ഓഹരി അവലോകനം / സോണിയ ഭാനു
രൂപയുടെ മൂല്യത്തകർച്ച മൂലധനവിപണിയിൽ മാന്ദ്യം ഉളവാക്കി, വിദേശ ധനകാര്യസ്ഥാപനങ്ങൾ ബാധ്യതകൾ പണമാക്കാൻ തുനിഞ്ഞത് ഓഹരി ഇൻഡക്സിൽ വിള്ളൽ സൃഷ്ടിച്ചു. കോവിഡ് വ്യാപനം വിപണി ആശങ്കയോടെ വീക്ഷിക്കുന്നതിനാൽ പുതിയ ബാധ്യതകൾ എടുക്കുംമുന്പേ കൈവശമുള്ള ഓഹരികളിൽ ലാഭമെടുപ്പിന് ഒരു വിഭാഗം ഉത്സാഹിച്ചു. അതേസമയം വിപണിയിലെ സാങ്കേതിക തിരുത്തൽ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരമാക്കാൻ ഓപ്പറേറ്റർമാർ മത്സരിച്ചു. ബോംബെ സെൻസെക്സ് 438 പോയിന്റും നിഫ്റ്റി 32 പോയിന്റും കഴിഞ്ഞവാരം നഷ്ടത്തിലാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ ഈവാരം നിക്ഷേപകരെ സ്വാധീനിക്കാം. അതേസമയം ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു നേരിട്ട തിരിച്ചടി സ്ഥിതിഗതികളിൽ മാറ്റം വരുമെന്ന ഭീതി തലയുയർത്തുന്നു. 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് ഡോളറിന് മുന്നിൽ രൂപ തളർന്നു.
രണ്ടാഴ്ചയ്ക്കിടയിൽ രൂപയ്ക്ക് ഏകദേശം 200 പൈസയുടെ തിരിച്ചടി. 73.37 ൽ ഓപ്പണ് ചെയ്ത രൂപയുടെ മൂല്യം വാരാന്ത്യം 74.96 വരെ ഇടിഞ്ഞങ്കിലും ഈ മൂല്യത്തകർച്ചയോടു ധനമന്ത്രാലയം പ്രതികരിച്ചില്ല. കഴിഞ്ഞവാരം കേന്ദ്രബാങ്ക് വായ്പാ അവലോകനം നടത്തിയെങ്കിലും പലിശയിൽ മാറ്റം വരുത്തിയില്ല.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം മൂലം പണപ്പെരുപ്പം കുതിക്കുന്നതിനാൽ രൂപ കൂടുതൽ പരുങ്ങലിലാണ്. വാരാന്ത്യം രൂപ 74.71 ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 75.05ലും 75.58ലും പ്രതിരോധമുണ്ട്. മികവിനു ശ്രമിച്ചാൽ 74.25-74.01 ലേക്ക് ശക്തിപ്രാപിക്കാം.
ഏറെ പ്രതീക്ഷകളോടെയാണ് പുതിയ സാന്പത്തിക വർഷത്തെ വിപണി ഉറ്റുനോക്കിയതെങ്കിലും പ്രതികൂല വാർത്തകൾ ഓഹരി വിപണിയുടെ താളം തെറ്റിച്ചു. കോവിഡ് വ്യാപനം രുക്ഷമായത് നിക്ഷേപകരെ അകറ്റി. ഇതിനിടെ ഓരോ തിരുത്തലും ദീർഘകാലയളവിലേക്കുള്ള നിഷേപങ്ങൾക്ക് അവസരമാക്കാൻ ഒരു വിഭാഗം ഉത്സാഹിച്ചു. രണ്ട്, മൂന്ന് വർഷകാലം മുന്നിൽക്കണ്ട് പുതിയ നിക്ഷേപങ്ങൾക്കു സൂചികയിലെ തിരുത്തൽ പലരും അവസരമാക്കി. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിൽ വാങ്ങൽ താത്പര്യം ദൃശ്യമായി.
നിഫ്റ്റിക്ക് മുൻവാരം സൂചിപ്പിച്ച 15,055 ലെ തടസം മറികടക്കാനായില്ല. 14,867 പോയിന്റിൽനിന്ന് 14,984 വരെ ഉയർന്നതിനിടെ ഓപ്പറേറ്റർമാർ സൃഷ്ടിച്ച വില്പന സമ്മർദംകണ്ട് ഫണ്ടുകളും ബാധ്യത കുറയ്ക്കാൻ രംഗത്തിറങ്ങിയതിനാൽ 14,523 ലെ സപ്പോർട്ട് തകർത്ത് 14,459 പോയിന്റുവരെ സൂചിക തളർന്നു. വാരാന്ത്യം 14,835 പോയിന്റിൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈവാരം 15,059 ൽ ആദ്യ തടസം നേരിടാം, ഇതു മറികടന്നാൽ സുചിക 15,284 ലേക്ക് പ്രവേശിക്കാമെങ്കിലും ഇപ്പോഴത്തെ സാന്പത്തികനില കുതിപ്പിനു ഭീഷണിയാണ്. വില്പന സമ്മർദം ഉടലെടുത്താൽ 14,534-14,234 ൽ താങ്ങുണ്ട്.
നിഫ്റ്റി സൂചികയുടെ ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്, എന്നാൽ പാരാബോളിക്ക് എസ്എആർ ബുള്ളിഷായി. എംഎസിഡിക്ക് സിഗ്നൽ ലൈനിനു മുകളിൽ ഇടം കണ്ടെത്താനാവാഞ്ഞത് ദുർബലാവസ്ഥയാണ്. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബ്രോട്ടായതിനാൽ തിരുത്തൽ സാധ്യത പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയായ 14,870 റേഞ്ചിൽ പ്രതിരോധമുണ്ടെങ്കിലും ക്ലോസിംഗിൽ ഇതു മറികടന്നാൽ 15,000ലേക്ക് സഞ്ചരിക്കാനാവും. വാരാവസാനം 14,902ൽ നിലകൊള്ളുന്ന സിംഗപ്പൂർ നിഫ്റ്റിക്ക് 14,926-14,975 ൽ തടസമുണ്ട്.
ബോംബെ സെൻസെക്സിന് 50,000ന് മുകളിൽ ഇടം കണ്ടെത്താനായില്ല. വാരാരംഭത്തിൽ 50,029ൽനിന്ന് 50,118വരെ കയറിയതിനിടയിലെ വില്പന സമ്മർദത്തിൽ സൂചിക 48,580 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 49,591 ലാണ്. ഈവാരം 48,741 ലെ സപ്പോർട്ട് നിലനിർത്തി 50,279 ലേക്ക് തിരിച്ചുവരവിന് ശ്രമിക്കാം. ഈ നീക്കം വിജയിച്ചില്ലെങ്കിൽ 47,891 ലേക്ക് സാങ്കേതിക പരീക്ഷണത്തിന് ഇടയുണ്ട്.
വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 2,679 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണയുമായി 1,426 കോടി രൂപയുടെ നിക്ഷേപത്തിന് ഉത്സാഹിച്ചിട്ടും കരുത്ത് നിലനിർത്താൻ സൂചിക ക്ലേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.