സെൻസെക്സും നിഫ്റ്റിയും എട്ട് ശതമാനത്തിന്റെ തകർപ്പൻ നേട്ടം സ്വന്തമാക്കി ജൂലൈയോട് വിടപറഞ്ഞു. പത്തു മാസത്തിൽ അധികമായി ഇന്ത്യയിൽ വിൽപ്പനയ്ക്ക് മുൻതൂക്കം നൽകിയ വിദേശ ഓപ്പറേറ്റർമാരുടെ മനോഭാവത്തിലെ മാറ്റം വിപണിയുടെ തിരിച്ചു വരവിന് അവസരം ഒരുക്കാം. പിന്നിടുന്ന മാസം സെൻസെക്സ് 4,543 പോയിന്റും നിഫ്റ്റി സൂചിക 1,359 പോയിന്റും ഉയർന്നു. കഴിഞ്ഞവാരം ഇവ രണ്ടര ശതമാനത്തിൽ അധികം മുന്നേറി. ബിഎസ്ഇ 1,498 പോയിന്റും എൻഎസ്ഇ 438 പോയിന്റും പ്രതിവാര മികവിലാണ്.
വിദേശ ഫണ്ടുകൾ അവരുടെ വിൽപ്പനയുടെ തീവ്രത ജൂലൈയിൽ കുറച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വിൽപ്പനക്കാരന്റെ മേലങ്കിയണിഞ്ഞിരുന്ന അവർ ആ കുപ്പായും കഴിച്ചു മാറ്റാൻ കാണിച്ച ഉത്സാഹം ആഭ്യന്തര ഫണ്ടുകൾക്കും പ്രദേശിക നിക്ഷേപകർക്കും പ്രതീക്ഷ പകരുന്നു.
ജൂലൈയിൽ ഇടപാടുകൾ നടന്ന 21 ദിവസങ്ങളിൽ എട്ട് ദിവസവും അവർ വാങ്ങലുകാരായിരുന്നു. ജൂണിലെ 58,100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച വിദേശ ഫണ്ടുകൾ കഴിഞ്ഞ മാസത്തെ മൊത്തം വിൽപ്പന 6,568 കോടി രൂപയിൽ പരിമിതപ്പെടുത്തി. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാങ്ങലുകാരായിരുന്നു. ജൂണിൽ 46,600 കോടിയുടെ നിക്ഷേപിച്ച അവർ ജൂലൈയിൽ നിക്ഷേപിച്ചത് 10,546 കോടി രൂപയാണ്.
വിദേശ ഫണ്ടുകളുടെ ഈ ചുവട് മാറ്റം ഓഹരികൾക്ക് മാത്രമല്ല വിനിമയ വിപണിയിൽ രൂപയ്ക്കും പുതുജീവൻ പകർന്നു. ഡോളറിന് മുന്നിൽ റെക്കോർഡ് തകർച്ചയായ 80.44 വരെ നീങ്ങിയ രൂപ അതിശക്തമായ തിരിച്ചു വരവ് കാഴ്ച്ചവെച്ചു. രൂപയ്ക്ക് ഈ വർഷം ഏഴ് ശതമാനം മൂല്യ തകർച്ച സംഭവിച്ചു, വാരത്തിന്റെ തുടക്കത്തിൽ 79.85 ൽ നീങ്ങിയ രൂപ വാരാന്ത്യം 79.26 ലേക്ക് ശക്തിപ്രാപിച്ചു. രൂപയുടെ തിരിച്ചു വരവ് കേന്ദ്ര ബാങ്കിന് ആശ്വാസം പകരും.
റിസർവ് ബാങ്ക് ഈ വാരം ദ്വിമാസ പണ നയ അവലോകനത്തിന് ഒത്ത് ചേരും. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പണനയം കൂടുതൽ കർശനമാക്കുന്ന ആഗോള പ്രവണത വിലയിരുത്തിയാൽ ആർബിഐ റിപ്പോ നിരക്കിൽ 35 ബേസിസ് പോയിന്റു വരെ ഉയർത്താൻ സാധ്യതയുണ്ട്. രൂപയ്ക്ക് കരുത്ത് പകരാൻ നടത്തുന്ന നീക്കങ്ങൾ ഫോറെക്സ് മാർക്കറ്റിൽ ഈ വാരം അനുകുല തരംഗം സൃഷ്ടിക്കാം.
മുൻവാരത്തിലെ 17,719 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച നിഫ്റ്റി ഒരു വേള 16,438 ലേയ്ക്ക് തളർന്ന വേളയിലെ വിദേശ ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താത്പര്യം വിപണിക്ക് പുതുജീവനായി. ഇതോടെ മുൻവാരം സൂചിപ്പിച്ച 17,147 ലെ പ്രതിരോധം തകർത്ത സൂചിക വ്യാപാരാന്ത്യം 17,158 പോയിൻറ്റിലാണ്.
ഈ വാരം നിഫ്റ്റിക്ക് 17,407 ലെ പ്രതിരോധം തകർക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ബുൾ ഇടപാടുകാർ. ഇതിനിടയിൽ 17,340 ൽ ശക്തമായ പ്രതിരോധം വീക്ക്ലി ചാർട്ട് ഉയർത്തുന്നുണ്ട ്. ഈ തടസങ്ങൾ ഭേദിച്ചാൽ 17,656 നെ ലക്ഷ്യമാക്കും. ഇതിനിടയിൽ നിക്ഷപകരായി രംഗത്തുള്ള ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ലാഭമെടുപ്പിന് നീക്കം തുടങ്ങിയാൽ സംഭവിക്കാൻ ഇടയുള്ള സാങ്കേതിക തിരുത്തലിൽ 16,673 ലും 16,188 പോയിൻറ്റിലും താങ്ങ് പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡി തുടങ്ങിയവ ബുള്ളിഷ് മൂഡിലാണ്. എന്നാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ തുടങ്ങിയവ ഓവർ ബ്രോട്ടായി മാറി. ബോംബെ സെൻസെക്സ് മുൻവാരത്തിലെ 56,072 ൽ നിന്നും 55,225 ലേക്ക് തുടക്കത്തിൽ തളർന്നങ്കിലും പിന്നീട് ഇരട്ടി വീര്യത്തിൽ മുന്നേറിയ സൂചിക 57,619 പോയിന്റ് വരെ ഉയർന്നു. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചതോടെ കഴിഞ്ഞ വാരം വ്യക്തമാക്കിയ 57,582 ലെ പ്രതിരോധത്തിൽ കാലിടറി 57,570 ൽ ക്ലോസിംഗ് നടന്നു. ഈ വാരം 55,945 ലെ സപ്പോർട്ട് നിലനിർത്തിയാൽ 58,404 ലേക്കും തുടർന്ന് അടുത്ത പ്രതിരോധമായ 59,243 ലേക്കും ഉയരാനുള്ള കരുത്ത് കണ്ടെ ത്താനാവും.
വിദേശ ഫണ്ടുകൾ 2,830 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ മറുവശത്ത് 2,682 കോടി നിക്ഷേപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2,311 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനൊപ്പം 73 കോടി രൂപയുടെ വിൽപ്പനയും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.