നികുതിലോകം/ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ധർമ സ്ഥാപനങ്ങൾക്കുള്ള സംഭാവനകൾ - വകുപ്പ് 80 ജി അനുസരിച്ച്
ദുരിതാശ്വാസ ഫണ്ടുകളിലേക്കും ധർമ സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവനകൾക്ക് ആദായനികുതി നിയമം 80 ജി അനുസരിച്ച് വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നതാണ്. ഇത് എല്ലാ നികുതിദായകർക്കും വ്യക്തികൾക്കും കന്പനികൾക്കും പാർട്ണർഷിപ്പ് ഫേമുകൾക്കും ബാധകമാണ്.
01-04-2017 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള തുക കാഷായി നൽകിയാൽ കിഴിവ് ലഭിക്കുകയില്ല. സംഭാവന നൽകുന്നത് ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിൽ ബാങ്കിലൂടെയോ മാത്രമേ 2000 രൂപയ്ക്കു മുകളിലുള്ള തുകകൾ നൽകാവൂ. 01-04-2017 നുമുന്പ് പ്രസ്തുത പരിധി 2000 രൂപയ്ക്ക് പകരം 10,000 രൂപയായിരുന്നു.
ആദായനികുതിയിൽ വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നതിനു നികുതിദായകൻ റിട്ടേണ് ഫോമിൽ സംഭാവന ലഭിച്ച സ്ഥാപനത്തിന്റെ പേരും അഡ്രസും പെർമനന്റ് അക്കൗണ്ട് നന്പരും (പാൻ) കൊടുത്ത തുകയും വ്യക്തമാക്കിയിരിക്കണം.
ലഭിക്കുന്ന കിഴിവുകൾ
80 ജി നിയമത്തിൽ നാലുതരം കിഴിവുകളാണ് സൂചിപ്പിച്ചിരിക്കുന്നത്. 1. നൽകിയ തുകയ്ക്ക്100 ശതമാനം കിഴിവ് ലഭിക്കുന്ന സംഭാവനകൾ. 2. നൽകിയ തുകയ്ക്ക് 50ശതമാനം മാത്രം കിഴിവുകൾ ലഭിക്കുന്ന സംഭാവനകൾ. 3. 100 ശതമാനം കിഴിവിനർഹമെങ്കിലും നികുതിദായകന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനത്തിൽ കൂടാൻ പാടില്ല. 4. നൽകിയ തുകയുടെ 50 ശതമാനം കിഴിവ് ലഭിക്കുമെങ്കിലും നികുതിദായകന്റെ വരുമാനത്തിന്റെ 10 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല.
100% കിഴിവിന് അർഹമായ സംഭാവനകൾ
കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഡിഫൻസ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസ ഫണ്ട്, സംസ്ഥാന സർക്കാരുകൾ പാവപ്പെട്ട രാഗികളുടെ ചികിത്സയ്ക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള ഫണ്ടുകൾ, നാഷണൽ സ്പോർട്സ് ഫണ്ട്, നാഷണൽ ചിൽഡ്രൻസ് ഫണ്ടുകൾ, മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകൾ, ഗംഗാനദിയുടെ വൃത്തിയാക്കലിനു വേണ്ടിയുള്ള ഫണ്ടുകൾ, മയക്കുമരുന്നിനെതിരായ ദേശീയ ഫണ്ട് മുതലായവ 100 ശതമാനം കിഴിവിന് ഉയർന്ന പരിധിയില്ലാതെ അർഹമാണ്.
50% മാത്രം കിഴിവിന് അർഹമായ ഫണ്ടുകൾ
ചില സംഭാവനകൾക്കു നൽകുന്ന തുകയ്ക്കുള്ള മുഴുവൻ കിഴിവുകളും ലഭിക്കുകയില്ല. എത്ര രൂപ നൽകിയാലും അതിന്റെ 50ശതമാനം മാത്രമേ കിഴിവായി അനുവദിക്കുകയുള്ളൂ. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട്, വരൾച്ച നേരിടുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഫണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്, രാജീവ്ഗാന്ധി ഫൗണ്ടേഷൻ മുതലായവയ്ക്ക് നൽകുന്ന സംഭാവനകൾക്കാണ് പരിധിയില്ലാതെ 50 ശതമാനം മാത്രം കിഴിവ് അനുവദിക്കുന്നത്.
100% കിഴിവിനർഹമെങ്കിലും നികുതിദായകന്റെ വരുമാനത്തിന്റെ 10% മാത്രം
ചില സംഭാവനകൾ നികുതിദായകന്റെ വരുമാനത്തിന്റെ 10 ശതമാനം മാത്രമേ കിഴിവായി അനുവദിക്കുകയുള്ളൂ. 100 ശതമാനം തുകയോ പരമാവധി വരുമാനത്തിന്റെ 10 ശതമാനം കിഴിവോ ഏതാണ് കുറവ് അതാണ് കിഴിവായി എടുക്കുന്നത്. ഫാമിലി പ്ലാനിംഗിന് വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള ഫണ്ടുകൾ, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അല്ലെങ്കിൽ അതുപോലെയുള്ള സ്പോർട്സിന്റെയും ഗെയിംസിന്റെയും ഡെവലപ്മെന്റിന് വേണ്ടിയുള്ള ഫണ്ടുകൾക്ക് കന്പനികൾ നൽകുന്ന സംഭാവനകൾ തുടങ്ങിയവയാണ് ഇത്തരം കിഴിവിന് അർഹമായിട്ടുള്ളത്.
50% മാത്രം കിഴിവ് - പരമാവധി തുക നികുതിദായകന്റെ വരുമാനത്തിന്റെ 10% മാത്രം
80 ജി രജിസ്ട്രേഷനുള്ള സാധാരണ ചാരിറ്റബിൾ സൊസൈറ്റികൾക്കു നൽകുന്ന സംഭാവനകൾ, മൈനോറിറ്റി കമ്യൂണിറ്റികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ധർമ സ്ഥാപനങ്ങൾ, നോട്ടിഫൈ ചെയ്യപ്പെട്ടിട്ടുള്ള പള്ളികളുടെയും ഗുരുദ്വാരകളുടെയും അന്പലങ്ങളുടെയും മോസ്ക്കുകളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കു നൽകുന്ന സംഭാവനകൾക്കാണു മുകളിൽ സൂചിപ്പിച്ചിട്ടുള്ള കിഴിവുകൾ ലഭ്യമാകുന്നത്.
രാഷ്ട്രീയപ്പാർട്ടികൾക്കുള്ള സംഭാവനകൾക്ക്
ആദായനികുതി നിയമം 80 ജിജിബി, 80 ജിജിസി എന്നീ വകുപ്പുകൾ അനുസരിച്ച് കന്പനികളും വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയപാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്കു വരുമാനത്തിൽനിന്നു കിഴിവ് ചെയ്യാവുന്നതാണ്.
കന്പനികൾക്ക് - വകുപ്പ് 80 ജിജിബി അനുസരിച്ച്
കന്പനികൾ ക്യാഷായി സംഭാവനകൾ നൽകുന്നത് അനുവദനീയമല്ല. രാഷ്ട്രീയപാർട്ടികളുടെ ചെലവുകൾ വഹിക്കുന്നതും സംഭാവനകളായി കണക്കാക്കപ്പെടും. കന്പനികൾക്കു രാഷ്ട്രീയ പാർട്ടികൾക്കു നേരിട്ടും ഇലക്ട്രൽ ബോണ്ട് സ്കീം മുഖാന്തരവും സംഭാവനകൾ നൽകാവുന്നതാണ്. ആദായ നികുതിനിയമത്തിൽ സംഭാവനകൾക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല.
കന്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾ അവരുടെ ലാഭനഷ്ടക്കണക്കിൽ കാണിച്ചിരിക്കണം. സ്ഥാപിതമായിട്ട് മൂന്നു വർഷം കഴിയാത്ത കന്പനികളും ഗവണ്മെന്റ് കന്പനികളും രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാൻ പാടില്ല. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കാണ് വരുമാനത്തിൽനിന്നു കിഴിവ് അനുവദിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളും അവയുടെ ഭാരവാഹികളും വിദേശ സംഭാവനകൾ സ്വീകരിക്കാൻ പാടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.