വില്പനയുമായി ഇടപാടുകാർ; സൂചികകൾ നഷ്ടത്തിൽ
Monday, May 17, 2021 12:18 AM IST
ഓഹരി അവലോകനം /സോണിയ ഭാനു
ഇന്ത്യൻ മാർക്കറ്റിൽ ആധിപത്യം നിലനിർത്താൻ ബുൾ ഇടപാടുകാർ നടത്തിയ നീക്കം വിജയിച്ചില്ല. ഇടപാടുകൾ നടന്ന നാലിൽ മൂന്നുദിവസവും ആഭ്യന്തര വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്ക് മുൻതൂക്കം നൽകിയതു വിപണിയുടെ അടിയൊഴുക്കിൽ മാറ്റമുണ്ടാക്കി.
വിദേശ ഫണ്ടുകൾ 4,205 കോടിയുടെയും ആഭ്യന്തര ഫണ്ടുകൾ 1,857 കോടി രൂപയുടെയും ഓഹരികൾ വിറ്റതുമൂലം ബോംബെ സെൻസെക്സ് 473 പോയിന്റും നിഫ്റ്റി 145 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
കോർപറേറ്റ് മേഖല തിളക്കമാർന്ന ത്രൈമാസ റിപ്പോർട്ടുകളുമായി രംഗത്തെത്തിയതിനിടെ വിപണിയുടെ സാങ്കേതിക വശങ്ങളിലെ ദുർബലാവസ്ഥയാണ് ബാധ്യതകൾ കുറയ്ക്കാൻ ഫണ്ടുകളെ പ്രേരിപ്പിച്ചത്. വരുംദിനങ്ങളിൽ തിരുത്തൽ ശക്തമാകാം.
നിഫ്റ്റി സൂചികയ്ക്ക് അതിന്റെ 50 ദിവസങ്ങളിലെ ശരാശരിയായ 14,700നുമുകളിൽ പിടിച്ചുനിൽക്കാനാവാഞ്ഞത് തളർച്ച രൂക്ഷമാക്കാം. മുൻവാരത്തിലെ 14,823ൽനിന്നു മുന്നേറിയ സൂചികയ്ക്ക് കഴിഞ്ഞവാരം ഇതേകോളത്തിൽ വ്യക്തമാക്കിയ 14,985ലെ പ്രതിരോധം തകർക്കാനായില്ല.
ഒരവസരത്തിൽ നിഫ്റ്റി 14,966 വരെ ഉയർന്നവേളയിൽ ബുൾ ഇടപാടുകാർ വിൽപ്പനക്കാരായി.
ഇതോടെ കാലിടറിയ വിപണി 14,591 വരെ ഇടിഞ്ഞു. ഈ അവസരത്തിൽ 14,538 പോയിന്റിലെ സപ്പോർട്ട് നിലനിർത്താനായത് ആശ്വാസത്തിനു വക നൽകിയതോടെ തിരിച്ചുവരവിൽ 14,677 പോയിന്റിലെത്തി. പുതിയ സാഹചര്യത്തിൽ മുന്നേറാൻ കൂടുതൽ കരുത്ത് കൈവരിക്കാൻ താഴ്ന്ന റേഞ്ചിലേക്ക് ഒരു സാങ്കേതിക പരീക്ഷണം പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 20 ആഴ്ചകളിലെ ശരാശരിയായ 14,620ലെ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ടാൽ ഇടിവിന് ആക്കം കൂടും.
അതായത് നിലവിൽ 14,523ൽ ആദ്യ സപ്പോർട്ടുണ്ട്, ഇത് നിലനിർത്താൻ ക്ലേശിച്ചാൽ സൂചിക 14,369ലേക്കും തുടർന്ന് 14,300 ലേക്കും സഞ്ചരിക്കാം. വിപണിയിലെ ഓരോ തിരുത്തലും പുതിയ നിക്ഷേപങ്ങൾക്ക് അവസരമാക്കാം. മികച്ച ഓഹരികൾ തെരഞ്ഞടുക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിച്ചാൽ ദീർഘകാലയളവിലേക്ക് വിപണിയിൽ പ്രവേശിക്കാൻ മുന്നിലുള്ള ദിനങ്ങളിൽ പ്രയോജനപ്പെടുത്താം. കുതിപ്പിനു ശ്രമിച്ചാൽ ഈ വാരം 14,898 ലും 15,120 പോയിന്റിലും പ്രതിരോധമുണ്ട്.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ പാരാബോളിക്ക് എസ്എആർ ബുള്ളിഷ് ട്രെൻഡിലാണ്. അതേസമയം സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിൽ തുടരുന്നു.
എന്നാൽ മറ്റ് ഇൻഡിക്കേറ്ററുകളായ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ ബോട്ട് മേഖലയിൽ നിന്നും ന്യൂട്രൽ റേഞ്ചായി. ഈവാരം സെല്ലിംഗ് പ്രഷർ ഉടലെടുത്താൽ സ്വാഭാവികമായും ന്യൂട്രലിൽനിന്ന് ഇവ ഓവർ സോൾഡാവും. അങ്ങനെ വന്നാൽ താഴ്ന്ന റേഞ്ചിൽ പുതിയ ബയ്യിംഗിന് ഓപ്പറേറ്റർമാർ ഉത്സാഹിക്കാം.
ബോംബെ സെൻസെക്സ് 49,306 ൽനിന്ന് 49,617 വരെ കയറിയതിനിടയിലെ വിൽപ്പന സമ്മർദത്തിൽ 48,732ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 48,732 പോയിന്റിലാണ്. ഈവാരം 48,264 ലെ താങ്ങ് നിലനിർത്തി 49,400 ലേക്ക് മുന്നേറാനുള്ള ശ്രമം വിജയിക്കാതെ വന്നാൽ 47,796 പോയിന്റ് ലക്ഷ്യമാക്കി സൂചിക തിരുത്തൽ കാഴ്ചവയ്ക്കാം.
കോവിഡ് വ്യാപനം രൂക്ഷമായതു മുൻനിർത്തി വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിലെ ബാധ്യതകൾ വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞ രണ്ടാഴ്ചകളിൽ പതിവിലും കുടുതൽ ഉത്സാഹിച്ചു. ഈ മാസം അവർ 6,427 കോടി രൂപ ഓഹരിയിൽനിന്നും 25 കോടി കടപത്രത്തിൽനിന്നും പിൻവലിച്ചു. മൊത്തം 6,452 കോടി രൂപയാണ് അവർ തിരിച്ചുപിടിച്ചത്. ഏപ്രിൽ മാസത്തിൽ അവർ 9,435 കോടി രൂപ പിൻവലിച്ചു. അതേസമയം ആഭ്യന്തര ഫണ്ടുകൾ ഈ മാസം 981 കോടി രൂപ നിക്ഷേപിച്ചു, ഏപ്രിലിലെ അവരുടെ വാങ്ങൽ 11,360 കോടി രൂപയാണ്.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം മേയ് ആദ്യ വാരം 1.444 ബില്യണ്‍ ഡോളർ ഉയർന്ന് 589.465 ബില്യണ്‍ ഡോളറായി. കേന്ദ്ര ബാങ്കിന്റെ സ്വർണ ആസ്തികളുടെ മൂല്യം വർധിച്ചതാണ് കരുതൽ ശേഖരം ഉയർത്തിയത്. വിനിമയ വിപണിയിൽ ഡോളറിനുമുന്നിൽ രൂപയുടെ മൂല്യം 73.30ൽനിന്ന് 73.23ലേക്ക് മെച്ചപ്പെട്ടു.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 68.71 ഡോളർ. ലോക്ഡൗണ്‍ മൂലം ഇന്ത്യൻ ഡിമാൻഡ് കുറയുന്നത് അന്താരാഷ്ട്ര എണ്ണവിലയെ ബാധിക്കാം.