ഗൂഗിൾ അത്ര വെടിപ്പല്ല !
Saturday, September 18, 2021 10:51 PM IST
മുംബൈ: ഇന്റർനെറ്റ് വിപണിയിലെ ഗൂഗിളിന്റെ പല ഇടപെടലുകളും നീതിക്കു നിരക്കാത്തതും നിയമവിരുദ്ധവുമാണെന്നു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഎെ). എതിരാളികൾക്ക് ബിസിനസ് നടത്താനാവാത്തവിധം മത്സര വിരുദ്ധമായ സമീപനമാണ് ഗൂഗിൾ സ്വീകരിക്കുന്നതെന്നും സിസിഎയെുടെ അന്വേഷണ സമിതി കണ്ടെത്തി.
ഗൂഗിൾ തങ്ങളുടെ സ്വാധീനവും മേൽക്കോയ്മയും ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് 2019 ലാണ് സിസിഎെ അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയെന്നു തെളിഞ്ഞാൽ പിഴയൊടുക്കുന്നതടക്കമുള്ള നിയമ നടപടികൾ ഗൂഗിൾ നേരിടേണ്ടിവരും. അന്വേഷണത്തിന്റെ ഭാഗമായി ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോണ്‍, പേടിഎം, ഫോണ്‍പെ, മോസില്ല, സാംസംഗ് , ഷാമി, വിവോ, ഒപ്പോ, കാർബണ്‍ തുടങ്ങിയ കന്പനികളുടെ പ്രതിനിധികളെയും സിസിഎെ അന്വേഷണ സമിതി ചോദ്യം ചെയ്തിരുന്നു.
“ആൻഡ്രോയിഡ് ഒഎസിന്റെ ഉടമസ്ഥർ എന്ന നിലയിൽ ഇന്ത്യൻ സ്മാർട്ട്ഫോണ്‍ വിപണിയുടെ നിയന്ത്രണം കൈയാളുന്നതു ഗൂഗിളാണ്. ബ്രൗസിംഗ് രംഗത്ത് ക്രോമിലൂടെയും വീഡിയോ സ്ട്രീമിംഗ് രംഗത്ത് യൂ ട്യൂബിലൂടെയും ആപ്പ് ലൈബ്രറി രംഗത്ത് പ്ലേ സ്റ്റോറിലൂടെയും ഗൂഗിൾ മേധാവിത്വം പുലർത്തുന്നു. ഈ പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ ഉത്പന്നങ്ങൾക്കാണ് ഗൂഗിൾ കൂടുതൽ പ്രചാരം നൽകുന്നത്.
ആൻഡ്രോയിഡ് ഒഎസ് ഉപയോഗിക്കുന്നതിന്റെ പേരിൽ സ്മാർട്ട്ഫോണ്‍ നിർമാതാക്കൾക്ക് തങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിളിന്റെ ആപ്പുകൾ ‘പ്രി ഇൻസ്റ്റാൾഡ് ആപ്പു’കളായി ഉൾപ്പെടുത്തേണ്ടിവരുന്നു. ഇതിനാൽ സമാന സേവനം നല്കുന്ന മറ്റ് കന്പനികളുടെ ആപ്പുകൾക്ക് പ്രചാരവും വിപണിയും ലഭിക്കുന്നില്ല.
ഗൂഗിളിന്റ ഏതെങ്കിലും ഉത്പന്നത്തിനു എതിരാളിയായി വരുന്ന ആപ്പുകൾക്ക് ആൻഡ്രോയിഡിലും പ്ലേ സ്റ്റോറിലും ഇടം ലഭിക്കണമെങ്കിൽ വലിയ കടന്പകളാണ് നേരിടേണ്ടിവരുന്നത്. മറ്റ് ആപ്പുകളെ തഴഞ്ഞ് ഗൂഗിളിന്റെ ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന സ്മാർട്ട്ഫോണ്‍ നിർമാതാക്കൾക്ക് ഗൂഗിൾ ആകർഷകമായ പ്രതിഫലങ്ങളും നൽകുന്നുണ്ട്.
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലൂടെ കൈവരുന്ന, ആളുകളുടെ വ്യക്തിവിവരങ്ങൾ തങ്ങളുടെ സേർച്ച് എൻജിൻ വിഭാഗം കാര്യക്ഷമമാക്കാനും ഗൂഗിൾ ഉപയോഗിക്കുന്നു.’’ -സിസിഎയെുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്യൻ യൂണിയനിലും ഗൂഗിൾ സമാനമായ അന്വേഷണങ്ങളും നിയമനടപടികളും നേരിട്ടിരുന്നു.