അതിശക്തമായ ദ്വന്ദ യുദ്ധമാണ് പിന്നിട്ടവാരം ഇന്ത്യൻ ഓഹരി വിപണിയിൽ കാളയും കരടിയുമായി നടത്തിയത്. ഇഞ്ചോടിഞ്ച് പോരാടി നിഫ്റ്റി സൂചികയെ നിയന്ത്രണത്തിലാക്കാനുള്ള മത്സരത്തിൽ താൽക്കിലികമായി കാള കൂട്ടത്തെ തുരത്തി അവർ ആധിപത്യം സ്ഥാപിച്ചതിനിടയിൽ സെൻസെക്സിനും നിഫ്റ്റിക്കും കാലിടറി. നിഫ്റ്റി സൂചിക 42 പോയിന്റും ബോംബെ സെൻസെക്സ് 131 പോയിൻറ്റും തളർന്നു.
ഓപ്പറേറ്റർമാർ ലാഭമെടുപ്പിനും പുതിയ ഷോട്ട് പൊസിഷനുകൾക്കുമുള്ള മത്സരവേദിയായി വിപണിയെ മാറാൻ ഇടയുണ്ടെന്ന് മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ്. അത് പുർണമായി ശരിവെക്കുംവിധത്തിലായിരുന്നു സൂചികയിലെ ഓരോ ചലനവും. എന്നാൽ കണക്ക് കൂട്ടിയത് പോലെ 18,500 ലേക്ക് നിഫ്റ്റിയെ പോകാൻ അനുവധിക്കാതെ 18,442 ൽ എല്ലാ ശക്തിയും പ്രയോഗിച്ച് കരടികൂട്ടം തടഞ്ഞു. എന്നാൽ ആദ്യ നാല് ദിവസങ്ങളിൽ സൂചികയെ 18,300 മുകളിൽ പിടിച്ചു നിർത്തുന്നതിൽ കാളക്കൂട്ടവും വിജയിച്ചു.
ഇതിനിടയിലാണ് പലിശ നിരക്കിൽ മാറ്റം അനിവാര്യമെന്ന സൂചനയുമായി സെന്റ്് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബുള്ളാർഡിന്റെ രംഗപ്രവേശനം. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ അഞ്ച് ശതമാനമായി അമേരിക്ക ഉയർത്തേണ്ടി വരുമെന്ന വെളിപ്പെടുത്തൽ വെളളിയാഴ്ച ഏഷ്യൻ ഓഹരി വിപണികളെ പിടിച്ചുലച്ചു. ഇത് അവസരമാക്കി ഒരു വിഭാഗം വില്പന സമ്മർദം സൃഷ്ടിച്ചതോടെ നിഫ്റ്റി 18,209 ലേയ്ക്ക് ഇടിഞ്ഞു. എന്നാൽ വിട്ടു കൊടുക്കാൻ ഒട്ടും ഭാവമില്ലെന്ന നിലപാടിൽ താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിന് ബുൾ ഇടപാടുകാർ മത്സരിച്ചതിനാൽ വ്യാപാരാന്ത്യം സൂചികയെ 18,307 ലേക്ക് തിരിച്ച് കയറി.
നിഫ്റ്റിയുടെ ഡെയ്ലി, വീക്കിലി ചാർട്ടിൽ ബുൾ ഓപ്പറേറ്റർമാരെ ഞെട്ടിച്ചുകൊണ്ട് വാരാന്ത്യം ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടായി. ഏതാനും ആഴ്ചകൾ ബുള്ളിഷായി നീങ്ങിയ ക്യാൻഡിൽ സ്റ്റിക്ക് പാറ്റേണ് ചുവപ്പണിഞ്ഞ സാഹചര്യത്തിൽ 17,900 ഏറെ നിർണായകമാവാം. അതേസമയം ഈവാരം 18,196-18,086 പോയിന്റുകളിലെ സപ്പോർട്ട് വിപണി നിലനിർത്തുവോളം 18,429 ലേക്കും തുടർന്ന് 18,552 ലേക്കും മുന്നേറാൻ ശ്രമം തുടരാം. സൂചിക ഉറ്റ്നോക്കുന്നത് 18,604 നെയാണ്.
സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ ബുൾ ഇടപാടുകാർക്ക് പച്ചകൊടി ഉയർത്തി നിൽക്കുകയാണ്. അതേസമയം എംഎസിഡി ബുള്ളിയെങ്കിലും താൽക്കാലികമായി റിവേഴ്സ് ഗിയറിൽ അകപ്പെട്ട അവസ്ഥയിലാണ്. ചെറിയതോതിലുള്ള തിരുത്തലുകൾ ഇത് മൂലം പ്രതീക്ഷിക്കാം. മറ്റ് ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടാണെന്നുള്ളതും തിരുത്തിൽ നീക്കത്തിന് ശക്തിപകരും.
ബോംബെ സെൻസെക്സ് 61,795 പോയിന്റിൽ നിന്ന് 62,052 വരെ ഉയരാനായുള്ളു, മുൻവാരം സൂചിപ്പിച്ച 62,245 ലേക്ക് വിപണിയെ കടത്തിവിടാൻ അവസരം നൽകും മുന്നേ ഉടലെടുത്ത ലാഭമെടുപ്പ് സൂചികയെ 61,337 വരെ താഴ്ന്നങ്കിലും ക്ലോസിംഗിൽ അൽപ്പം കരുത്ത് കാണിച്ച് 61,663 പോയിന്റിലാണ്. ഈ വാരം 62,031 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 62,399 നെ ലക്ഷ്യമാക്കി സൂചിക നീങ്ങും. വീണ്ടും പ്രോഫിറ്റ് ബുക്കിംഗ് മുന്നിൽ കണ്ട് ഫണ്ടുകൾ വില്പനയ്ക്ക് മത്സരിച്ചാൽ പിടിച്ചു നിൽക്കാനാവുക 61,316-60,969 റേഞ്ചിലാവും.
വിദേശ ഓപ്പറേറ്റർമാർ 1358 കോടി രൂപയുടെ വില്പനയും 1707 കോടി രൂപയുടെ നിക്ഷേപവും പിന്നിട്ടവാരം നടത്തി. ആഭ്യന്തര ഫണ്ടുകൾ 549 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചെങ്കിലും പിന്നീട് 2823 കോടിയുടെ നിക്ഷേപത്തിന് തയാറായി.
ക്രൂഡ് ഓയിൽ വീണ്ടും ദുർബലാവസ്ഥയിലേക്കാണ് പോകുന്നത്. മാസാരംഭത്തിൽ 94 ഡോളറിൽ നീങ്ങിയ എണ്ണ വിലയിപ്പോൾ ബാരലിന് 80.30 ഡോളറിലായി. 14 ഡോറിനടുത്ത് ഇടിവ്. ചൈന എണ്ണ സംഭരണം കുറച്ചതിനാൽ വിപണിയുടെ ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ 75 ഡോളറിലെ നിർണായകമാണ്. ഈ താങ്ങ് നഷ്ടപ്പെട്ടാൽ ക്രിസ്തുമസ് വേളയിൽ ക്രൂഡ് ഓയിൽ വില 66 ഡോളറിലേയ്ക്ക് താഴാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.