ഓഹരി അവലോകനം/സോണിയ ഭാനു
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ ദീപാവലിവേളയിലെ വെടിക്കെട്ടിന് ഒരുങ്ങുകയാണോ ? ആ നിറപ്പകിട്ടാർന്ന കാഴ്ചയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശികനിക്ഷേപകർ.
വാരാരംഭത്തിൽ റിക്കാർഡ് പ്രകടനം കാഴ്ചവച്ച ബോംബെ സെൻസെക്സും നിഫ്റ്റിയും പിന്നീട് ലാഭമെടുപ്പിൽ തളർന്നതോടെ ബിഎസ്ഇ 484 പോയിന്റും നിഫ്റ്റി 223 പോയിന്റും നഷ്ടത്തിലാണ്. കഴിഞ്ഞവാരംവ്യക്തമാക്കിയതു ശരിവച്ചുകൊണ്ട് ബാങ്ക് നിഫ്റ്റി വൻ കുതിപ്പ് കാഴ്ചവച്ച് 40,000 പോയിന്റിനു മുകളിൽ ഇടംപിടിച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 18,604വരെ സഞ്ചരിച്ച ആത്മവിശ്വാസത്തിലാണ് നിഫ്റ്റിയെങ്കിലും റിക്കാർഡ് തിളക്കത്തിനിടയിൽ ആഭ്യന്തര -വിദേശ ധനകാര്യസ്ഥാപനങ്ങൾ സംഘടിതരായി വിൽപ്പനയ്ക്ക് ഇറങ്ങിയതു സൂചികയെപിടിച്ചുലച്ചു. ഈവാരം വീണ്ടും തിരുത്തലിനു മുതിരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെങ്കിലും താഴ്ന്ന റേഞ്ചിൽ പുതിയനിക്ഷേപത്തിന് അവസരം കണ്ടെത്താനാവും.
വിദേശഫണ്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിൽപ്പനയ്ക്ക് മത്സരിച്ചു. തിങ്കളാഴ്ച അവർ 512 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും പിന്നീട് നാലു ദിവസങ്ങളിലും അവർ വിൽപ്പനക്കാരായി മാറി. മൊത്തം 7866 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വിറ്റു. അതേസമയം, ആഭ്യന്തര ഫണ്ടുകൾ 5963 കോടി രൂപയുടെ വിൽപ്പനയും 1458 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈ വാരം വിദേശ ഓപ്പറേറ്റർമാർ വിൽപ്പനക്കാരായി തുടർന്നാൽ സൂചികയിലെ ചാഞ്ചാട്ടം ശക്തമാകും.
നിഫ്റ്റി സൂചിക മുൻ വാരത്തിലെ 18,338ൽനിന്നു സർവകാല റിക്കാർഡായ 18,604വരെ കുതിച്ചതിനിടയിൽ ഫണ്ടുകൾ മുൻനിര ഓഹരികളിൽ ലാഭമെടുപ്പിനു മത്സരിച്ചു. ഇതോടെ സൂചിക 18,043 ലേക്കു തളർന്നെങ്കിലും വ്യാപാരാന്ത്യം അൽപ്പം ഉയർന്ന് 18,114 പോയിന്റിലാണ്. മുൻവാരം സൂചിപ്പിച്ച 18,033ലെ സപ്പോർട്ട് തകർച്ചയ്ക്കിടയിൽ വിപണിക്ക് താങ്ങുപകർന്നതു താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു.
വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം 17,904 നിർണായകമാവും. ഈ സപ്പോർട്ട് നിലനിർത്തുന്നതിൽ നിഫ്റ്റി കൈവരിക്കുന്ന വിജയത്തെ ആസ്പദമാക്കിയാവും ഇനിയുള്ള ഓരോ കുതിപ്പും.
നിലവിൽ സൂചികയ്ക്ക് 18,464ലേക്കും 18,813ലേക്കും കുതിക്കാനുള്ള കരുത്തുണ്ട്. എന്നാൽ, ആദ്യസപ്പോർട്ട് കൈമോശം വന്നാൽ 17,700 റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ് , പാരാബോളിക്ക് എസ്എആർ എന്നിവബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ന്യുട്രൽ റേഞ്ചിലേക്കു നീങ്ങിയപ്പോൾ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർ സോൾഡായി.
ബോംബെ സെൻസെക്സ് 61,305 പോയിന്റിൽനിന്ന് എക്കാലത്തെയും ഉയർന്ന നിലവാരമായ 62,251 വരെയെത്തി കരുത്ത് പ്രദർശിപ്പിച്ചു. ഈ അവസരത്തിലെ പ്രോഫിറ്റ് ബുക്കിങിൽ സൂചിക 60,641 ലേക്ക് തളർന്നെങ്കിലും ക്ലോസിംഗിൽ 60,821 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് 61,830ൽ ആദ്യ പ്രതിരോധമുണ്ട്. 60,226ലെ സപ്പോർട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായാൽ 62,839വരെ ഉയരാനാവും.
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ബുള്ളിഷായി നീങ്ങാനുള്ള തയാറെടുപ്പിലാണു വിപണി.ഫോറെക്സ് മാർക്കറ്റിൽ രൂപ 75.03ൽനിന്നു വാരാരംഭത്തിൽ 75.14ലേക്ക് ദുർബലമായെങ്കിലും പിന്നീട് വിനിമയ മൂല്യം 74.99ലേക്കു ശക്തിപ്രാപിച്ചു. രൂപ ഈവാരം 74.33-75.64 റേഞ്ചിൽ നീങ്ങാം.
രാജ്യാന്തരമാർക്കറ്റിൽ ക്രൂഡ്ഓയിൽ വില വീണ്ടും മുന്നേറി. ബാരലിന് 84 ഡോളറിൽനിന്ന് എണ്ണവില 86 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.