ഏഷ്യൻ റബർ വിപണികളിൽ ചൈനയുടെ തേരോട്ടം പ്രതീക്ഷിച്ച് മുഖ്യഉത്പാദന രാജ്യങ്ങൾ. വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞത് ചെറുകിട മില്ലുകാരെ കൊപ്രയിൽ നിന്നും പിന്തിരിപ്പിക്കുന്നു. ചുക്കുമായി ഉത്പാദകർ വിപണിയിൽ ഇറങ്ങി. കുരുമുളക് വിലയിൽ മാറ്റമില്ല.
ലൂണാർ പുതുവത്സരാഘോഷങ്ങൾ അവസാനിച്ചു, ചൈന വീണ്ടും പഴയ ചൈനയായി മാറാനുള്ള തയാറെടുപ്പിലാണ്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ വ്യവസായികൾ അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ഈ വാരം വലതുകാൽവച്ചിറങ്ങുമെന്ന വിശ്വാസത്തിലാണ് ആഗോള റബർ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും.
മുന്ന് രാജ്യങ്ങളിലെയും വൻകിട റബർ കയറ്റുമതിക്കാർ ഇറക്കുമതിക്കാരെ ആകർഷിക്കും വിധത്തിലുള്ള ക്വട്ടേഷൻ ഇറക്കുമെന്നാണു ചൈനീസ് ടയർ മേഖലയുടെ കണക്കു കൂട്ടൽ. സീസണിൽ സംഭരിച്ചുവെച്ച ഷീറ്റ് ഏത് വിധേനയും കപ്പൽ കയറ്റാനുള്ള ശ്രമത്തിലാണ് ഉത്പാദക രാജ്യങ്ങൾ.
വിദേശ ഓർഡറുകളുടെ വരവിനുമുന്നേ ബാങ്കോക്കിൽ റബർവില കിലോ 155 രൂപയിലേയ്ക്ക് ഉയർന്നു. ജനുവരിയിൽ റബർ വില ഉയർന്നത് കിലോ 21 രൂപയാണ്. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ അവധി കിലോ 220 യെന്നിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 226-236 യെന്നിലേയ്ക്ക് വില ചുവടുവെക്കാം.
അപ്രതീക്ഷിത മഴ വാരമധ്യം ലഭ്യമായത് തോട്ടങ്ങളെ മൊത്തതിൽ നനച്ചു. അടുത്ത വാരം വീണ്ടും മഴയ്ക്ക് സാധ്യത തെളിയുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി നൂനമർദമായി മാറിയതോടെ ശ്രീലങ്കയിലേക്കു നീങ്ങുകയാണ്. വാരമധ്യത്തോടെ ഇത് കേരളതീരത്തെത്താൻ ഇടയുള്ളതിനാൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴസാധ്യതയേറും. ഈ വർഷത്തെ ആദ്യ ന്യൂനമർദമാണിത്. കാലാവസ്ഥ അനുകൂലമായാൽ ടാപ്പിംഗ് ദിനങ്ങൾ ഉയർത്താം.
കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില 14,100 രൂപയിൽ നിന്നും 14,300 ലേയ്ക്ക് കയറി. വിദേശ മാർക്കറ്റുകളിലെ ചലനങ്ങൾ വിലയിരുത്തിയാൽ 15,000-15,200 റേഞ്ചിലേയ്ക്ക് ഉയരാം. അഞ്ചാം ഗ്രേഡ് 13,000-13,800 രൂപയിൽ നിന്നും 13,500-14,100 രൂപയായി. ഒട്ടുപാൽ 200 രൂപ ഉയർന്ന് 10,000 രൂപയായി. ലാറ്റക്സ് 8900 രൂപയിൽ സ്റ്റെഡിയാണെങ്കിലും മാസമധ്യത്തിൽ വില 10,500 ന് മുകളിൽ ഇടം പിടിക്കാൻ സാധ്യത. പകൽ ചൂട് കണക്കിലെടുത്താൽ ടാപ്പിംഗ് സ്തംഭിക്കുന്നതോടെ വില ഉയർത്തി ലാറ്റക്സ് ശേഖരിക്കാൻ വ്യവസായികൾ രംഗത്ത് എത്താം.
ചെറുകിട മില്ലുകാർ കൊപ്ര വിപണികളിൽ നിന്നും അല്പമകന്ന് നിൽക്കുകയാണ്. നാളികേര സീസണായതിനാൽ എണ്ണവില ഇടിയുമെന്ന ഭീതിതന്നെയാണ് വ്യവസായികളെ ചരക്ക് സംഭരണത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്. കാങ്കയത്ത് എണ്ണ വില 11,700 ലേയ്ക്ക് താഴ്ന്നു. അവിടെ കൊപ്ര വില 8100 ലാണ്. തമിഴ്നാട് എണ്ണയ്ക്ക് ഇവിടെ ആവശ്യക്കാരുണ്ട്, താഴ്ന്ന വിലയാണ് അവരുടെ ഉത്പന്നത്തിന് ഡിമാൻഡ് സൃഷ്ടിക്കുന്നത്. കൊച്ചിയിൽ എണ്ണ 13,100 ലും കൊപ്ര 8400 ലുമാണ്.
ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും പുതിയ ചുക്ക് വില്പനയ്ക്കെത്തി. കോതമംഗലം മേഖലയിലെ ഉൽപാദകരാണ് ചരക്ക് വിൽപ്പനയ്ക്ക് ഇറക്കിയത്. കർണാടകത്തിൽ നിന്നുള്ള ഇഞ്ചി ചുക്കാക്കിയാണ് അവർ വില്പനയ്ക്ക് കൊണ്ടുന്നത്. അറബ് രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാർ രംഗത്തുണ്ട്. ശൈത്യം വിട്ടുമാറാത്തതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചുക്കിന് ഡിമാൻഡുണ്ട്. വിവിധയിനം ചുക്ക് 15,500-17,500 രൂപ.
വിളവെടുപ്പ് പുരോഗമിക്കുകയാണെങ്കിലും കുറഞ്ഞ അളവിൽ മാത്രമാണ് കുരുമുളക് വില്പയക്കെത്തുന്നത്. അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും വിലയിൽ മാറ്റത്തിന് അവർ തയാറായിട്ടില്ല. ഉയർന്ന വില പ്രതീക്ഷിച്ച് കാർഷിക മേഖല കരുതലോടെയാണ് ചരക്കിറക്കുന്നത്. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 49,600 രൂപയിലും ഗാർബിൾഡ് 51,600 രൂപയിലും സ്റ്റെഡിയാണ്.
അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 6600 ഡോളറായി കയറി. ഇന്തോനേഷ്യ 3100 ഡോളറിനും ബ്രസീൽ 2800 ഡോളറിനും വിയറ്റ്നാം 3250 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തായി യുറോപ്യൻ റീസെല്ലർമാർ. വിയെറ്റ്നാമിൽ നിന്നുള്ള പുതിയ മുളക് വരവിനായി ഇറക്കുമതിക്കാർ കാത്ത് നിൽക്കുകയാണ്. ഇതിനിടയിൽ ഈസ്റ്റർ ആവശ്യങ്ങൾക്കുള്ള ചരക്കിന് ഇറക്കുമതിക്കാർ ബ്രസീലിനെ സമീപിച്ചതായാണ് വിവരം. അവരുടെ താഴ്ന്ന വില തന്നെയാണ് വാങ്ങലുകാരെ ആകർഷിക്കുന്നത്.
ആഭ്യന്തര വിദേശ വിപണികളിൽ നിന്നും ജാതിക്ക, ജാതിപത്രിക്കും അന്വേഷണങ്ങളുണ്ട്, എന്നാൽ, വിലയിൽ മാറ്റമില്ല. മധ്യകേരളത്തിലെ വിപണികളിൽ ചരക്ക് വരവ് കുറഞ്ഞതിനാൽ വാങ്ങലുകാർ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ.
വിളവെടുപ്പ് നിലച്ചെങ്കിലും ലേല കേന്ദ്രങ്ങളിൽ ഏലക്കയുടെ വരവ് പല അവസരത്തിലും ഉയർന്ന അളവിലായിരുന്നു. എന്നാൽ, വാരാവസാനം വരവ് പെടുന്നനെ കുറഞ്ഞത് ശരാശരി ഇനങ്ങളെ കിലോ 1200 ലേയ്ക്ക് ഉയർത്തി. ഈ വാരം വീണ്ടും വരവ് ഉയർന്നാൽ വാങ്ങലുകാർ നിരക്ക് ഇടിക്കാൻ ശ്രമം നടത്താം. മാസമധ്യം വരെ ചരക്ക് നീക്കം നിയന്ത്രിക്കാനായാൽ 1200-1400 ലേയ്ക്ക് ഏലക്കയെ ഉയർത്താനാവും. കയറ്റുമതിക്കാർ ചരക്ക് സംഭരിക്കുന്നുണ്ട്. ശനിയാഴ്ച വണ്ടൻമേട് നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 1214 രൂപയായും മികച്ചയിനങ്ങൾ 1670 രൂപയിലുമാണ് ലേലത്തിൽപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.