ഫണ്ടുകളും ഊഹകച്ചവടക്കാരും അൽപ്പം ആശങ്കയിലാണ്, കാളകൾക്ക് ഒപ്പം സഞ്ചരിക്കണോ, അതോ കരടി കൂട്ടങ്ങളോടൊപ്പം ചുവട് ഉറപ്പിക്കണോ ? സാമ്പത്തിക രംഗത്തെ ചലനങ്ങൾ നൽകുന്ന സൂചനകൾ അത്ര ശുഭകരമല്ല. പ്രമുഖ കറൻസികൾ ഒന്നിന് പുറകെ ഒന്നായി മൂല്യ തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ പിടിച്ച് കെട്ടാനാവാത്ത കുതിരയെ പോലെ പണപ്പെരുപ്പം മുന്നേറുകയാണ്.
പ്രതിസന്ധികൾക്ക് മുന്നിൽ അടിപതറി ഇന്ത്യൻ രൂപയും ചരിത്രത്തിലെ ഏറ്റവും കനത്ത തകർച്ചയിലാണ്. പലിശ ഉയർത്തി സ്ഥിതി നിയന്ത്രിക്കാൻ നടത്തുന്ന നീക്കങ്ങൾ മറുവശത്ത് മാന്ദ്യത്തിലേയ്ക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ബോംബെ സെൻസെക്സ് 672 പോയിൻറ്റും നിഫ്റ്റി സൂചിക 233 പോയിൻറ്റും കുറഞ്ഞു. നിഫ്റ്റി സൂചിക 3.54 ശതമാനവും സെൻസെക്സ് 3.54 ശതമാനവും സെപ്റ്റംബറിൽ ഇടിഞ്ഞു.
കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ വരുത്തിയ വർദ്ധനവിനിടയിൽ വാരാന്ത്യം നിഫ്റ്റി സൂചികയിൽ ശക്തമായ തിരിച്ച് വരവ് ദൃശ്യമായി. സാങ്കേതിക വശങ്ങൾ ഓവർ സോൾഡായതിനിടയിൽ സെപ്റ്റംബർ സീരീസ് സെറ്റിൽമെൻറ്റ് വേളയിലെ ഷോട്ട് കവറിങ് വിപണിയുടെ അടിയൊഴുക്കിൽ ശക്തമായ മാറ്റം സൃഷ്ടിച്ചു. ഒക്ടോബർ സീരീസ് തുടക്കം ഇതോടെ ഗംഭീരമാക്കാൻ ഫണ്ടുകൾക്കായി.
നിഫ്റ്റി മുൻവാരത്തിലെ 17,327 ൽ നിന്നും പ്രതീക്ഷിച്ചപോലെ തന്നെ തകർച്ചയോടെയാണ് ഇടപാടുകൾക്ക് തുടങ്ങിയത്. കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ടായ 17,111 ലെ താങ്ങ് തകർത്ത് 16,747 ലേയ്ക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചു വരവിൽ 17,187 പോയിൻറ് വരെ സൂചിക ഉയർന്നു. എന്നാൽ വ്യാപാരാന്ത്യം വരെ ആ കരുത്ത് നിലനിർത്താനായില്ലെന്ന് മാത്രമല്ല നേരത്തെ സൂചിപ്പിച്ച സപ്പോർട്ടിൽ നിന്നും 17 പോയിൻറ് കുറഞ്ഞ് 17,094 ലാണ് ക്ലോസിങ്.
സൂചികയിൽ വീണ്ടും ചാഞ്ചാട്ട സാധ്യത നിലനിൽക്കുന്നു. അനുകൂല വാർത്തകൾക്ക് സൂചികയെ 17,271 ലേയ്ക്കും തുടർന്ന് 17,449 ലേയ്ക്കും ഉയർത്താനാവും, അതേ സമയം വിൽപ്പന സമ്മർദ്ദം തുടർന്നാൽ 16,831‐16,569 റേഞ്ചിലേയ്ക്ക് സൂചിക സാങ്കേതിക പരീക്ഷണം നടത്താം.
വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് എ ആർ സെല്ലിങ് മൂഡിൽ തന്നെയാണ്. മറ്റ് ഇൻഡിക്കേറ്ററുകളായ സ്ലോ സ്റ്റോക്കാസ്റ്റിക്സ്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർ എസ് ഐ തുടങ്ങിയവ ഓവർ സോൾഡിൽ നിന്നും തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ്.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 58,098 ൽ നിന്നും സെൻസെക്സ് 56,147 ലേയ്ക്ക് ഇടിഞ്ഞ അവസരത്തിലാണ് കേന്ദ്ര ബാങ്ക് പലിശയിൽ മാറ്റം പ്രഖ്യാപിച്ചത്. ഇതോടെ ഊഹക്കച്ചവടക്കാരും വിദേശ ഓപ്പറേറ്റർമാരും ഷോട്ട് കവറിങിനിയതോടെ സൂചിക 57,722 പോയിൻറ്റ് വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 57,426 ലാണ്. ഈ വാരം 58,049 ലും 58,673 പോയിൻറ്റിലും പ്രതിരോധവും 56,474‐55,523 പോയിന്റിൽ താങ്ങുമുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വിൽപ്പനയ്ക്ക് ഉത്സാഹിച്ചു. മൊത്തം 15,861 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് താങ്ങ് പകരാൻ 6407 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 81.23 ൽ നിന്നും 82.12 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 81.45 ലാണ്.
യു എസ് ഡോളർ പ്രമുഖ കറൻസികൾക്ക് മുന്നിൽ മികവിലാണ്. അതേ സമയം ആറ് മാസമായി റഷ്യ‐ഉക്രൈയിൻ യുദ്ധം ആഗോള സാന്പത്തിക മേഖലയിൽ വൻ പ്രത്യാഘാതം സൃഷ്ടിച്ചു. യുദ്ധാരംഭത്തിൽ ബാരലിന് 130 ഡോളറിലെത്തിയ ക്രൂഡ് ഓയിൽ ഇപ്പോൾ 79 ഡോളറിലാണ്. എണ്ണ ഉൽപാദന രാജ്യങ്ങൾക്ക് നേരിട്ട തിരിച്ചടി മറികടക്കുന്നത് സംബന്ധിച്ച് ചർച്ചയ്ക്ക് ഈവാരം ഒപ്പെക്ക് വിയെന്നയിൽ ഒത്ത് ചേരും. കോവിഡ് മൂലം 2020 ന് ശേഷം ഇത്തരം ഒരു ഒത്ത് ചേരൽ നടന്നിട്ടില്ല. ഉൽപാദനം കുറച്ച് എണ്ണ വില ഉയർത്തുകയാവും മുഖ്യ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.