വിപണി വിശേഷം/കെ.ബി. ഉദയഭാനു
കനത്ത മഴയിൽ പല തോട്ടങ്ങളിലും കുരുമുളക് തിരികൾ അടർന്നു വീണു. അടുത്ത സീസണിലെ ഉത്പാദനത്തെ ഇതു ബാധിക്കുമെന്ന ഭീതിയിൽ കാർഷിക മേഖല. ജാതിക്കയും ജാതിപത്രിയും വിദേശ ഓർഡറുകളെ ഉറ്റുനോക്കുന്നു.
ഏലക്ക സംഭരിക്കാൻ ലേല കേന്ദ്രങ്ങളിൽ ഇടപാടുകാർ ഉത്സാഹിച്ചു. ഉത്സവകാല ഡിമാൻഡ് വെളിച്ചെണ്ണയ്ക്ക് രക്ഷയായില്ല. ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം വീണ്ടും കുറച്ചു. ടാപ്പിംഗ് പുർണമായി സ്തംഭിച്ചിട്ടും ഷീറ്റ് വില സ്റ്റെഡി. അന്താരാഷ്ട്ര സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം.
കുരുമുളക്
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും മുന്നിൽ പിടിച്ചുനിൽക്കാനാവാതെ കുരുമുളക് കൊടികളിൽനിന്നു തിരികൾ അടർന്നുവീണത് അടുത്ത സീസണിൽ ഉത്പാദനം കുറയ്ക്കും. തുലാവർഷം തുടങ്ങുംമുമ്പേ കാർഷിക മേഖലയെ ഞെട്ടിച്ച് പെയ്തിറങ്ങിയ പേമാരിക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ സുഗന്ധ രാജാവിന് കാലിടറി.
പല തോട്ടങ്ങളിലും മൂപ്പ് എത്തുംമുമ്പേ തിരികൾ അടർന്നു വീണെങ്കിലും നഷ്ടത്തിന്റെ കണക്കെടുപ്പിന് ഇനിയും ദിവസങ്ങൾതന്നെ വേണ്ടിവരും. പേമാരി മാറി സ്ഥിതിഗതികൾ അൽപ്പം ശാന്തമായാലേ വിളനാശത്തക്കുറിച്ച് വ്യക്തമായി വിലയിരുത്താനാവു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മാത്രമല്ല, വടക്കൻ കേരളത്തിലും വയനാട്ടിലെ തോട്ടങ്ങളിലും കുരുമുളക് കൃഷിക്ക് വൻ തിരിച്ചടി നേരിട്ടു.
സംസ്ഥാന കൃഷി മന്ത്രി ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ അടുത്ത വർഷത്തിലെങ്കിലും ശേഷിക്കുന്ന ചരക്കിനു മാന്യമായ വില കർഷകർക്ക് ഉറപ്പുവരുത്താനുള്ള സാഹചര്യം സൃഷ്ടിക്കാനാവു. സ്ഥിതിഗതികൾ വേണ്ടവിധം വിലയിരുത്തി ഇറക്കുമതിക്ക് തടയിടാൻ കേന്ദ്രത്തിൽ സമ്മർദത്തിന് ഉടൻ നീക്കം ആരംഭിച്ചാലെ ശേഷിക്കുന്ന ചരക്കിന് മെച്ചപ്പെട്ട വില അടുത്ത സീസണിൽ ഉറപ്പുവരുത്താനാവു.
ആഭ്യന്തര ആവശ്യക്കാരുണ്ടെങ്കിലും പിന്നിട്ടവാരത്തിൽ അൺഗാർബിൾഡ് കുരുമുളക് 41,000 രൂപയിലും ഗാർബിൾഡ് മുളകുവില 43,000 രൂപയിലുമാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ വെള്ള കുരുമുളക് വില ഉയർന്നു. ഇന്തോനേഷ്യ വൈറ്റ് പെപ്പർവില ടണ്ണിന് 7281 ഡോളറായി ഉയർത്തി. മലേഷ്യയുടെ നിരക്ക് 8126 ഡോളറാണ്. വിയറ്റ്നാം വീണ്ടും 100 ഡോളർ ഉയർത്തി 6390 ഡോളറാക്കി. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5900 ഡോളറാണ്. മലേഷ്യ 5972 ഡോളറിനും ഇന്തോനേഷ്യ 4423 ഡോളറിനും വിയറ്റ്നാം 4490നും ബ്രസീൽ 4100 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു.
ജാതിക്ക
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാർക്ക് ഒപ്പം കയറ്റുമതിക്കാരും താത്പര്യം കാണിക്കുന്നു. ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കുനീക്കം സെപ്റ്റംബറിനെ അപേക്ഷിച്ച് ചുരുങ്ങിയതു വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന നിഗമനത്തിലാണ് കാർഷികമേഖല. ഔഷധ നിർമാതാക്കളുടെ ചരക്കുസംഭരണം ഊർജിതമാക്കാനുള്ള നീക്കം വിപണിക്ക് താങ്ങു പകരാം. ജാതിക്ക തൊണ്ടൻ കിലോയ്ക്ക് 300, ജാതിപരിപ്പിന് 600, ജാതിപത്രി 1300 രൂപയിലാണ്. അറബ് രാജ്യങ്ങളിൽനിന്നു കൂടുതൽ ഓർഡറുകൾക്ക് സാധ്യതയുണ്ട്.
ഏലം
ഉത്പാദന രംഗത്തെ ഉണർവ് മുൻനിർത്തി കൂടുതൽ ഏലക്ക ലേലത്തിനിറക്കാൻ കർഷകർ താത്പര്യം കാണിച്ചു. ഉത്സവകാല ഡിമാൻഡിനിടയിലും ശരാശരി ഇനങ്ങൾക്ക് കിലോയ്ക്ക് 1050 രൂപയ്ക്ക് മുകളിൽ ഇടം കണ്ടത്താനായില്ല. കയറ്റുമതി മേഖലയിൽനിന്നുള്ള ഡിമാൻഡിൽ മികച്ചയിനങ്ങൾക്ക് കിലോയ്ക്ക് 1522 രൂപവരെ കയറി.
നാളികേരം
നാളികേര ഉത്പാദകരെ കൂടുതൽ സമ്മർദത്തിലാക്കുംവിധം ഭക്ഷ്യയെണ്ണ ഇറക്കുമതികളിൽ വീണ്ടും ഇളവുകൾ വരുത്തി. ശുദ്ധീകരിക്കാത്ത പാം ഓയിൽ, സൂര്യകാന്തി, സോയാ എണ്ണകളുടെ അടിസ്ഥാന കസ്റ്റംസ് ഇറക്കുമതി തീരുവ ഒഴിവാക്കി. പുതിയ സാഹചര്യത്തിൽ ഇറക്കുമതിതോത് ഉയരാം. ഉത്സവ കാലമായതിനാൽ ആഭ്യന്തരവിലക്കയറ്റം പിടിച്ചുനിർത്താനാണ് ഈ നീക്കത്തിലുടെ സർക്കാർ ലക്ഷ്യമാക്കുന്നത്.
പ്രദേശികതലത്തിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം കുറവാണ്. അതേസമയം മില്ലുകാർ എണ്ണ റിലീസിങ് നിയന്ത്രിച്ച് നിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ്. ഇതിനിടെ മില്ലുകാരിൽനിന്നുള്ള ഡിമാൻഡിൽ കൊപ്രവില വീണ്ടും 10,000 രൂപയായി. കൊച്ചിയിൽ വെളിച്ചെണ്ണവില 16,300 രൂപ.
റബർ
സംസ്ഥാനത്ത് കാലാവസ്ഥ മാറിമറിഞ്ഞത് അതിവേഗത്തിലായിരുന്നു. കന്നി അവസാനവാരം മഴ കനത്തതോടെ റബർ തോട്ടങ്ങളിൽനിന്നു പൂർണമായി വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി. ഈ അവസരത്തിൽ കന്പനികൾ ക്വട്ടേഷൻ നിരക്കുയർത്തുമെന്ന് ഡീലർമാർ പ്രതീക്ഷിച്ചെങ്കിലും അവർ പഴയ നിരക്കിൽ പിടിച്ചുനിന്നു. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് 17,000 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 16,400-16,800 രൂപയ്ക്കും ശേഖരിച്ചു.
സ്വർണം
കേരളത്തിൽ സ്വർണവിലയിൽ വൻ ചാഞ്ചാട്ടം. പവൻ 35,120 രൂപയിൽനിന്ന് 35,840 രൂപവരെ ഉയർന്നെങ്കിലും വാരാന്ത്യം പവൻ 35,360 ലേക്കിടിഞ്ഞു, ഗ്രാമിനു വില 4420 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1757 ഡോളറിൽനിന്ന് 1800വരെ കയറി ഇടപാടുകൾ നടന്നെങ്കിലും വാരാന്ത്യത്തിലെ ശക്തമായ വിൽപ്പന സമ്മർദത്തിൽ നിരക്ക് 1767 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.