വിപണി വിശേഷം/കെ.ബി. ഉദയഭാനു
കുരുമുളകിലും റബറിലും ബുൾ തരംഗം. ചരക്കുക്ഷാമം വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. ഏലക്ക ഉത്പാദനരംഗം സജീവം. ലേല കേന്ദ്രങ്ങളിൽ ചരക്കുവരവ് ഉയർന്നു തുടങ്ങിയത് വിലക്കയറ്റത്തിന് തടസമായി. ദീപാവലി ഡിമാൻഡിൽ വെളിച്ചെണ്ണ പ്രതീക്ഷ നിലനിർത്തുന്നു. അന്താരാഷ്ട്ര സ്വർണ വില 1800 ഡോളറിനു മുകളിൽ ഇടംപിടിക്കാൻ ശ്രമം തുടങ്ങി.
കുരുമുളക്
പ്രതികൂല കാലാവസ്ഥയിൽ കുരുമുളകു തിരികൾക്കുനേരിട്ട തിരിച്ചടി ഉത്പന്ന വില കുതിച്ചുകയറാൻ അവസരമൊരുക്കി. കനത്ത മഴയും കാറ്റും മൂലം കുരുമുളകുകൊടികളിൽനിന്നു തിരികൾ അമിതമായി അടർന്നു വീണതായാണു കാർഷിക മേഖലകളിൽനിന്നുള്ള ആദ്യസൂചനകൾ. ഇതു മൂലം അടുത്ത സീസണിൽ നേരത്തേ കണക്കു കൂട്ടിയതിലും ഉത്പാദനം വൻതോതിൽ കുറഞ്ഞാൽ 2022ൽ ആഭ്യന്തര മാർക്കറ്റിൽ ചരക്കുക്ഷാമം രൂക്ഷമാവും.
തുലാമാസമായെങ്കിലും സംസ്ഥാനത്തേക്കു തുലാവർഷം ഇനിയും പ്രവേശിച്ചിട്ടില്ല. എന്നാൽ, ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കൻ കാറ്റ് ശക്തമാകുന്നതു വിലയിരുത്തിയാൽ കാലവർഷം രണ്ടു ദിവസത്തിനകം രംഗം വിടാം. ഒപ്പം ദക്ഷിണേന്ത്യയിൽ തുലാവർഷത്തിനു തുടക്കമാകാനുള്ള സാധ്യത തെളിയുന്നതു കാർഷിക മേഖലയ്ക്ക് ഗുണകരമാവും.
ഇതിനിടയിൽ വിദേശകുരുമുളക് ഇറക്കുമതിക്കു തടയിടാൻ സംസ്ഥാനം അടിയന്തര നീക്കം നടത്തേണ്ട അവസരമായിക്കഴിഞ്ഞു. കേന്ദ്രത്തിൽ ആവശ്യമായ സമ്മർദം ചെലുത്തിയാൽ മാത്രമേ നമ്മുടെ കർഷകർക്ക് ന്യായവിലയ്ക്ക് അവരുടെ വിള വിറ്റഴിക്കാനാവൂ. വിദേശ കർഷകരുടെ ഉത്പന്നം വിറ്റഴിക്കുന്നതിനുള്ള പ്രമുഖവിപണിയാണ് നിലവിൽ ഇന്ത്യ.
ഈ സ്ഥിതിയിൽ മാറ്റമുണ്ടാവണമെങ്കിൽ സംസ്ഥാന കൃഷിമന്ത്രി തന്നെ ഉണർന്ന് പ്രവർത്തിക്കേണ്ടതായുണ്ട്. ശ്രീലങ്കയിൽനിന്നുള്ള ചരക്കിനു തടയിടാനാവില്ലെങ്കിലും മറ്റുരാജ്യങ്ങളുടെ മുളകുവരവിന് മൂക്കുകയറിട്ടാൽ മാത്രമേ ദക്ഷിണേന്ത്യൻ കുരുമുളകിനു പഴയ പ്രതാപം വീണ്ടെടുക്കാനാവൂ.
ദീപാവലിവരെയുള്ള ആവശ്യങ്ങൾക്കുവേണ്ട ചരക്ക് സംഭരണത്തിന്റെ തിരക്കിലാണ് ആഭ്യന്തര വ്യാപാരികൾ. കൊച്ചിയിൽ കുരുമുളകുവില ക്വിന്റലിന് 1200 രൂപ ഉയർന്നു. വിപണി ബുള്ളിഷാണെന്ന കാര്യം മുൻവാരങ്ങളിൽ വ്യക്തമാക്കിയതു ശരിവയ്ക്കും വിധമാണ് ഉത്പന്ന വില ഉയരുന്നത്. അൺഗാർബിൾഡ് കുരുമുളക് 42,300 രൂപയിലും ഗാർബിൾഡ് മുളകുവില 44,300 രൂപയിലുമാണ്.
ഏലം
ഏലക്ക വിളവെടുപ്പുരംഗം ഉണർവിലാണെങ്കിലും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് വില ഉയരുന്നില്ല. വിളവെടുപ്പു പുരോഗമിക്കുന്നതിനൊപ്പം പ്രമുഖ ലേലകേന്ദ്രങ്ങളിൽ വരവു മാസത്തിന്റെ ആദ്യ വാരങ്ങളെ അപേക്ഷിച്ച് ഉയർന്നു. ദീപാവലിക്കു മുന്നോടിയായുള്ള സംഭരണം ഒരു വശത്തു പുരോഗമിക്കുന്നു.
കയറ്റുമതിക്കാർ മികച്ചയിനം ചരക്കിൽ താത്പര്യം കാണിച്ചു. ശരാശരി ഇനങ്ങൾക്കു ലഭിച്ച ഉയർന്നവില വാരാന്ത്യം കൊച്ചിയിൽ നടന്ന ലേലത്തിലെ 1057 രൂപയാണ്(കിലോയ്ക്ക്). വാരാരംഭത്തിൽ വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾക്ക് കിലോയ്ക്ക് 1889 രൂപവരെ കയറിയെങ്കിലും പിന്നീട് അത്തരം ഒരു മുന്നേറ്റമുണ്ടായില്ല. വാരാന്ത്യം വില 1473 രൂപയിലാണ്.
ജാതിക്ക
ഉത്തരേന്ത്യൻ പിൻബലത്തിൽ ജാതിക്ക, ജാതിപത്രി വിൽപ്പന രംഗം സജീവം. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാർക്കൊപ്പം ചരക്കു സംഭരിക്കുന്നു. കാർഷികമേഖലയിൽനിന്നുള്ള ജാതിക്ക നീക്കം ചുരുങ്ങിയതു നിരക്ക് മെച്ചപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകൾ. ജാതിക്ക തൊണ്ടൻ കിലോയ്ക്ക് 300, ജാതിപരിപ്പ് 600-650, ജാതിപത്രി 1300 രൂപ.
റബർ
ഇന്ത്യൻ മാർക്കറ്റിൽ റബർവിലയിൽ കുതിപ്പ്. റബർ ടാപ്പിംഗ് രംഗം സ്തംഭിച്ചതിനാൽ സംസ്ഥാനത്തു ഷീറ്റ് ലഭ്യത കുറഞ്ഞതു ടയർ നിർമാതാക്കളെയും ഇതര വ്യവസായികളെയും അസ്വസ്സ്ഥരാക്കി. നിലവിലെ കാലാവസ്ഥ കണക്കിലെടുത്തൽ റബർവെട്ട് സജീവമാകാൻ നവംബർവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
സ്റ്റോക്കിസ്റ്റുകൾ ചരക്കിൽ പിടിമുറുക്കിയതു വില ഉയർത്തി ഷീറ്റ് ശേഖരിക്കാൻ കന്പനി സപ്ലയർമാരെ പ്രേരിപ്പിച്ചു. ടയർ നിർമാതാക്കൾ ആർഎസ്എസ് നാലാം ഗ്രേഡ് 17,000 രൂപയിൽനിന്ന് 17,300 ലേക്ക് ഉയർത്തിയെങ്കിലും കാര്യമായി ചരക്കു ലഭിച്ചില്ലെന്നാണ് വിപണിയിൽനിന്നുള്ള വിവരം. അഞ്ചാം ഗ്രേഡ് 16,400-16,800 രൂപയിൽനിന്ന് 16,700-17,100 രൂപയായി.
നാളികേരം
കൊച്ചിയിൽ നാളികേരോത്പന്നങ്ങളുടെ വില തുടർച്ചയായ പത്താം ദിവസവും സ്റ്റെഡി. മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചതു മുന്നേറ്റത്തിനു തടസമായി. അതേസമയം ദീപാവലി അടുത്തതിനാൽ വെളിച്ചെണ്ണയ്ക്കു ഡിമാൻഡ് ഉയരുമെന്ന നിഗമനത്തിൽ കാങ്കയത്തെ മില്ലുകാർ വൻതോതിൽ എണ്ണ റിലീസിംഗിനുള്ള തയാറെടുപ്പിലാണ്. ഉത്സവ ഡിമാൻഡിൽ വില ഉയർത്താനുള്ള ശ്രമം എത്രമാത്രം വിജയിക്കുമെന്നത് ഇനിയും വ്യക്തമല്ല.
പ്രദേശികതലത്തിൽ വെളിച്ചെണ്ണയ്ക്കു ഡിമാൻഡ് കുറവാണ്. മുൻ കാലങ്ങളിൽ ദീപാവലിക്കു മുന്നോടിയായി പ്രതിവാരം 4000 ക്വിന്റൽവരെ വെളിച്ചെണ്ണ ഉത്തരേന്ത്യൻ വ്യാപാരികൾ കൊച്ചിയിൽനിന്നു സംഭരിച്ചിരുന്നു. വെളിച്ചെണ്ണ 16,300 രൂപയിലും കൊപ്ര 10,000 രൂപയിലുമാണ്.
സ്വർണം
സ്വർണവില വീണ്ടും ഉയർന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 35,360 രൂപയിൽനിന്നു 35,800 രൂപയായി. ഗ്രാമിനു വില 4420 രൂപയിൽനിന്ന് 4475 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1767 ഡോളറിൽനിന്ന് 1814 വരെ ഉയർന്ന ശേഷം വാരാന്ത്യം നിരക്ക് 1792 ഡോളറിലാണ്.
സ്വർണം 50 ആഴ്ചകളിലെ ശരാശരിക്കു മുകളിലെത്തിയതിനാൽ പുതിയ വാങ്ങലുകൾക്ക് ഫണ്ടുകൾ നീക്കം നടത്താം. അതേസമയം വാരാന്ത്യ ദിനത്തിൽ ഔൺസിന് 22 ഡോളറിന്റെ തിരുത്തൽ സംഭവിച്ചെങ്കിലും ബുള്ളിഷ് മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. സാങ്കേതികമായി വീക്ഷിച്ചാൽ 1824‐1835 ഡോളറിലേയ്ക്ക് അടുക്കാൻ മഞ്ഞലോഹം ശ്രമിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.