ചരിത്ര നേട്ടങ്ങൾ കൈപിടിയിൽ ഒതുക്കി ഇന്ത്യൻ ഓഹരി വിപണി നിക്ഷേപകരെ ആവേശം കൊള്ളിക്കുന്നു. സൂചികയിലെ റെക്കോർഡ് പ്രകടനം പ്രദേശിക ഇടപാടുകാരെയും വിപണിയിലേയ്ക്ക് അടുപ്പിച്ചു. ബോംബെ സെൻസെക്സ് 574 പോയിന്റും നിഫ്റ്റി 183 പോയിൻറ്റും പ്രതിവാര നേട്ടത്തിലാണ്. രണ്ടാഴ്ച്ചയിൽ ബിഎസ്ഇ 1204 പോയിൻറ്റും എൻഎസ് ഇ 388 പോയിന്റും ഉയർന്നു.
18,500 നിന്നും നിഫ്റ്റി തുടക്കത്തിൽ ഇടിഞ്ഞെങ്കിലും 18,354 ആദ്യ സപ്പോർട്ട് നിലനിർത്തി 18,365 ൽ നിന്നും മുന്നേറ്റത്തിന് തുടക്കം കുറിച്ചു. ബുൾ ഇടപാടുകാരുടെ നിറഞ്ഞ സാനിധ്യം രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 18,790 ലെ തടസം മറികടക്കാൻ ഉപകരിച്ചതോടെ 18,800 റും കടന്ന് ചരിത്രത്തിൽ ആദ്യമായി 18,888 ലേയ്ക്ക് നിഫ്റ്റി ചുവടുവെച്ചു.
ഇതിനിടയിൽ മൂന്നാഴ്ചയായി നിക്ഷേപകർ ഉറ്റ്നോക്കിയ 18,604 ലെ മുൻ റെക്കോർഡും വിപണി തകർത്തു. വാരാന്ത്യക്ലോസിംഗിൽ 18,696 പോയിന്റിലാണ്. റെക്കോർഡ് തലത്തിൽ നിന്നുള്ള പുൾ ബാക്ക് റാലി വരും ദിവസങ്ങളിൽ ചാഞ്ചാട്ട സാധ്യതകൾക്ക് ആക്കം കൂട്ടാമെങ്കിലും 18,550‐18,500 റേഞ്ചിലെ സപ്പോർട്ടിൽ ശക്തിപരീക്ഷണങ്ങൾ നടക്കാം.
21 ദിവസങ്ങളിലെ മൂവിംഗ് ആവറേജ് 18,373 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 18,411 ലും 18,126 പോയിന്റിലുമാണ്. ഈ താങ്ങ് നിലനിർത്തുവോളം സൂചിക 18,934‐19,172 പോയിന്റിലേയ്ക്ക് ഉയരാനുള്ള സാധ്യതകൾക്ക് ശക്തിയേറും. അതായത് ക്രിസ്തുമസ് വേളയിൽ നക്ഷത്ര തിളക്കവുമായി 19,300 നെ വിപണി ലക്ഷ്യമാക്കാം.
നിഫ്റ്റിയുടെ മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക് എസ്എആർ, സൂപ്പർ ട്രെൻഡ്, എംഎസിഡി എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ ഓവർ ബ്രോട്ടായതിനാൽ ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്സ് ആഗോള തലത്തിൽ ഇന്ത്യൻ മാർക്കറ്റിനെ കൂടുതൽ ശ്രദ്ധേയമാക്കി. തുടർച്ചയായി എട്ട് ദിവസം നീണ്ട ബുൾ റാലിയിൽ ബോംബെ സൂചിക 2100 പോയിന്റ് മുന്നേറി. ആഭ്യന്തര‐വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻനിര- രണ്ടാംനിര ഓഹരികൾ കൈപിടിയിൽ ഒരുക്കാൻ ഉത്സാഹിച്ചത് സൂചികയെ 62,293 ൽ നിന്നും 63,321 ലെ പ്രതിരോധം തകർത്ത് 63,583 വരെ എത്തിച്ചു. കുതിപ്പിനിടയിലെ പ്രോഫിറ്റ് ബുക്കിംഗ് വാരാന്ത്യം സൂചിക 62,679 ലേയ്ക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 62,868 ലാണ്. ഈവാരം 62,023 ലെ സപോർട്ട് നിലനിർത്തി 63,647 ന് മുകളിൽ ഇടം പിടിക്കാം. ഈ നീക്കം വിജയിച്ചാൽ അടുത്ത ലക്ഷ്യം 64,427 പോയിന്റാവും.
വിദേശ ഒാപ്പറേറ്റർമാർ ശക്തമായ പിൻതുണ പ്രഖ്യാപിച്ച് 11,403 കോടി രൂപ നിക്ഷേപിച്ചു. വ്യാഴാഴ്ച അവർ നിക്ഷേപിച്ചത് 9010 കോടി രൂപയാണ്. പോയവാരം 1566 കോടി രൂപയുടെ വില്പനയും നടത്തി. നവംബറിൽ നാല് ബില്യൺ ഡോളർ നിക്ഷേപം വിദേശ ഫണ്ടുകൾ നടത്തി.
രൂപയുടെ മൂല്യം 81.62 ൽ നിന്നും 80.97 വരെ കരുത്ത് കാണിച്ച ശേഷം 81.42 ലാണ്. ഈവാരം വിനിമയ നിരക്ക് 80.98‐81.71 റേഞ്ചിൽ നീങ്ങാം.
ക്രൂഡ് ഓയിൽ ഉല്പാദന രാജ്യങ്ങൾക്കിടയിൽ റഷ്യ-യുക്രെയിൻ യുദ്ധം എണ്ണ വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കും. റഷ്യയെ തളക്കുകയെന്ന ലക്ഷ്യവുമായി യുറോപ്യൻ യൂണിയനും ഗ്രൂപ്പ്‐ ഏഴ് രാജ്യങ്ങളും നടത്തുന്ന ശീതയുദ്ധത്തിനിടിയിൽ ഇന്ത്യ തങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന റഷ്യയുടെ വെളിപ്പെടുത്തൽ ഒപ്പെക്കിനെ സമ്മർദത്തിലാക്കി. റഷ്യൻ ക്രൂഡിന് 60 ഡോളറിൽ അധികം ബാരലിന് നൽകരുതെന്ന നിലപാടിലാണ് ഗ്രൂപ്പ് ഏഴ് രാജ്യങ്ങൾ. യുദ്ധ വേളയിൽ ഇന്ത്യയും ചൈനയും റഷ്യൻ എണ്ണയിൽ കാണിച്ച താൽപര്യം തുടരുമെന്ന വിശ്വാസത്തിലാണ് മോസ്കോ. വാരാന്ത്യം എണ്ണ വില ബാരലിന് 80 ഡോളറിലാണ്.
ഡോളർ സൂചികയിലെ ചലനങ്ങൾ ഫണ്ടുകളെ സ്വർണത്തിലേയ്ക്ക് അടുപ്പിച്ചു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1755 ഡോളറിൽ നിന്നും 1804 ഡോളർ വരെ കുതിച്ച സ്വർണം വാരാന്ത്യം 1797 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.