ഏലത്തിന് താങ്ങുവില നിശ്ചയിക്കണമെന്ന മുറവിളി കാർഷികമേഖലയിൽനിന്നും ഉയരുന്നു. സർക്കാർ ഏജൻസി സംഭരണത്തിന് ഇറങ്ങിയാൽ പ്രതിസന്ധിക്ക് അയവ് വരും. സീസൺ ആരംഭത്തിലെ വിലത്തകർച്ച ദക്ഷിണേന്ത്യൻ നാളികേര കർഷകരെ സാന്പത്തിക ഞെരുക്കത്തിലാക്കും. പുതിയ കുരുമുളക് വരവിനുമുന്നേ ഉത്പന്ന വില താഴ്ന്നു. സ്റ്റോക്കിസ്റ്റുകളുടെ വിപണി പ്രവേശനം റബറിന് കരുത്തായില്ല.
ഏലം കർഷകർക്ക് താങ്ങാനാവുന്നതിലും രൂക്ഷമായ വിലത്തകർച്ചയിൽ ഉത്പന്നം അകപ്പെട്ടതോടെ കാർഷികമേഖല രക്ഷകനെ തേടുന്നു. ഏലക്ക സംഭരിക്കാൻ സർക്കാർ ഏജൻസി രംഗത്ത് ഇറങ്ങണമെന്ന മുറവിളി ഉയർന്നിട്ടും ബന്ധപ്പെട്ടവർ അനങ്ങാപ്പാറ നയം തുടരുന്നു.
വിലത്തകർച്ചയ്ക്കിടയാക്കിയത് അധികോത്പാദനം
അധികോത്പാദനം വിലത്തകർച്ചയ്ക്ക് ഇടയാക്കി. കഴിഞ്ഞ ജനുവരിയിൽ കിലോ 1500 രൂപയിൽ നീങ്ങിയ ശരാശരി ഇനങ്ങൾ ഇതിനകം 834 രുപ വരെ ഇടിഞ്ഞത് കർഷകരെ സാന്പത്തികക്കുരുക്കിലാക്കി. ന്യായമായ താങ്ങുവില പ്രഖ്യാപിച്ച് കർഷകരിൽനിന്ന് സംഭരിക്കാൻ സർക്കാർ തയാറായാൽ സുഗന്ധറാണിയെ ഉത്പാദിപ്പിക്കുന്ന കർഷകരെ ഈ ദുർഗതിയിൽനിന്ന് രക്ഷിക്കാനാവും.
ഏലത്തിന് ആഭ്യന്തര വിദേശ ഡിമാൻഡുണ്ട്. എന്നാൽ കോവിഡ് മൂലം മുൻ വർഷങ്ങളെ അപേഷിച്ച് ആവശ്യക്കാർ അല്പം കുറവാണ്. ഉത്തരേന്ത്യയിൽ ഉത്സവവേളയിലും വിവാഹ സത്കാരങ്ങളിലും ഒന്നര വർഷമായുള്ള നിയന്ത്രണങ്ങൾ ഏലക്കയുടെ വാങ്ങൽ താത്പര്യത്തെ ബാധിച്ചു. കോവിഡ് മൂലം വിദേശ അന്വേഷങ്ങളും കുറഞ്ഞു. എന്നാൽ, ലേലത്തിന് എത്തുന്ന ചരക്കിൽ തൊണ്ണൂറ് ശതമാനവും വിറ്റഴിയുന്നതിനാൽ ഡിമാൻഡില്ലെന്ന വാങ്ങലുകാരുടെ ന്യായം കർഷകർക്ക് ഉൾക്കൊള്ളാനാവില്ല. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 1,329 രൂപയിലും ശരാശരി ഇനങ്ങൾ 925 രൂപയിലുമാണ്.
വിലത്തകർച്ചയിൽ അകപ്പെട്ട് നാളികേരം
നാളികേരം ശേഖരിക്കാൻ തുടങ്ങിയെങ്കി ലും കനത്ത വില തകർച്ചയുടെ പിടിയിൽ അകപ്പെട്ടു. ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങയ്ക്കു പുറമേ പുതിയ കൊപ്രകൂടി വിൽപ്പനയ്ക്ക് സജ്ജമാകുന്നതോടെ സ്ഥിതിഗതികൾ കൈവിട്ട അവസ്ഥയിലാവും. കേന്ദ്രം കൊപ്രയ്ക്ക് ആകർഷമായ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നാഫെഡ് രംഗത്ത് ഇറങ്ങുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തിരക്കിട്ട നീക്കം നടത്തേണ്ട അവസരമാണ്.
താങ്ങുവിലയെ അപേക്ഷിച്ച് ക്വിന്റലിന് 1590 രൂപ കുറഞ്ഞ് 9000 രൂപ മാത്രമാണ് കൊച്ചിയിൽ കൊപ്ര വില. സംഭരണത്തിന് തുടക്കം കുറിക്കാനായാൽ താഴ്ന്ന വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കുന്ന അവസ്ഥയിൽനിന്ന് കർഷകരെ കൈപിടിച്ച് ഉയർത്താനാവും. കൊച്ചിയിൽ വെളിച്ചെണ്ണ 15,000 രൂപയിലാണ്. ഇതിനിടെ ശബരിമലയിൽനിന്നുള്ള കൊപ്ര വരവ് ഉത്പന്ന വിലയിൽ സമ്മർദം ഉളവാക്കാം.
വിളവെടുപ്പിനു തുടക്കംകുറിച്ച് കുരുമുളക്
പല ഭാഗങ്ങളിലും കുരുമുളക് വിളവെടുപ്പിനു തുടക്കം കുറിച്ചതിനാൽ പുതിയ ചരക്ക് കുടുതലായി വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന കണക്ക് കൂട്ടലിലാണ് അന്തർസംസ്ഥാന വാങ്ങലുകാർ. കർഷകർ പുതിയ മുളക് ഉണക്കി സംസ്കരിക്കുന്ന തിരക്കിലാണ്. ഫെബ്രുവരിയോടെ ഇടുക്കി ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും വിളവെടുപ്പ് ഊർജിതമാക്കും.
കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 800 രൂപ ഇടിഞ്ഞ് 49,600 രൂപയായി. ഗാർബിൾഡ് കുരുമുളക് വില 51,600 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7000 ഡോളർ. വിയറ്റ്നാം 4200, ഇന്തോനേഷ്യ 4300, ബ്രസീൽ 3900, ശ്രീലങ്ക 5,600 ഡോളറിനും മലേഷ്യ 5200 ഡോളറിനും കുരുമുളക് വാഗ്ദാനം ചെയ്തു. ഇതിനിടെ വൈറ്റ് പെപ്പർ വിയറ്റ്നാം 6200 ഡോളറിന് ഷിപ്മെന്റ് നടത്താമെന്ന നിലപാടിലാണ്. ഇന്തോനേഷ്യ 7225 ഡോളറും മലേഷ്യ 7600 ഡോളറും വെള്ള കുരുമുളകിന് ആവശ്യപ്പെട്ടു.
ഉത്പാദന മേഖലകളിൽനിന്നും പുതിയ ചുക്ക് വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. പ്രതിദിനം 50 ചാക്ക് വീതം ചരക്ക് എത്തിയെങ്കിലും കിലോ 156 രൂപയിലാണ് ഇടപാടുകൾ നടന്നത്. ഗൾഫ് മേഖലയിൽനിന്നും അന്വേഷണങ്ങളുണ്ട്. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസറ്റ് ചുക്ക് 17,500 രൂപയിലും സ്റ്റെഡിയാണ്. കഴിഞ്ഞ ജനുവരിയിൽ ചുക്ക് വില 28,500‐30,000 രൂപയായിരുന്നു.
ചെറുകിട കർഷകർ റബർ ഉത്പാദനം പരമാവധി ഉയർത്താനുള്ള ശ്രമത്തിലാണ്. പകൽ ചൂട് കനത്തതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങി. ഇതിനിടെ ഉത്പാദകർ ചരക്ക് നീക്കത്തിൽ വരുത്തിയ നിയന്ത്രണം വ്യവസായികളെ സ്വാധീനിച്ചില്ല. അതേസമയം നാലാം ഗ്രേഡ് 159 ലേക്ക് ഇടിഞ്ഞ അവസരത്തിൽ സ്റ്റോക്കിസ്റ്റുകൾ ഷീറ്റ് സംഭരിക്കാൻ ഉത്സാഹിച്ചങ്കിലും അവരുടെ വരവ് വിപണിക്ക് കാര്യമായ ഉണർവ് പകർന്നില്ല. ഒരവസരത്തിൽ കിലോ 162 ലേക്ക് കയറിയ നാലാം ഗ്രേഡ് വാരാന്ത്യം 161 ലാണ്.
ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ 15,400‐15,900 രൂപയിലും ഒട്ടുപാൽ 11,200 രൂപയിലും ലാറ്റക്സും 11,900 രൂപയിലും ശേഖരിച്ചു. രാജ്യാന്തര റബർ അവധി വ്യാപാരത്തിലെ വിൽപ്പന സമ്മർദം പല അവസരത്തിലും മുന്നേറ്റത്തിനു തടസമായി.
വിപണി വിശേഷം / കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.