മുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 1158 പോയിന്റ് ഇടിഞ്ഞ് 52,930 ലും എൻഎസ്ഇ നിഫ്റ്റി 359 പോയിന്റ് നഷ്ടത്തിൽ 15,808 ലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്.
കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് ഓഹരിനിക്ഷേപകർക്കുണ്ടായ നഷ്ടം 18.74 ലക്ഷം കോടി രൂപയിലേറെയാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത് കന്പനികളുടെ മൂല്യം 2,40,90,199.39 കോടി രൂപയായി ചുരുങ്ങി. അഞ്ചു ദിവസംകൊണ്ട് സെൻസെക്സിലുണ്ടായ നഷ്ടം 2771.92 പോയിന്റാണ്(4.97 ശതമാനം).
ബിഎസ്ഇയിലെ 30 ഓഹരികളിൽ 29 എണ്ണവും ഇന്നലെ നഷ്ടത്തിലായിരുന്നു. ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ആക്സീസ് ബാങ്ക്, തുടങ്ങിയ ഓഹരികളാണ് ഇന്നലെ കൂടുതൽ നഷ്ടം നേരിട്ടത്. വിപ്രോ മാത്രമാണു നേട്ടത്തിൽ ക്ലോസ് ചെയ്തത്.
ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാകുന്നതാണ് ഓഹരി നിക്ഷേപകരെ വില്പനയ്ക്കു പ്രേരിപ്പിക്കുന്നത്. യുഎസിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 8.3 ശതമാനമാണെന്ന റിപ്പോർട്ട് വന്നതു നിക്ഷേപകരെ നിരാശരാക്കി.
മാർച്ചിലെ 8.5 ശതമാനത്തെ അപേക്ഷിച്ച് നേരിയ ശമനമുണ്ടെങ്കിലും മുൻവിലയിരുത്തലുകളുടെ അത്ര കുറവ് ഏപ്രിലിലെ വിലക്കയറ്റത്തിലുണ്ടാകാത്തത് പലിശ നിരക്ക് ഇനിയുമുയർത്താൻ ഫെഡിനെ പേര്രിപ്പിക്കുമെന്നാണ് നിക്ഷേപരുടെ വിലയിരുത്തൽ.
ഈ മാസത്തിലെ ആറു ദിനങ്ങളിലായി വിദേശ നിക്ഷേപകർ 20000 കോടി രൂപയാണ് ഇന്ത്യൻ ഓഹരിവിപണിയിൽനിന്നു പിൻവലിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള കണക്കുകൾ പ്രകാരം 2.92 ലക്ഷം കോടിരൂപ അവർ തിരിച്ചെടുത്തു.
ആതേസമയം ഡോളറിനെതിരേയുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ വീണ്ടുമിടിഞ്ഞു. ഇന്നലെ 77.52 എന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച രൂപ, വ്യാപാരവേളയിൽ മുൻദിവസത്തെ ക്ലോസിംഗ് നിരക്കിനെ അപേക്ഷിച്ച് 38 പൈസ നഷ്ടത്തിൽ 77.63 വരെ താണു. ചരിത്രത്തിൽ ആദ്യമായാണ് രൂപ ഇത്രയും ഇടിവ് നേരിടുന്നത്. പിന്നീട് നില കുറച്ചുകൂടി മെച്ചപ്പെടുത്തി 77.50ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ കനത്ത നഷ്ടത്തിലാണ്. ഇന്നലെ ബിറ്റ്കോയിൻ കഴിഞ്ഞ 16 മാസങ്ങളിലെ ഏറ്റവും താണ നിലയായ 26,970 ഡോളറിലെത്തി. കഴിഞ്ഞ എട്ട് ദിവസങ്ങളിലായ ബിറ്റ്കോയിന് 13,000 ഡോളറിന്റെ നഷ്ടമാണുണ്ടായത്.
2021 നവംബറിൽ ബിറ്റ്കോയിൻ 69000 ഡോളർ എന്ന റിക്കാർഡ് നിലവാരത്തിലെത്തിയിരുന്നു. സ്റ്റേബിൾ കോയിൻ ആയി വിലയിരുത്തപ്പെടുന്ന ടെറാ യുഎസ്ഡി, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോകറൻസിയായ ഇതെർ എന്നിവയും നഷ്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.