നാളികേരോത്പന്നങ്ങൾക്ക് കനത്ത വിലത്തകർച്ച, വിപണിയെ കൈപിടിച്ചുയർത്താൻ നിരക്ക് നിശ്ചയിക്കുന്നതിന് പുതിയ നീക്കം. റബർലഭ്യത ഉറപ്പുവരുത്താൻ ടയർ കമ്പനികൾ ഷീറ്റ്വില വർധിപ്പിച്ചു. കുരുമുളക് സംഭരണ രംഗത്തുനിന്ന് അർധസർക്കാർ സ്ഥാപനം പിൻവലിഞ്ഞു, ഉത്പന്നവില താഴ്ന്നു. ഏലക്ക വിലയിലും ഇടിവ്. സ്വർണവില കുറഞ്ഞു.
നാളികേരം
നാളികേരോത്പന്നങ്ങൾ അതിരൂക്ഷമായ വിലത്തകർച്ചയിലേക്കുവഴുതി. കേവലം രണ്ട് ദിവസത്തിനിടയിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 1100 രൂപയും കൊപ്രവില 600 രൂപയും ഇടിഞ്ഞത് ഉത്പാദകർക്കു കനത്ത പ്രഹരമായി. സർക്കാർ സ്ഥാപനമായ കേരഫെഡിന്റെ വിലകൂടി കണക്കിലെടുത്താണ് ഡിസംബർ മുതൽ കൊച്ചിയിൽ എണ്ണ, കൊപ്ര വിലകൾ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേര ഫെഡ് കൊപ്ര സംഭരണ വില കിലോയ്ക്ക് 133 രൂപയിൽനിന്നു 125 ലേക്ക് ഇടിച്ചത് ചെറുകിട മില്ലുകാരെ പ്രതിസന്ധിയിലാക്കി. ഈ വിലയിടിവ് നാളികേര കർഷകരെയും കാര്യമായി ബാധിച്ചു. സംസ്ഥാനത്ത് 35 ലക്ഷത്തിൽ അധികം നാളികേര കർഷകരുണ്ട്.
സീസൺ കാലയളവായതിനാൽ മില്ലുകളിൽ വെളിച്ചെണ്ണ സ്റ്റോക്ക് നിത്യേനെ ഉയർന്നതിനിടയിൽ കൊപ്രവില ഇടിഞ്ഞത് വ്യവസായികൾക്കു കനത്ത സാമ്പത്തികനഷ്ടം വരുത്തി. അതേസമയം കൊപ്ര വാരാരംഭത്തിലെ 12,750ൽനിന്ന് 11,850 ലേക്കിടിഞ്ഞ തക്കത്തിനു കനത്തതോതിൽ പച്ചത്തേങ്ങ വാങ്ങിക്കൂട്ടാൻ ഒരു വിഭാഗം മത്സരിച്ചു.
തിങ്കളാഴ്ച മുതൽ കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയാവും രേഖപ്പെടുത്തുക. മറ്റു വിപണികളിലെ വിലയെ അടിസ്ഥാനമാക്കാതെ കാലാകാലങ്ങളായി നിശ്ചയിച്ചിരുന്ന പഴയ സമ്പ്രദായത്തിലുള്ള വില നിലവിൽ വരുന്നതോടെ വിപണി പ്രതിസന്ധി മറികടക്കാൻ ശ്രമിക്കാം. വാരാന്ത്യം വെളിച്ചെണ്ണ മുൻവാരത്തെ അപേക്ഷിച്ച് 1400 രൂപ ഇടിഞ്ഞ് 17,850 രൂപയിലും കൊപ്ര 900 രൂപ കുറഞ്ഞ് 11,850 രൂപയിലുമാണ്.
റബർ
പ്രതികൂല കാലവസ്ഥയിൽ റബർ ടാപ്പിംഗ് സ്തംഭിച്ച് ആഴ്ച്ചകൾ പലതു പിന്നിട്ടതോടെ സംസ്ഥാനത്തെ മുഖ്യ വിപണികളിൽ റബർക്ഷാമം രൂക്ഷമായി. സ്ഥിതിഗതികൾ തങ്ങൾക്ക് അനുകൂലമല്ലെന്ന് വ്യക്തമായതോടെ ടയർവ്യവസായികൾ ഷീറ്റ്വില ഉയർത്തി സംഭരിക്കാൻ രംഗത്തിറങ്ങി. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില 16,300 രൂപയിൽനിന്ന് 16,800 ലേക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 15,500‐16,000 രൂപയിൽനിന്ന് 16,000‐16,600 രൂപയായി. ഒട്ടുപാൽ 10,800 ലും ലാറ്റക്സ് 11,200 രൂപയിലുമാണ്. ആഭ്യന്തര അവധിവ്യാപാരത്തിൽ റബർ വില്പനക്കാരുടെ നിയന്ത്രണത്തിലാണ്, വാരാന്ത്യം നിരക്ക് 16,350 രൂപ. 16,760ലെ പ്രതിരോധം മറികടന്നാൽ വിപണി പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാം.
കുരുമുളക്
കുരുമുളകിനെ ബാധിച്ച വിലയിടിവ് തുടരുന്നു. കോവിഡ് വ്യാപാനം രൂക്ഷമായതോടെ ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ ചരക്ക് സംഭരണത്തിൽ നിയന്ത്രണം വരുത്തി. ഇതിനിടെ വിപണി വിലയെക്കാൾ ആകർഷകമായ വിലയ്ക്ക് കേരളത്തിലെയും കർണാടകത്തിലെയും കർഷകരിൽനിന്നു മുളക് സംഭരിച്ചിരുന്ന ഒരു അർദ്ധ സർക്കാർ സ്ഥാപനം രംഗത്തുനിന്ന് താത്കാലികമായി പിൻമാറിയതും കർഷകരിൽ ആശങ്കപരത്തുന്നു. അതേസമയം വിലയിടിവ് തടയാൻ മുളക് വിൽപ്പനയ്ക്കിറക്കുന്നത് ഉത്പാദകർ നിയന്ത്രിച്ചു.
അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക് സംഭരണ രംഗത്ത് തിരിച്ചെത്തിയാൽ കുരുമുളക് വിലയിൽ തിരിച്ചുവരവ് പ്രതീക്ഷിക്കാം. കൊച്ചിയിൽ അൺഗാർബിൾഡ് 37,200 രൂപയിലും ഗാർബിൾഡ് 39,200 രൂപയിലുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറായി. വിയെറ്റ്നാം ടണ്ണിന് 3500 ഡോളറിനും ഇന്തോനേഷ്യയും ബ്രസീലും 3600 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്ക 3700 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു.
ഏലം
ഏലത്തിന് കനത്ത വിലത്തകർച്ച. ലേല കേന്ദ്രങ്ങളിൽ എത്തുന്ന ചരക്ക് സംഭരിക്കാൻ ഇടപാടുകാർ ഉത്സാഹിച്ചതിനിടയിലും ശരാശരി ഇനങ്ങൾക്ക് 1000 രൂപയുടെ നിർണായക താങ്ങ് നഷ്ടപ്പെട്ടു. ഒടുവിൽ നടന്ന ആറ് ലേലങ്ങളിൽ നിരക്ക് ആടി യുലഞ്ഞത് കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും സമ്മർദത്തിലുമാക്കി. ശനിയാഴ്ച ശരാശരി ഇനങ്ങൾ കിലോ 861 രൂപയിലാണ്. ഉത്പാദന ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ കർഷകർക്ക് ഇതു നഷ്ടക്കച്ചവടം തന്നെയാണ്. ശനിയാഴ്ച മികച്ചയിനങ്ങൾ കിലോയ്ക്ക് 1434 രൂപയിലാണ്. വിദേശ കച്ചവടങ്ങൾ മുന്നിൽക്കണ്ട് ചരക്ക് സംഭരിക്കാൻ പലതും രംഗത്തുണ്ടായിരുന്നു. ആഭ്യന്തര വ്യാപാരികളും ഏലക്ക ശേഖരിച്ചു.
സ്വർണം
കേരളത്തിൽ സ്വർണവില താഴ്ന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 35,680നിന്ന് കൂടുതൽ മികവിന് അവസരം ലഭിക്കാതെ 35,040 ലേക്ക് നീങ്ങി.
ഗ്രാമിനുവില 4460 രൂപയിൽനിന്ന് 4380 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1777 ഡോളറിൽ നിന്ന് 1769 ഡോളറായി.
വിപണി വിശേഷം /കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.