ഒരു വിഭാഗം ഓപ്പറേറ്റർമാർ ഉത്സാഹിച്ചു. നിഫ്റ്റി 181 പോയിന്റും സെൻസെക്സ് 673 പോയിന്റും നഷ്ടത്തിലാണ്. മാർച്ച് ആദ്യവാരം നിഫ്റ്റിക്ക് 17,600 ന് മുകളിൽ ക്ലോസിംഗ് വേളയിൽ ഇടം പിടിക്കാനാവാഞ്ഞത് ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നതായി കഴിഞ്ഞവാരത്തിലെ വിലയിരുത്തൽ ശരിവെക്കും വിധമാണ് പിന്നിട്ടദിവസങ്ങളിലെ തളർച്ചു. 17,594 ൽ നിന്നും വിദേശ ഫണ്ടുകളുടെ കരുത്തിൽ 17,800 റേഞ്ചിലേയ്ക്ക് ഉയർത്താൻ നടത്തിയ ശ്രമത്തിന് അല്പായുസ് മാത്രമായിരുന്നു. വാരത്തിന്റെ രണ്ടാം പകുതിയിൽ മുൻനിര ഓഹരികളിലെ വില്പന സമ്മർദത്തിൽ നിഫ്റ്റി 17,324 വരെ ഇടിഞ്ഞ ശേഷം 17,412 ൽ ക്ലോസിംഗ് നടന്നു.
ഈവാരം ഇന്ത്യൻ മാർക്കറ്റിന് 17,224 പോയിന്റും 17,036 പോയിന്റും നിർണായകമാണ്. ക്ലോസിംഗിൽ ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 16,850 ലേയ്ക്ക് സൂചിക സഞ്ചരിക്കാം. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങളും ദുർബലാവസ്ഥയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. അതേസമയം മുന്നേറാൻ ശ്രമിച്ചാൽ 17,699 ൽ ആദ്യ തടസമുണ്ട്.
ബോംബെ സെൻസെക്സ് 59,800 റേഞ്ചിൽ നിന്നും 60,500 നെ ലക്ഷ്യമാക്കി തുടക്കത്തിൽ കാഴ്ചവെച്ച മുന്നേറ്റം ഒരു വിഭാഗം പ്രദേശിക നിക്ഷേപകരെ പുതിയ ബാധ്യതകൾക്ക് പ്രേരിപ്പിച്ചു. മുൻവാരം സൂചന നൽകിയതാണ് പ്രദേശിക ഇടപാടുകാരെ ആകർഷിക്കാൻ വിദേശ ഓപ്പറേറ്റർമാർ അനുകൂല ചുവടുവെപ്പുകൾ നടത്താൻ ഇടയുണ്ടെന്ന കാര്യം. ഏതായാലും പ്രതീക്ഷിച്ച പോലെ വിദേശ ഫണ്ടുകൾ ഇതിനിടയിൽ കാലുമാറിയതോടെ സൂചിക 58,884 പോയിന്റിലേക്ക്
തളർന്ന ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 59,080 ലെ താങ്ങിന് മുകളിൽ 59,135 പോയിന്റിലാണ്. ഈവാരം 58,516 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 61,122 ലേയ്ക്ക് തിരിച്ചു വരവിനുള്ള ശ്രമം വിജയിക്കാതെവന്നാൽ സ്വാഭാവികമായും സെൻസെക്സ് 57,897 റേഞ്ചിലേയ്ക്ക് സഞ്ചരിക്കാൻ നിർബന്ധിതമാകും.
അമേരിക്കയിൽ സിലിക്കണ് വാലി ബാങ്കിന്റെ പാപ്പരത്തത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെയും പിടിച്ചുലച്ചു. ബാങ്കിംഗ് ഓഹരികളെയാണ് ഇത് കാര്യമായി ബാധിച്ചത്. യുഎസ്, യൂറോപ്യൻ വിപണികളെ സിലിക്കണ് വാലി ബാങ്കിന് നേരിട്ട തകർച്ച കനത്ത ആഘാതം സൃഷ്ടിക്കും. സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് നിക്ഷേപകർക്ക് അപായ സൂചന നൽകി 28.80 ലേയ്ക്ക് കുതിച്ചത് കണക്കിലെടുത്താൽ ഫണ്ടുകൾ പുതിയ നിക്ഷേപങ്ങളിൽ നിന്നും പിൻവലിയാം. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിൽ നീങ്ങുന്ന വോളാറ്റിലിറ്റി ഇൻഡക്സ് 30 വരെ ഉയരാം.
രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. ഡോളറിന് മുന്നിൽ രൂപ 81.97 ൽ നിന്നും 82.29 ലേയ്ക്ക് ഇടിഞ്ഞ ശേഷം 81.57 ലേയ്ക്ക് കരുത്തു കാണിച്ചെങ്കിലും വാരാന്ത്യം 82.03 ലാണ്. മാസാരംഭം മുതൽ 82.63 പ്രതിരോധം സൃഷ്ടിച്ച് ശക്തിനേടാനുള്ള ശ്രമത്തിലാണ് രൂപ. 80 ലേയ്ക്കും തുടർന്ന് 79 ലേയ്ക്കും ഈവർഷം രൂപ കരുത്ത് നേടാം. അതേസമയം 81 നിലവാരത്തിൽ വൻതോതിൽ രൂപ വിറ്റ് ആർബിഐ ഡോളർ ശേഖരിച്ചു.
ഇതിനിടയിൽ രൂപയിൽ വിദേശ വ്യാപാരം സുഗമമാക്കാൻ എട്ട് രാജ്യങ്ങൾ പ്രത്യേക റുപ്പി വോസ്ട്രോ അക്കൗണ്ട് തുറന്നു. വരുന്ന ആറ് മാസത്തിനുള്ളിൽ ഇവ സജീവമാകും. കൂടുതൽ രാജ്യങ്ങൾ ഡോളറിനെ ഒഴിവാക്കി ഇന്ത്യൻ രൂപയെ അടിസ്ഥാനമാക്കി വ്യാപാരങ്ങൾക്ക് താല്പര്യം കാണിച്ചാൽ വിനിമയ നിരക്ക് ദീർഘകാലയവിൽ 75 ലേയ്ക്ക് ശക്തിപ്രാപിക്കാം.
ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ നിന്നും 74.90 ലേയ്ക്ക് താഴ്ന്നങ്കിലും പിന്നീട് 76.63 ലേയ്ക്ക്നീങ്ങി. ഡിസംബർ രണ്ടാം പകുതിക്ക് ശേഷം ക്രൂഡിന് 81 ഡോളറിന് മുകളിൽ ഇടം പിടിക്കാനായിട്ടില്ല. ഇന്ത്യയും ചൈനയും ക്രൂഡിന് റഷ്യയെ സമീപിച്ചത് ആഗോള വിലയെ സ്വാധീനിച്ചു.
ന്യൂയോർക്കിൽ സ്വർണത്തിലെ നിക്ഷേപ താൽപര്യത്തിൽ ട്രോയ് ഒൗണ്സിന് 1868 ഡോളറിലേയ്ക്ക് ഉയർത്തി. സാങ്കേതികമായി വീക്ഷിച്ചാൽ 1871 ലെ പ്രതിരോധം തകർത്താൽ 1885-1904 റേഞ്ചിലേയ്ക്ക് സ്വർണം ചുവടുവെക്കാം. 1840 ഡോളറിൽ താങ്ങുണ്ട്. അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ചയാണ് ഫണ്ടുകളെ മഞ്ഞലോഹത്തിലേയ്ക്ക് അടുപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.