ദക്ഷിണേന്ത്യൻ കുരുമുളകു കർഷകർക്കു കൃഷിയിൽ പ്രതീക്ഷ പകർന്ന് ഉത്പന്നം തേരോട്ടം തുടരുന്നു. ക്രിസ്മസ്-ന്യൂ ഇയർ ഡിമാൻഡ് ഏലത്തിനെ ശ്രദ്ധേയമാക്കുന്നു. തമിഴ്നാട്ടിൽ കൊപ്രയ്ക്ക് ഡിമാന്ഡ് മങ്ങിയത് പച്ചത്തേങ്ങ വിലയെ ബാധിച്ചു. തെളിഞ്ഞ കാലാവസ്ഥയ്ക്കായി ടയർ ലോബി പ്രാർഥന തുടങ്ങി.വിപണികളിൽ ഷീറ്റു ക്ഷാമം രൂക്ഷം. രാജ്യാന്തര സ്വർണവിപണി സാങ്കേതിക തിരുത്തലിന്റെ പാതയിൽ.
കുരുമുളക്
കുരുമുളക് കൃഷിയിൽ പ്രതീക്ഷ നൽകുംവിധം ഉത്പന്നത്തിന്റെ വിലക്കയറ്റത്തിനു വേഗംവർധിച്ചു. 49,700ൽ വിൽപ്പനയ്ക്കു തുടക്കം കുറിച്ച ഗാർബിൾഡ് മുളക് വാരാന്ത്യം 54,300 രൂപയിലെത്തി. ഒരു മാസത്തിനിടയിൽ ക്വിന്റലിന് 10,000 രൂപയുടെ കുതിച്ചുചാട്ടം സുഗന്ധരാജാവ് കാഴ്ചവച്ചു. പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചതിനാൽ അടുത്ത സീസണിൽ ചരക്കിനു കടുത്ത ക്ഷാമം നേരിടുമെന്ന കാര്യം സെപ്റ്റംബറിൽതന്നെ ഇതേ കോളത്തിൽ വ്യക്തമാക്കിയതിനാൽ കർഷകർ കരുതലോടെയണ് ചരക്ക് വിൽപ്പനയ്ക്ക് ഇറക്കിയത്. കാർഷികമേഖലയുടെ ഈ സംഘടിത നീക്കം വിലക്കയറ്റത്തിനു വേഗം സമ്മാനിച്ചു.
തെക്കൻ കേരളത്തിൽനിന്നുള്ള മൂപ്പുകുറഞ്ഞ കുരുമുളകുവരവിനെ ആശ്രയിച്ചാവും ഇനി വിപണിയുടെ ചലനങ്ങൾ. ഒലിയോറസിൻ നിർമാണത്തിനുള്ള ലൈറ്റ് പെപ്പർ ഉത്പാദനം കുറഞ്ഞാൽ സ്വാഭാവികമായും വ്യവസായികൾ ഇന്തോനേഷ്യയിലേക്കു തിരിയാൻ നിർബന്ധിതരാവും. പക്ഷേ, ഇന്തോനേഷ്യയിൽ സീസൺ ആരംഭിക്കാൻ മാസങ്ങൾ കാത്തിരിക്കണം.
തെക്കൻ ജില്ലകളിൽ ലൈറ്റ് പെപ്പറിന് ഇക്കുറി റിക്കാർഡ് വില ഉറപ്പുവരുത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം. എന്നാൽ, സത്ത് നിർമാതാക്കൾ കാര്യമായ ആവേശം ഇനിയും കാണിച്ചിട്ടില്ല. പതിവുപോലെ താഴ്ന്ന വിലയ്ക്ക് ചരക്ക് കൈപ്പിടിയിൽ ഒതുക്കാനാവുമെന്ന കണക്കുകൂട്ടലിലാണെങ്കിലും ലഭ്യത ഉയർന്നില്ലെങ്കിൽ ബുൾ തരംഗം പൊള്ള മുളകിലും ഉടലെടുക്കാം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 47,700നിന്നു 52,300 രൂപയിലായി.
ഏലം
മലയോര മേഖലയിൽ ഏലക്കവിളവെടുപ്പു പുരോഗമിച്ചതോടെ ഒരു വിഭാഗം ചെറുകിടകർഷകർ പുതിയ ചരക്കു കരുതൽ ശേഖരത്തിലേക്കു നീക്കിത്തുടങ്ങി. അൽപ്പം കാത്തിരുന്നാൽ സുഗന്ധരാജാവ് കാഴ്ചവയ്ക്കുന്ന തേരോട്ടത്തിന്റെ കുളന്പടി സുഗന്ധറാണിയിലും അലയടിക്കുമെന്ന പ്രതീക്ഷയിലാണ് തോട്ടംമേഖല.
ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്കിറങ്ങുന്നുണ്ടെങ്കിലും വിളവെടുപ്പുമായി കണക്കുകൂട്ടിയാൽ വരവു ശക്തമല്ല. ഓഫ് സീസണിൽ വില കൂടുതൽ ആകർഷകമാകാൻ ഇടയുണ്ട്. ആഭ്യന്തര മാർക്കറ്റിൽ മാത്രമല്ല, വിദേശത്തും ഏലത്തിന് ഡിമാന്ഡ് ശക്തമാണ്. വാരാന്ത്യ ലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്ക് 1554 രൂപയിലും ശരാശരി ഇനങ്ങൾ 1047 രൂപയിലുമാണ്.
ചുക്ക്
തണുപ്പ് തുടങ്ങിയെങ്കിലും വടക്കെ ഇന്ത്യയിൽനിന്നും ചുക്കിനു വൻ ഓർഡറുകളില്ല. എന്നാൽ, നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തി ഇടപാടുകാർ ചുക്ക് സംഭരിക്കുന്നുണ്ട്. അറബ് രാജ്യങ്ങൾ ചുക്കിൽ താത്പര്യം കാണിച്ചതായാണ് വിവരമെങ്കിലും വിദേശ കച്ചവടങ്ങളെക്കുറിച്ച് കയറ്റുമതി സമൂഹം നിശബ്ദത പാലിക്കുകയാണ്. ഇടത്തരം ചുക്ക് 16,500 രൂപയിലും മീഡിയം ചുക്ക് 17,500 രൂപയിലുമാണ്.
നാളികേരം
കാങ്കയത്തെ വൻകിട മില്ലുകാർ കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം ഉത്പാദകരെ സമ്മർദത്തിലാക്കി. സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരാത്തതിനാൽ കൊപ്രയിൽ പ്രദേശിക മില്ലുകാർ താത്പര്യം കാണിച്ചില്ല. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 100 രൂപ കുറഞ്ഞ് 10,100 രൂപയായി. കൊച്ചിയിൽ തുടർച്ചയായ മൂന്നാവാരം വെളിച്ചെണ്ണ 16,400 രൂപയിലും കൊപ്ര 10,050 രൂപയിലുമാണ്.
റബർ
തെളിഞ്ഞ കാലാവസ്ഥയ്ക്കായി മനമുരുകി പ്രാർഥിക്കുകയാണ് ടയർ ലോബി. ടാപ്പിംഗ് സീസണാണെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം സംസ്ഥാനത്ത് റബർവെട്ട് നിലച്ചിട്ട് ആഴ്ചകൾ പലതുകഴിഞ്ഞു. ഉത്പാദകരുടെയും മധ്യവർത്തികളുടെയും കൈവശം ഷീറ്റ് സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഇതിനിടെ രാജ്യാന്തരവില ഉയർന്നതിനാൽ തത്ക്കാലം ഇറക്കുമതി ഭീഷണി മുഴക്കാനാവാത്ത സ്ഥിതിയിലാണ് വ്യവസായികൾ.
നാലാം ഗ്രേഡ് റബർ 18,000 രൂപയിൽനിന്നു 18,500 ലേക്കുയർന്നു. അഞ്ചാം ഗ്രേഡ് 17,400-17,800 രൂപയിൽനിന്നു 17,900-18300രൂപയായി. ഒട്ടുപാൽ 12,800ലും ലാറ്റക്സ് 12,500ലുമാണ്.
വിപണി വിശേഷം / കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.