ആഭ്യന്തര ഫണ്ടുകൾ ചുവടുമാറ്റി ചവിട്ടി വിപണിയുടെ താളം നിലനിർത്താനുള്ള ശ്രമത്തിനിടയിൽ മൂന്നാം വാരവും കരുത്തുകാണിച്ച് സെൻസെക്സും നിഫ്റ്റിയും. വിദേശ ധനകാര്യസ്ഥാപനങ്ങൾ എല്ലാ ദിവസവും നിഷേപകരായത് സൂചികയുടെ മുന്നേറ്റത്തിനു വേഗത പകർന്നു. ബോംബെ സെൻസെക്സ് 817 പോയിന്റും നിഫ്റ്റി 239 പോയിന്റും പ്രതിവാര മികവിലാണ്.
നിഫ്റ്റിക്ക് മുൻവാരം സൂചിപ്പിച്ച 17,404 ലെ പ്രതിരോധം തകർക്കാനായെങ്കിലും വ്യാപാരാന്ത്യം ഈ നിർണായക കടന്പയ്ക്കു മുകളിൽ ഇടം പിടിക്കാനായില്ല. 17,158ൽ നിന്നും ഉയർന്ന് വ്യാപാരം പുനരാരംഭിച്ച നിഫ്റ്റി ഒരവസരത്തിൽ 17,490 വരെ ഉയർന്നതിനിടെ പ്രോഫിറ്റ് ബുക്കിംഗിൽ സൂചിക വാരാന്ത്യ ക്ലോസിംഗിൽ 17,397 പോയിന്റിലാണ്. അതേസമയം, വീക്കിലി ചാർട്ടിലെ 17,340 ൽ ശക്തമായ പ്രതിരോധം തകർത്തത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തും. ഈ വാരം വിപണി ഉറ്റുനോക്കുന്നത് 17,540 ലെ ആദ്യ പ്രതിരോധത്തെയാണ്. ഈ തടസം ഭേദിച്ചാൽ 17,683 പോയിന്റ് വരെ സൂചിക സഞ്ചരിക്കാം. പ്രതികൂല വാർത്തകൾ ഇടപാടുകാരെ സ്വാധീനിച്ചാൽ 17,204-17,011 പോയിന്റുകളിൽ താങ്ങുണ്ട്.
നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് ട്രെൻഡിലാണ്. അതേസമയം, മറ്റ് ഇൻഡിക്കേറ്ററുകളായ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ എന്നിവ ഓവർ ബ്രോട്ടായത് സാങ്കേതിക തിരുത്തലുകൾക്ക് ഇടയാക്കാം.
ബ്ലൂചിപ്പ് ഓഹരികളുടെ തിളക്കത്തിൽ ബോംബെ സെൻസെക്സ് 57,570 ൽനിന്നും 58,712 പോയിന്റുവരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 58,387 പോയിന്റിലാണ്. പെരുന്നാൾ പ്രമാണിച്ച് ചൊവാഴ്ച അവധിയായതിനാൽ ഈ വാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. സെൻസെക്സ് 57,714 ലെ സപ്പോർട്ട് നിലനിർത്തി 58,886 ലെ തടസം മറികടന്നാൽ അടുത്ത ലക്ഷ്യം 59,385 പോയിന്റാണ്.
സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് പലിശ ഉയർത്തിയത് വിപണിയെ ചെറിയ അളവിൽ സ്വാധീനിച്ചു. ആർബിഐ പലിശ ഇനത്തിൽ 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് ഇതേയളവിൽ ഉയർത്തി, ബ്രിട്ടനിൽ 1995ന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്.
രാജ്യാന്തര ഫണ്ടുകൾ ഇന്ത്യയിൽ നിഷേപകരായതോടെ രൂപയുടെ മൂല്യം 79.26ൽ നിന്ന് 78.71 ലേക്ക് ശക്തിപ്രാപിച്ച ശേഷം വാരാന്ത്യം 79.23 ലാണ്. വിദേശ ഓപ്പറേറ്റർമാർ എല്ലാ ദിവസങ്ങളിലും വാങ്ങുകാരായിരുന്നു, മൊത്തം 6,692 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഫണ്ടുകൾ ചൊവ്വാഴ്ച 118 കോടിയുടെ ഓഹരികൾ വാങ്ങിയെങ്കിലും മറ്റ് ദിവസങ്ങളിലായി മൊത്തം 1883 കോടി രൂപയുടെ ഓഹരികൾ വിറ്റു. രൂപയുടെ തിരിച്ചു വരവും ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഇടിവും വിരൽ ചുണ്ടുന്നത് വർഷാന്ത്യം നാണയപ്പെരുപ്പം കുറയുമെന്നാണ്. എണ്ണ വില ബാരലിന് 93.62 ഡോളറാണ്, എണ്ണ അവധി നിരക്കുകൾ 87 ഡോളറിലും.
ഇന്ത്യയും ചൈനയും അറബ് രാജ്യങ്ങളെ തഴഞ്ഞ് റഷ്യൻ ക്രൂഡ് ഓയിലിന്റെ മാധുര്യം നുകരുകയാണ്. രാജ്യാന്തര വിലയെക്കാൾ ബാരലിന് ഇരുപത് ഡോളറിന് അടുത്ത് കുറച്ചാണ് റഷ്യ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് ഷിപ്പ്മെന്റ് നടത്തുന്നത്. ഇതിനിടെ റഷ്യക്ക് മുൻ തൂക്കമുള്ള ഒപെക്ക് പ്ലസ് എണ്ണ ഉത്പാദനത്തിൽ പ്രതിദിനം ഒരു ലക്ഷം ബാരലിന്റെ വർധന വരുത്തിയതും രൂപയ്ക്ക് അനുകൂലമാവും.
തായ്വാൻ വിഷയത്തിൽ ചൈന-അമേരിക്ക ബന്ധത്തിൽ അപസ്വരങ്ങൾ ഉയർന്നതിനിടെ, ചൈന നയതന്ത്ര ഉപരോധമേർപ്പടുത്തി. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് നീങ്ങുമെന്നത് ഏഷ്യൻ ഓഹരി വിപണികളിൽ കരിനിഴൽ വീഴ്ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.