ഓഹരി അവലോകനം / സോണിയ ഭാനു
പ്രതിസന്ധികളെ മറികടന്ന് തുടർച്ചയായ രണ്ടാം വാരവും ഇന്ത്യൻ ഓഹരിഇൻഡെക്സുകൾ മികവുകാണിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകിയതു പ്രദേശിക നിക്ഷേപകർക്കുംആവേശം പകർന്നു. സെൻസെക്സ് 424 പോയിന്റും നിഫ്റ്റി 192 പോയിന്റും ഉയർന്നു. അതേസമയം കോവിഡ് പ്രതിസന്ധിയും ഉയർന്ന മരണനിരക്കും രാജ്യത്ത് കുതിച്ചുകയറുന്നതു സാന്പത്തിക അടിത്തറയിൽ വിള്ളലുളവാക്കുമെന്നു മനസിലാക്കി വിദേശ ഓപ്പറേറ്റർമാർ സുരക്ഷിതതാവളങ്ങളിൽ ഇടംകണ്ടത്തുകയാണ്.
കോവിഡ് രണ്ടാംതരംഗം മാത്രമല്ല, മൂന്നാം തരംഗത്തിനുള്ള സാധ്യതകളും വിലയിരുത്തിയാൽ നിക്ഷേപകരുടെ ഉറക്കംകെടുത്തുന്ന രാത്രികളാണ് മുന്നിലുള്ളത്. സുരക്ഷിതമായി പണമിറക്കി ഹൃസ്വകാലയളവിൽ നേട്ടംകൊയ്യാൻ ഈ അവസരം അത്ര അനുയോജ്യമല്ല. എന്നാൽ ദീർഘകാലയളവിലേക്കായി തെരഞ്ഞടുത്ത ഓഹരികളിൽ നിക്ഷേപത്തിന് അവസരം പ്രയോജനപ്പെടുത്താം. ഊഹക്കച്ചവടക്കാർക്ക് വീണിടം വിഷ്ണുലോകമായതിനാൽ എതോരു ചാഞ്ചാട്ടവും അവർ നേട്ടമാക്കും. വിദേശഫണ്ടുകൾ കഴിഞ്ഞവാരം 6314 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 3008 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിപണിക്ക് ശക്തമായ പിന്തുണ നൽകി.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 9.58 ശതമാനം കുറഞ്ഞു വാരാന്ത്യം 20.81 ലാണ്. നിക്ഷേപകരുടെ ഭാഗത്തുനിന്നു വീക്ഷിച്ചാൽ വിപണി സുരക്ഷിതമെന്ന സൂചനയാണ് നൽകുന്നത്. ഒരു തിരുത്തലുണ്ടായാൽ അപായസൂചന നൽകി 22.30 ലേക്ക് ഈ വാരം ഉയരാം, അതേസമയം 19.70ൽ താങ്ങുണ്ട്.
നിഫ്റ്റി സൂചിക താഴ്ന്നറേഞ്ചിൽനിന്നു 400 പോയിന്റ് തിരിച്ചു കയറിആഘോഷിച്ചു. മുൻവാരത്തിലെ 14,631 പോയിന്റിൽനിന്നു സൂചിക തുടക്കത്തിൽ 14,416 പോയിന്റിലേക്കിടിഞ്ഞശേഷം തിരിച്ചുവരവിൽ 14,863 പോയിന്റ്വരെ കയറിയെങ്കിലും വാരാന്ത്യം നിഫ്റ്റി 14,823 പോയിന്റിലാണ്. നിഫ്റ്റി അതിന്റെ 50 ദിവസങ്ങളിലെ ശരാശരിയായ 14,800നു മുകളിലെത്തിയതു പ്രതീക്ഷപകരുന്നു. ഈവാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 14,948 പോയിന്റിലാണ്, ഇതു മറികടന്നാൽ അടുത്ത ലക്ഷ്യം 15,147 പോയിന്റാവും. അതേസമയം ആദ്യതടസത്തിനു മുന്നിൽ വിപണിയുടെ കാലിടറിയാൽ തിരുത്തൽ 14,538 -14,253 പോയിന്റിലേക്കു നീളാം.
പ്രതിദിന ചാർട്ടിൽ നിഫ്റ്റിയുടെ നീക്കങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്. എന്നാൽ, പാരാബോളിക്ക് എസ്എആർ ബുള്ളിഷാണ്. മറ്റ് ഇൻഡിക്കേറ്ററുകളായ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ട് മേഖലയിലേക്ക് ചുവടുവയ്ക്കുന്നതിനാൽ വാരമധ്യത്തിൽ ലാഭമെടുപ്പ് പ്രതീക്ഷിക്കാം. റംസാൻ പ്രമാണിച്ച് വ്യാഴാഴ്ച വിപണി അവധിയായതിനാൽ ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും.
ബോംബെസെൻസെക്സ് 48,782ൽനിന്നു 48,356 ലേക്ക് താഴ്ന്നാണ് ഇടപാടുകൾ പുനരാരംഭിച്ചത്. ഓപ്പണിംഗ് ദിനത്തിലെ വിൽപ്പനസമ്മർദത്തിൽ 48,028വരെഇടിഞ്ഞ തക്കത്തിന് ആഭ്യന്തരഫണ്ടുകൾ നിക്ഷേപത്തിന് ഉത്സാഹിച്ചതോടെ സൂചിക പടിപടിയായി ഉയർന്ന് 49,417 വരെ കയറി.
വാരാന്ത്യം 49,206ൽ ക്ലോസിങ് നടന്നു. ഈവാരം 48,350ലെ സപ്പോർട്ട് നിലനിർത്തിയാൽ സെൻസെക്സ് 49,739 ലേക്കും തുടർന്ന് 50,272 പോയിന്റിലേക്കും ഉയരാൻ ശ്രമിക്കാം. എന്നാൽ പ്രതികൂലവാർത്തകൾ പുറത്തുവന്ന് വിപണിയുടെ 48,350ലെ താങ്ങ് തകർന്നാൽ 47,494 ലേക്ക് പരീക്ഷണം നടത്താം.
മുൻ നിരയിലെ പത്ത് കന്പനികളിൽ എട്ടിനും പിന്നിട്ടവാരം വിപണിമൂല്യത്തിൽ 81,250.83 കോടി രൂപയുടെ വർധന.ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കുന്ന സാഹചര്യത്തിൽ വാഹനവില്പന ഈ മാസം 70 മുതൽ 80വരെ ശതമാനം കുറയാം. വരുംദിനങ്ങളിൽ ഓട്ടോവിഭാഗം ഓഹരികളുടെ പ്രകടനത്തെ ഇതു ബാധിക്കാം.രണ്ടാമത്തെ കോവിഡ് തരംഗത്തിനിടയിൽ ജൂലൈമുതലുള്ള റീട്ടെയ്ൽ ഓട്ടോവിൽപ്പന ഏറ്റവുംതാഴ്ന്ന നിലയിലാണ്.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ ഇന്ത്യൻ രൂപ വീണ്ടും മികവ് കാഴ്ചവച്ചു. മുൻവാരത്തിലെ74.05ൽനിന്നു രൂപ 73.26വരെ ശക്തിപ്രാപിച്ചശേഷം 73.30 ലാണ് വാരാന്ത്യം. നിലവിൽ രൂപയ്ക്ക് 73.13ൽ താങ്ങും 73.97ൽ പ്രതിരോധവുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.