ചൈന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവിനുള്ള തയാറെടുപ്പിൽ, രാജ്യാന്തര റബർ മാർക്കറ്റ് ബീജിംഗിന് വരവിനെ ഉറ്റ്നോക്കുന്നു. കാലാവസ്ഥയിലെ മൂടൽ കുരുമുളക് വിളവെടുപ്പിനെ ബാധിച്ചു, ഉൽപ്പന്ന വിലയിൽ വൻ കുതിപ്പ്. കൊപ്രയ്ക്ക് മുന്നേറാനായില്ല. ഏലത്തിന് ക്രിസ്തുമസ്‐ന്യൂ ഇയർ ഡിമാൻഡ്.
കോവിഡ് മൂലം ചൈന ലോക്ക് ഡൗൺ കർശനമാക്കിയത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയതോടെ ഇളവുകൾക്ക് ഭരണകൂടം നീക്കം തുടങ്ങി. ഒരു മാസത്തിലേറെയായി ചൈനയുടെ പല ഭാഗങ്ങളിലും ഗതാഗതം പോലും സ്തംഭിച്ചതിനാൽ വ്യവസായികൾ വിദേശ ഇറക്കുമതികളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ബിജിംഗിന്റെ പിൻമാറ്റം ആഗോള ക്രൂഡ് ഓയിൽ വില ഇടിച്ചു.
എണ്ണയ്ക്ക് നേരിട്ട തളർച്ചയും ചൈനീസ് വാങ്ങലുകാരുടെ അഭാവവും രാജ്യാന്തര റബർ വിലയിലും പ്രതിഫലിച്ചു. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ (ഡിസംബർ അവധി ) മൂന്നാഴ്ചയായി സൂചിപ്പിക്കുന്ന 208‐220 യെൻ ടാർഗറ്റിൽ നിന്ന് ഇനിയും പുറത്ത് കടന്നിട്ടില്ല.
ഷോട്ട് കവറിംഗിന് നീക്കമുണ്ടായാൽ റബർ 235 യെന്നിലേയ്ക്ക് കയറാം. ഇതിനിടയിൽ ക്രൂഡ് ഓയിൽ ഉല്പാദനം സംബന്ധിച്ച് ഒപ്പെക്ക് പ്ലസ് പുതിയ പ്രസ്താവനകൾ ഇന്ന് പുറത്തുവിടും. എണ്ണ ഉല്പാദനം കുറച്ചാൽ അത് റബറിനും നേട്ടമാണ്. റെയിൻ ഗാർഡ് ഇട്ടതോട്ടങ്ങളിൽ തണുത്ത കാലാവസ്ഥയിൽ റബർ ഉല്പാദനം ഉയരുന്നു. മഴ കാര്യമായി ബാധിക്കാഞ്ഞ ഭാഗങ്ങളിൽ റബർ വെട്ടിന് ഉല്പാദകർ ഉത്സാഹിച്ചു. ടയർ കന്പനികളിൽ നിന്നുള്ള പിൻതുണ കുറഞ്ഞതിനാൽ നാലാം ഗ്രേഡ് 14,500 ലും അഞ്ചാം ഗ്രേഡ് 13,700‐14,200 രൂപയിലും വ്യാപാരം നടന്നു. ചെറുകിട വ്യവസായികൾ ഒട്ടുപാൽ 8600 നും ലാറ്റക്സ് 8800 നും ശേഖരിച്ചു.
കുരുമുളക് വിലയിൽ ശക്തമായ മുന്നേറ്റം. കാലാവസ്ഥ വ്യതിയാനങ്ങളെ തുടർന്ന് തെക്കൻ ജില്ലകളിൽ വിളവെടുപ്പിന് നേരിട്ട തടസം പുതിയ ചരക്ക് വരവ് കുറച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് ക്വിന്റലിന് 48,300 രൂപയിൽ നിന്ന് 49,500 ലേയ്ക്ക് ഉയർന്നു. വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് പുതിയ ചരക്ക് വിൽപ്പനയ്ക്ക് എത്തുന്നില്ലെന്ന് കണ്ട് വില ഉയർത്തി മുളക് ശേഖരിക്കാൻ വാങ്ങലുകാർ രംഗത്ത് ഇറങ്ങി.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6500 ഡോളറായി കയറി. വിയെറ്റ്നാം 3200 ഡോളറിനും ഇന്തോനേഷ്യ 3850 ഡോളറിനും ബ്രസീൽ 2625‐3100 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഏലക്ക ശേഖരിക്കാൻ വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ ഉത്സാഹിച്ചെങ്കിലും വിൽപ്പനകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് മുന്നേറാനായില്ല. പല ലേലങ്ങളിലും വർധിച്ച അളവിൽ ചരക്ക് എത്തിയത് കുതിപ്പിന് തടയിട്ടു. ക്രിസ്തുമസ് ഡിമാൻഡ് മുന്നിൽ കണ്ടുള്ള സംഭരണം പുരോഗമിക്കുന്നു. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 905 രൂപയിലും മികച്ചയിനങ്ങൾ 1557 രൂപയിലുമാണ്.
ചുക്ക് വില ഉയരുമെന്ന് ഉൽപാദന മേഖല കണക്ക് കൂട്ടിയെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഡിമാൻറ് ഉയർന്നില്ല. ആഭ്യന്തര ഡിമാൻഡ് മങ്ങിയതിനാൽ സ്റ്റോക്കിസ്റ്റുകൾ ചെറിയ അളവിൽ ഉൽപ്പന്നം വില്പനയ്ക്ക് ഇറക്കുന്നുണ്ട്. വിദേശ ചുക്ക് ഉത്തരേന്ത്യൻ മാർക്കറ്റിൽ എത്തിയത് നാടൻ ചരക്കിന് തിരിച്ചടിയായി. അറബ് രാജ്യങ്ങളുമായി കയറ്റുമതിക്കാർ കരാറുകൾ ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവർ നിരക്ക് ഉയർത്താതെയാണ് ചരക്ക് സംഭരിച്ചത്. കൊച്ചിയിൽ മിഡിയം ചുക്ക് 15,500 ബെസ്റ്റ് 17,500 രൂപ.
ഉത്തരേന്ത്യൻ കറി മസാല വ്യവസായികളും ചില ഔഷധ നിർമ്മാതാക്കളും ജാതിക്ക, ജാതിപത്രി തുടങ്ങിയവ ശേഖരിച്ചു. വ്യവസായികളുടെ സംഭണത്തിനിടയിലും വിലയിൽ ഉണർവ് ദൃശ്യമായില്ല. അറബ് രാജ്യങ്ങളിൽ നിന്നും പുതിയ ഓർഡറുകളെത്തിയെന്നാണ് സൂചന, എന്നാൽ ഇക്കാര്യം സ്ഥിതീകരിക്കാൻ കയറ്റുമതിക്കാർ തയ്യാറായില്ല. മധ്യയകേരളത്തിലെ വിവിധ വിപണികളിൽ ജാതിക്ക തൊണ്ടൻ കിലോ 250-320, തൊണ്ടില്ലാത്തത് 580-600, ജാതിപത്രി 1250-1400, ജാതി ഫ്ളവർ 1700‐1850 രൂപ.
കൊപ്രയ്ക്ക് 9400 ലെ പ്രതിരോധം ദേഭിക്കാനാവശ്യമായ കരുത്ത് ഇനിയും കണ്ടെത്താനായില്ല. 9000 രൂപയിൽ നിന്ന് ആദ്യ ചുവടുവെക്കാൻ പിന്നിട്ട പത്ത് ദിവസമായി വിപണി നടത്തുന്ന ശ്രമം വിജയിച്ചിട്ടില്ല. ഇതിനിടയിൽ മാസാരംഭത്തിലും വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാൻഡ് ഉയരാഞ്ഞത് ചെറുകിട മില്ലുകാരെ പിരിമുറുക്കത്തിലാക്കി. എണ്ണ വില 13,600 ൽ സ്റ്റെഡിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.