ഓഹരി അവലോകനം/സോണിയ ഭാനു
ബുൾ തരംഗം ഇൻഡെക്സുകളെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിച്ചു. ബോംബെ സെൻസെക്സ് ഉറ്റു നോക്കുന്നതു 63,000 പോയിന്റിനെ. പിന്നിട്ടവാരം 1032 പോയിന്റ് മികവുകാണിച്ച്, ചരിത്രത്തിൽ ആദ്യമായി 60,000 കടന്നു. രാജ്യാന്തര ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഏഷ്യൻ മേഖലയിൽ ഇന്ത്യ കാഴ്ചവയ്ക്കുന്ന കുതിച്ചുചാട്ടം സസൂക്ഷ്മം നിരീക്ഷിക്കുന്നു, റേറ്റിംഗ് പുതുക്കിയാൽ വിദേശനിക്ഷേപം ഉയരും.
നിഫ്റ്റിക്കു 18,000 ലേക്ക് പ്രവേശിക്കാനായില്ലെങ്കിലും ദീപാവലിക്കു മുന്നോടിയായി സൂചിക 18,910വരെ സഞ്ചരിക്കാൻ സാധ്യതകൾ തെളിയുന്നു. സാമ്പത്തിക രംഗത്തെ ചലനങ്ങളും വിദേശ ഫണ്ടുകളുടെ നീക്കങ്ങളും സൂചികയുടെ തിളക്കം വർധിപ്പിക്കാമെങ്കിലും സാങ്കേതികമായി ഓവർ ബോട്ടായതിനാൽ തിരുത്തൽ പ്രതീക്ഷിക്കാം.
ഈ വർഷം 25.75 ശതമാനം കുതിപ്പുമായി സെൻസെക്സ്1 2,297 പോയിന്റ് വർധിച്ചു, മുൻവാരം സൂചിപ്പിച്ചതു ശരിവച്ച് ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ച ഷാങ്ഹായി സൂചികയെ മാത്രമല്ല, ഏഷ്യയിലെ മറ്റ് ഓഹരി ഇൻഡെക്സുകളെയും പിടിച്ചുലച്ചു. വാരാദ്യം ഇന്ത്യൻ മാർക്കറ്റും ചൈനീസ് കാറ്റിൽ ആടിയുലഞ്ഞതോടെ സെൻസെക്സ് 59,015ൽനിന്ന് 58,308 പോയിന്റിലേക്കിടിഞ്ഞു.
ആദ്യ പകുതിയിൽ 58,127-59,820 ടാർജറ്റിൽ സെൻസെക്സ് സഞ്ചരിക്കുമെന്നു കഴിഞ്ഞവാരം നൽകിയ വിലയിരുത്തൽ ശരിവയ്ക്കും വിധത്തിലായിരുന്നു സൂചികയുടെ ഓരോ ചലനവും. വെളളിയാഴ്ച സെൻസെക്സ് 60,000ലെ നിർണായക പ്രതിരോധം തകർത്ത് 60,333വരെ ഉയർന്ന്ചരിത്രം സൃഷ്ടിച്ചശേഷം 60,048ൽ ക്ലോസിംഗ് നടന്നു.
സൂചിക ഉറ്റുനോക്കുന്നത് 60,818ലെ ആദ്യ പ്രതിരോധത്തെയാണ്. ഇതു മറികടന്നാൽ 61,588ലേക്ക് ഒക്ടോബർ ആദ്യം പ്രവേശിക്കാം. അതേസമയം ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ മത്സരിച്ചാൽ 58,793ൽ താങ്ങുണ്ട്, ഈ താങ്ങ് നഷ്ടപ്പെട്ടാൽ 57,538വരെ പരീക്ഷണങ്ങൾക്ക് ഇടയുണ്ട്.
നിഫ്റ്റിക്ക് 18,000ലേക്ക് പ്രവേശിക്കാനായില്ലങ്കിലും വിപണി വർധിച്ച ആവേശത്തിലാണ്. മേയ് മധ്യം 14,950 റേഞ്ചിൽ ഉടലെടുത്ത ബുൾ റാലിയിൽ ഇതിനകം 3000 പോയിന്റ് വാരിക്കൂട്ടി. ബുൾ ഇടപാടുകാർ തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ നിക്ഷേപം നിയന്ത്രിക്കുന്നു.
മുൻ വാരത്തിലെ 17,585 പോയിന്റിൽനിന്നു തളർച്ചയോടെയാണു ട്രേഡിംഗ് തുടങ്ങിയത്. ദീപിക പോയവാരം സൂചിപ്പിച്ച 17,325 ലെ ആദ്യ സപ്പോർട്ട് തകർച്ചയ്ക്കിടയിൽ തിരിച്ചുവരവിന് വേഗം പകർന്നു. തിങ്കളാഴ്ച 17,350 ലേക്കിടിഞ്ഞവേളയിലെ ഫണ്ട്ബയ്യിങ് 17,793ലെ ആദ്യ പ്രതിരോധം തകർത്തതു വാങ്ങൽ താത്പര്യം ഇരട്ടിപ്പിച്ചു. പ്രദേശികനിക്ഷേപകരും പുതിയ ബാധ്യതകൾക്ക് മത്സരിച്ചതോടെ വാരാന്ത്യം റിക്കാർഡായ 17,947.65വരെ നിഫ്റ്റി സഞ്ചരിച്ച ശേഷം ക്ലോസിംഗിൽ 17,853 പോയിന്റിലാണ്.
ഈവാരം 17,486ലെ സപ്പോർട്ട് കാത്തുസൂക്ഷിച്ച് പുതിയ ഉയരമായ 18,083ലേക്കും തുടർന്ന് 18,313 ലേക്കും ഒക്ടോബറിൽ സൂചിക മുന്നേറാം. മഹാനവമി- ദീപാവലി വേളയിൽ 18,910 റേഞ്ചിൽ ഇടം കണ്ടത്താം. എന്നാൽ, ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 17,119ലേക്കു സാങ്കേതിക പരീക്ഷണങ്ങൾക്കു മുതിരാം.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ ബുള്ളിഷ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ആർഎസ് ഐ ഓവർ ബോട്ടാണ്.
വിനിമയ വിപണിയിൽ രൂപ 73.48ൽനിന്ന് 73.64ലേക്കു തളർന്നു. ഫെഡ് റിസർവ് സാമ്പത്തികമേഖലയ്ക്ക് ഊർജം പകരാനുള്ള ശ്രമം തുടരുമെന്ന വെളിപ്പെടുത്തൽ ഡോളറിന് കരുത്തായി.
വിദേശഫണ്ടുകൾ 1935 കോടിയുടെ ഓഹരികൾ വാങ്ങുകയും 1943 കോടി രൂപയുടേത് വിൽക്കുകയും ചെയ്തു.
അതേസമയം ആഭ്യന്തരഫണ്ടുകൾ 5191 കോടിയുടെ നിക്ഷേപവും 2143 കോടിയുടെ വിൽപ്പനയും നടത്തി. വിദേശ ഓപ്പറേറ്റർമാർ 7137.72 കോടിയും ആഭ്യന്തര ഫണ്ടുകൾ 1030.37 കോടിരൂപയും ഈ മാസം നിക്ഷേപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.