വാങ്ങലുകാരുടെ സംഘടിത പിൻമാറ്റം കുരുമുളക് സ്റ്റോക്കിസ്റ്റുകളുടെ ഉറക്കം നഷ്ടപ്പെടുത്തി, ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഇറക്കുമതി ചരക്ക് ഭീഷണിയാവുന്നു. തമിഴ്നാട്ടിൽ വെളിച്ചെണ്ണ പതിനായിരത്തിലെ നിർണായക താങ്ങ് നിലനിർത്തുമോ ? ഇലപൊഴിച്ചിൽ രൂക്ഷം, റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങി. ദക്ഷിണേന്ത്യൻ തോട്ടങ്ങളിൽ കൊളുന്ത് നുള്ള് ആവേശത്തിൽ. ഏലക്ക ശേഖരിക്കാൻ ആഭ്യന്തര-വിദേശ ഇടപാടുകാർ മത്സരിച്ചു.
ഉത്സവ ദിനങ്ങളിൽ വില ഉയർത്തി കുരുമുളക് ശേഖരിക്കാൻ ഉത്തരേന്ത്യക്കാർ എത്തുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റ അവസ്ഥയാണ്. താഴ്ന്ന വിലയ്ക്ക് ഇറക്കുമതി ചരക്ക് അവിടെ ലഭ്യമായതോടെ നാടൻ മുളകിന് ആവശ്യകാരില്ല. കർണാടകത്തിലെ വൻകിട തോട്ടങ്ങൾ സ്റ്റോക്ക് വിൽപ്പനയ്ക്ക് നീക്കം നടത്തുന്നുണ്ട്. ഇതിനിടയിൽ കേരളത്തിലും ചെറിയതോതിലുള്ള വിൽപ്പനക്കാരുണ്ട്. നിരക്ക് താഴുന്നതാണ് ചരക്ക് ഇറക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. അതേസമയം ദീപാവലിക്ക് മൂന്നാഴ്ച ശേഷിക്കുന്നതിനാൽ ആഭ്യന്തര ഡിമാൻഡ് ഉയരുമെന്ന പ്രതീക്ഷ ഒരു വിഭാഗം വ്യാപാരികൾ നിലനിർത്തി. കൊച്ചിയിൽ അൺ ഗാർബിൾഡ് 49,500 രൂപയിൽ നിന്നും 49,200 രൂപയായി. ഗാർബിൾഡ് 51,200 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6300 ഡോളറായി. ബ്രസീൽ 2650 ഡോളറിനും ഇന്തോനേഷ്യ 3825 ഡോളറിനും വിയെറ്റ്നാം 3300‐3400 ഡോളറിനും മലേഷ്യ 5900 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.
തമിഴ്നാട്ടിൽ കൊപ്രയ്ക്കും പച്ചതേങ്ങയ്ക്കും ആവശ്യക്കാർ കുറഞ്ഞതോടെ വിപണി കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടു. വെളിച്ചെണ്ണയ്ക്ക് പ്രതീക്ഷിച്ച ഡിമാൻഡ് ഓണവേളയിൽ പോലും അനുഭവപ്പെടാഞ്ഞത് പല മില്ലുകാരെയും സാന്പത്തികമായി തളർത്തി. വ്യവസായികൾ സ്റ്റോക്കുള്ള എണ്ണ വിറ്റഴിക്കാനാവാതെ നട്ടം തിരിഞ്ഞതിനാൽ പച്ചതേങ്ങ സംഭരണം കുറച്ചത് കൊപ്ര വിലയെയും ബാധിച്ചു. ഇതിനിടയിൽ 10,000 രൂപയിലെ നിർണായക താങ്ങ് വെളിച്ചെണ്ണ നിലനിർത്തുമോയെന്ന ഭീതിയും വ്യവസായ മേഖലയിൽ തല ഉയർത്തുന്നു. വാരാന്ത്യം എണ്ണ വില കാങ്കയത്ത് 10,600 ലേയ്ക്ക് ഇടിഞ്ഞു. അവിടെ കൊപ്ര 7500 രുപയിലാണ്.
കൊച്ചിയിൽ കൊപ്ര 7800 ൽ നിന്ന് 7500 രൂപയായി. വെളിച്ചെണ്ണയ്ക്കും 300 രൂപ കുറഞ്ഞ് 13,000 രൂപയായി. പിണ്ണാക്ക് വില തുടർച്ചയായ രണ്ടാം വാരത്തിലും ക്വിൻറ്റലിന് 100 രൂപ കുറഞ്ഞ് 2600‐2700 രൂപയായി.
ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതിനിടയിൽ ലേലത്തിനുള്ള ചരക്ക് വരവ് ഉയർന്നു. ആഭ്യന്തര വിദേശ ഇടപാടുകാർ ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചു. പല അവസരത്തിലും ശരാശരി ഇനങ്ങൾ 900‐1000 റേഞ്ചിൽ നീങ്ങി. മികച്ചയിനങ്ങൾ വാരാന്ത്യം 1395 രൂപയിലാണ്. വാരത്തിന്റെ തുടക്കത്തിൽ മികച്ചയിനം കിലോ 1630 രൂപ വരെ ഉയർന്നങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആ മികവ് നിലനിർത്താൻ ഏലത്തിനായില്ല.
ഉത്തരേന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ടായിരുന്നു. രണ്ട് വർഷങ്ങളിൽ കോവിഡ് ഭീതി മൂലം നവരാത്രി വേളയിൽ ഏലത്തിന് ഡിമാൻറ കുറവായിരുന്നങ്കിലും ഇക്കുറി അവർ ഉയർന്ന അളവിൽ ചരക്ക് ശേഖരിച്ചു.
പകൽചൂട് കനത്തതോടെ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായി. തുലാമാസത്തിന് മുന്നേ റബർ ഉൽപാദനം പരമാവധി ഉയർത്താനുള്ള ശ്രമത്തിലായിരുന്നു ഒട്ടുമിക്ക ഭാഗങ്ങളിലും കർഷകർ. ഇതിനിടയിൽ ചൂട് കനത്തതിനൊപ്പം ഇല പൊഴിച്ചിലും തുടങ്ങിയതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ഗണ്യമായി കുറഞ്ഞു. ഉത്പാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് പാൽ ചുരത്താൻ മരങ്ങൾക്കാവാത്ത സാഹചര്യത്തിൽ മുന്നിലുള്ള രണ്ടാഴ്ച്ചകളിൽ ഷീറ്റ് ഉൽപാദനം കുറയും.
ഉത്പാദന മേഖലയിലെ സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന് വ്യക്തമായതോടെ ടയർ കന്പനികൾ നിരക്ക് ചെറിയതോതിൽ ഉയർത്തി, വാരാവസാനം നാലാം ഗ്രേഡ് കിലോ 150 രുപയാക്കി. അഞ്ചാം ഗ്രേഡ് റബർ 140‐146 രൂപയിലും ഒട്ടുപാൽ 9600 രൂപയിലും ലാറ്റക്സ് 90 രൂപയിലും വിപണനം നടന്നു.
മികച്ച കാലാവസ്ഥ നേട്ടമാക്കി ദക്ഷിണേന്ത്യയിൽ കൊളുന്ത് നുള്ള് ആവേശത്തിൽ മുന്നേറുന്നു. വിദേശ ഓർഡറുകൾ ഉറപ്പിച്ച കയറ്റുമതിക്കാരും ആഭ്യന്തര കന്പനികൾക്കും ഉയർന്ന അളവിൽ തേയില വാങ്ങി കൂട്ടാൻ ലേലത്തിൽ മത്സരിക്കുന്നു. ഓർത്തഡോക്സ്, സിറ്റിസി ഇനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ നിന്നും അന്വേഷണങ്ങളുണ്ട്. ശ്രീലങ്കൻ സാമ്പത്തിക മാന്ദ്യം അവരുടെ കയറ്റുമതികളുടെ താളം തെറ്റിച്ചതാണ് കേരളത്തിനും തമിഴ്നാടിനും ഗുണകരമായത്.
യുഎഇ യും ഇറാനും ദക്ഷിണേന്ത്യൻ തേയിലയിൽ പിടിമുറുക്കി. റഷ്യ, യു എസ്, ഇറാഖ്, തുർക്കി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ഈ വർഷം ഉയർന്ന അളവിൽ തേയില കയറ്റുമതി നടത്തി. വിദേശ ഓർഡറുകളുടെ വരവ് കണക്കിലെടുത്താൽ ഈവർഷം ഇന്ത്യൻ തേയില കയറ്റുമതി സർവകാല റെക്കോർഡ് നിലവാരമായ 225 ദശലക്ഷം കിലോയിലേയ്ക്ക് പ്രവേശിക്കാം.
സ്വർണവിലയിൽ വീണ്ടും ശക്തമായ ചാഞ്ചാട്ടം. ആഭരണ വിപണികളിൽ പവൻ 36,800 രൂപയിൽ നിന്നും 36,640 ലേയ്ക്ക് താഴ്ന്നങ്കിലും പിന്നീട് നിരക്ക് കുതിച്ച് കയറി 37,320 രൂപയിൽ വിപണനം നടന്ന ശേഷം ശനിയാഴ്ച്ച പവൻ 37,200 ലാണ്. ഗ്രാമിന് വില 4650 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.